ഞാൻ ഒരാളെ കൊലപ്പെടുത്തി സാർ... കിടപ്പിലായപ്പോൾ മറ്റൊരു വിവാഹത്തിന് ഞാൻ തന്നെയാണ് അവളെ നിർബന്ധിച്ചത്: പോലീസുകാരന്റെ ആ ചോദ്യം കേട്ട് പൊട്ടിക്കരഞ്ഞ് പ്രതി

പ്രവാസിയുടെ ഭാര്യയെ കാമുകൻ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട ദേവികയെ ബലംപ്രയോഗിച്ച് ലോഡ്ജിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. യുവതിയെ ലോഡ്ജ് മുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. ഉദുമ മാങ്ങാട് മുക്കുന്നോത്തെ ദേവികയെയാണ് (34) പുതിയകോട്ടയിലെ ഫോർട്ട് വിഹാർ ലോഡ്ജിലെ 36-ാം നമ്പർ മുറിയിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കൃത്യം നടത്തിയ ശേഷം ആദൂർ ബോവിക്കാനത്തെ സതീഷ് പോലീസ് സ്റ്റേഷനിൽ എത്തി. തുടർന്ന് പ്രതിയിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞ പൊലീസ് ലോഡ്ജിലേക്ക് തിരിച്ചു. ആ സമയത്ത് ലോഡ്ജിലെ കൊല നടന്ന തൻ്റെ മുറി പുറത്തു നിന്ന് പൂട്ടിയ മുറിയുടെ താക്കോലും സതീഷ് പൊലീസിന് കൊടുത്തുവിടുകയായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി.
പൊലീസുകാർ ലോഡ്ജിലെത്തിയപ്പോഴാണ് ലോഡ്ജിലെ ജീവനക്കാരും സംഭവം അറിയുന്നത്. യുവതിയുടെ മൃതദേഹം കണ്ടെത്തിയതോടെ പൊലീസ് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു. വിവാഹത്തിന് മുമ്പേ ദേവികയുമായി അടുപ്പത്തിലായിരുന്നെന്നും വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്നെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. പക്ഷേ ആ സമയത്ത് തനിക്ക് ഒരപകടം പറ്റുകയായിരുന്നു എന്നും സതീഷ് പറഞ്ഞു. കിടപ്പിലായപ്പോൾ മറ്റൊരു വിവാഹത്തിന് താൻ തന്നെയാണ് അവളെ നിർബന്ധിച്ചത്.
പിന്നീട് താനും വേറെ വിവാഹം കഴിച്ചു. പിന്നീട് കാര്യങ്ങൾ ശരിയായപ്പോൾ ഭാര്യയെ ഉപേക്ഷിച്ച് വിവാഹം കഴിക്കണമെന്ന് അവൾ നിർബന്ധിക്കുകയായിരുന്നു എന്നും സതീഷ് പൊലീസിനോട് പറഞ്ഞു. തന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് ദേവിക സ്ഥിരമായി നിർബന്ധിക്കാറുണ്ടായിരുന്നു എന്നും സതീഷ് പൊലീസിനോട് വ്യക്തമാക്കി. വല്ലാത്ത അസ്വസ്ഥതയായിരുന്നു.
എന്നെ ജീവിക്കാൻ അനുവദിക്കില്ലെന്ന് കണ്ടതോടെയാണ് താൻ കൊലപാതകം നടത്താൻ തീരുമാനിച്ചതെന്നായിരുന്നു പ്രതി പറഞ്ഞത്. ഇതെല്ലാം കേട്ടുകൊണ്ട് നിന്നിരുന്ന പൊലീസുകാരൻ അപ്പോഴാണ് ഒരു ചോദ്യം ചോദിച്ചത്- `ൻ്റെ ചങ്ങായി സ്‌റ്റേഷനിൽ വന്നാൽ തീരാവുന്ന പ്രശ്നമല്ലായിരുന്നോ ഉണ്ടായിരുന്നുള്ളൂ, കൊല്ലണമായിരുന്നോ' എന്ന്. ഈ ചോദ്യം കേട്ടതോടെ പ്രതി പൊട്ടിക്കരയുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് ശാന്തനായി പൊലീസ് സ്റ്റേഷൻ്റെ ഒരു വശത്ത് നിന്നിരുന്ന പ്രതി തിരക്ക് ഒഴിഞ്ഞപ്പോൾ സംസാരിക്കാനുണ്ടെന്ന് പൊലീസുകാരോട് കൈകൊണ്ട് ആംഗ്യം കാണിച്ചത്. കസേരയിൽ ഇരിക്കാൻ പറഞ്ഞെങ്കിലും അയാൾ വേണ്ട, നിന്നോളാം എന്നായിരുന്നു മറുപടി. സാർ, എന്റെ പേര് സതീഷ് ഭാസ്‌കർ എന്നാണ്. ബോവിക്കാനം സ്വദേശിയാണ്. ഇവിടെ സെക്യൂരിറ്റി ഏജൻസി നടത്തിവരികയാണ്- പ്രതി പറഞ്ഞു. എന്താ കാര്യമെന്ന് ചോദിച്ച പൊലീസുകാരോട് ഞാൻ ഒരാളെ കൊലപ്പെടുത്തി സാർ എന്നാണ് പ്രതി മറുപടി പറഞ്ഞത്.
പ്രതിയുടെ സംസാരം കേട്ട് പൊലീസുകാർ ആദ്യമൊന്ന് ഞെട്ടിയ പോലീസ് താൻ കളിയാക്കുകയാണോയെന്ന് തിരിച്ച് ചോദിച്ചു. അല്ല എന്നായിരുന്നു മറുപടി. തെളിവുണ്ട് എന്ന് പറഞ്ഞ ശേഷം പാൻ്റിൻ്റെ പോക്കറ്റിൽ നിന്ന് ഒരു പൊതിയെടുത്ത് തുറന്നു. അതിനുള്ളിൽ ചോര പുരണ്ട ഒരു കത്തി ഉണ്ടായിരുന്നു. ഇതുകൊണ്ടാണ് താൻ അവളെ കൊന്നതെന്നും സതീഷ് പൊലീസിനോട് പറഞ്ഞു. ലോഡ്‌ജ് മുറിയിൽ മൃതദേഹമുണ്ടെന്നും സതീഷ് വ്യക്തമാക്കി. ഇതോടെ സംഗതി ഗൗരവമുള്ളതാണെന്ന് മനസ്സിലായ പൊലീസുകാർ ലോഡ്ജിലേക്ക് പോകാനൊരുങ്ങുകയായിരുന്നു. ഈ സമയത്താണ് താൻ പുട്ടിക്കൊണ്ടുവന്ന മുറിയുടെ താക്കോൽ പ്രതി പൊലീസുകാർക്ക് കെെമാറിയതും.
ഇതിനിടയിൽ നഗരത്തിലെ ഒരു അഭിഭാഷകനെ കണ്ടതായും സുഹൃത്തിനെ ഫോണിൽ വിളിച്ചതായും വിവരമുണ്ട്. നഗരത്തിലൂടെ നടന്നാണ് സതീഷ് ഹൊസ്ദുർഗ് സ്റ്റേഷനിൽ എത്തിയത്. രാവിലെ കേരളാ സ്‌റ്റേറ്റ് ബാർബർ- ബ്യൂട്ടിഷ്യൻസ് വർക്കേഴ്‌സ് യൂണിയൻ ജില്ലാ കൺവെൻഷനിൽ പങ്കെടുത്ത ശേഷമാണ് ദേവിക ലോഡ്ജിൽ എത്തിയത്.
https://www.facebook.com/Malayalivartha
























