കേരളത്തിന് അവര്‍ വില പറഞ്ഞ് കഴിഞ്ഞു;പഞ്ചാബിന്റെ ഗതി വരും നമ്മുടെ നാടിന്,ഭരണാധികാരികളുടെ പിടിപ്പുകേടിന് നാട് കുട്ടിച്ചോറാകും,യുവതയെ കാര്‍ന്ന് തിന്നുന്നു,സര്‍ക്കാര്‍ ഇനിയേലും കണ്ണ് തുറക്കുക

കേരളത്തെ കാത്തിരിക്കുന്നത് പഞ്ചാബിന്റെ അതേ അവസ്ഥ. ഭരണാധികാരികളുടെ പിടിപ്പുകേടിന് കുട്ടിച്ചോറാകുന്നത് ഈ നാടാണ്. യുവതയെ കാര്‍ന്നുതിന്നുന്ന ലഹരിമരുന്നുകളുടെ കുത്തൊഴുക്ക്. ലോകത്തെവിടെയുമുള്ള ഏത് മാരക ലഹരിയും കേരളത്തില്‍ സുലഭം. ലഹരി ഉപയോഗത്തില്‍ മാത്രമല്ല കടത്തിന്റെയും ഹബ്ബായി കേരളം മാറുന്നു. പഞ്ചാബിന്റെ മണ്ണില്‍ പാകിസ്ഥാന്‍ വിതച്ച ലഹരിയുടെ കരിനിഴല്‍ ഇന്നിപ്പോള്‍ കേരളത്തിലും പിടിമുറുക്കിയിരിക്കുന്നു. സിന്തറ്റിക്ക് മയക്കുമരുന്ന് ഇരകളില്‍ ബഹുഭൂരിപക്ഷവും സമര്‍ത്ഥരും വിദ്യാസമ്പന്നരും ഉയര്‍ന്ന ജോലിയും സാമ്പത്തികശേഷിയുള്ളവരുമാണ്. ലഹരി ഉപയോഗത്തില്‍ അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബ് നേരിടുന്ന സാമൂഹ്യ പ്രതിസന്ധികള്‍ മാധ്യമങ്ങളില്‍ പലപ്പോഴും വാര്‍ത്തയാകാറുണ്ട്. എന്നാല്‍ ഏതെങ്കിലും രാജ്യവുമായി അതിര്‍ത്തി പങ്കിടാത്ത കേരളത്തില്‍ എല്ലാവിധ മയക്കുമരുന്നുകളും ഇന്ന് സുലഭമായി ലഭിച്ചുകൊണ്ടിരിക്കുന്നു. എങ്ങനെ ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
രാജ്യത്ത് ഏറ്റവുമധികം ലഹരി കൈമാറ്റവും വില്‍പ്പനയും നടക്കുന്ന സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്താണ് കേരളമെന്നാണ് ആരോപണം. ഈ സര്‍ക്കാര്‍ മനസ്സുവെച്ചാല്‍ അത് ഒന്നാം സ്ഥാനത്ത് എത്തിക്കാം. എല്ലാത്തിലും നമ്പര്‍ വണ്‍ ആകണമല്ലോ. ലഹരിക്കെതിരെ പൊലീസും എക്‌സൈസും ശക്തമാകുകയും ജനങ്ങള്‍ ജാഗരൂകരാകുകയും ചെയ്തതോടെ ഉറവിടങ്ങളിലേക്ക് അന്വേഷണമെത്താത്ത വിധം ആസൂത്രിതമായാണ് ലഹരികടത്തും വില്പനയും. പിടിയിലാകുന്നവര്‍ പലപ്പോഴും മാഫിയയുടെ അവസാന കണ്ണികളായിരിക്കും. ഭരണത്തിലും അന്വേഷണ ഏജന്‍സികളിലും സംരക്ഷിക്കാന്‍ ആളുകളുള്ളതാണ് ബുദ്ധികേന്ദ്രങ്ങളും മൊത്തക്കച്ചവടക്കാരും ഒളിവിടങ്ങളില്‍ സുരക്ഷിതരായിരിക്കാന്‍ കാരണം. രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ അവിടുത്തെ യുവാക്കളെ മയക്കുമരുന്നിന് അടിമകളാക്കിയാല്‍ മതിയാകുമെന്ന് മനസ്സിലാക്കുന്ന ശത്രുരാജ്യങ്ങളുടെ നിഗൂഢ കരങ്ങള്‍ മയക്കുമരുന്ന്, ലഹരി കടത്തിന് പിന്നിലുണ്ട്. താലിബാന്‍ പിടിയിലായ അഫ്ഗാനിസ്ഥാനിലെ മയക്കുമരുന്ന് കൃഷിയിടങ്ങളില്‍ നിന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മയക്കുമരുന്നും കയറ്റിപ്പോകുന്നത്.
പഞ്ചാബിലെ യുവാക്കള്‍ വിവിധതരം ലഹരിക്ക് അടിമപ്പെട്ടു നശിക്കുന്നത് തിരിച്ചറിയാന്‍ ഏറെ വൈകിയിരുന്നു. പാകിസ്ഥാന്‍, അഫ്ഗാന്‍ അതിര്‍ത്തിയില്‍ നിന്ന് കഞ്ചാവും സിന്തറ്റിക് ഡ്രഗും ഒഴുകിയെത്തിയപ്പോള്‍ നിയന്ത്രിക്കാന്‍ വൈകിപ്പോയി. കാര്‍ഷിക മേഖലയിലെയും വിദേശത്തെയും പണം കുമിഞ്ഞുകൂടിയപ്പോള്‍ പഞ്ചാബിലെ യുവത്വം ഡ്രഗ്‌സിലേക്ക് വഴുതി. പഞ്ചാബിന്റെ അതേ സ്ഥിതി വിശേഷമാണ് ഇപ്പോള്‍ കേരളത്തില്‍. സമ്മര്‍ദ്ദം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ സിന്തറ്റിക് ഡ്രഗ് ശീലമാക്കുകയും അടിമകളായി മാറുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഡി.അഡിക്ഷന്‍ സെന്ററുകളില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ പെരുകുന്നു. കോടികള്‍ മറിയുന്ന സിന്തറ്റിക് ഡ്രഗ് വ്യാപാരം വലിയൊരു ദുരന്ത സൂചനയാണ് നല്‍കുന്നത്. കേരളത്തിലെ ക്വട്ടേഷന്‍ ക്രിമിനല്‍ സംഘങ്ങളുടെ സാമ്പത്തിക സ്രോതസ് സിന്തറ്റിക് ഡ്രഗ് വ്യാപാരമാണ്. ലഹരി മഞ്ഞുമലയുടെ ഒരഗ്രം മാത്രമാണ് ഇപ്പോള്‍ ദൃശ്യമാവുന്നത്. ഓരോ ദിവസവും ലഹരി മാഫിയ പിടിമുറുക്കുകയാണ്. വരാനിരിക്കുന്ന വലിയ ദുരന്തത്തിന്റെ ഗൗരവം കേരളം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.
കേരളത്തില്‍ അതിവേഗം വളരുന്ന മഹാനഗരങ്ങളിലൊന്നായ കൊച്ചിയാണ് സംസ്ഥാനത്തെ ലഹരിമാഫിയയുടെ താവളം. അറബിക്കടലും അന്താരാഷ്ട്ര വിമാനത്താവളവുമുള്‍പ്പെടെ കള്ളക്കടത്തിനായി ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍ അതിനെ ചെറുക്കുന്നതിലും കള്ളക്കടത്ത് തടയുന്നതിലും പൊലീസും എക്‌സൈസും തികച്ചും നിസഹായരാണ്. കടല്‍ സുരക്ഷ ഉറപ്പാക്കാന്‍ മുഴുവന്‍ സമയവും കടലില്‍ തുടരുന്ന നാവികസേനയ്ക്കും തീരസംരക്ഷണ സേനയ്ക്കും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിനും പോലും കടല്‍ കടന്നെത്തുന്ന ലഹരി കടത്ത് തടയാന്‍ കഴിയുന്നില്ലെന്നതാണ് വാസ്തവം. ലഹരിലോകത്തെ എല്ലാ വഴികളും കൊച്ചിയിലേക്കു തിരിയുന്നു. രാസ ലഹരികള്‍ നേപ്പാളും ഗോവയും കടന്ന്, കഞ്ചാവ് ഒഡീഷ വഴി, ലഹരി ഗുളികകളും ആംപ്യൂളും ന്യൂഡല്‍ഹി, ഹരിയാന, ബെംഗളൂരു വഴി, എല്‍എസ്ഡി-കൊക്കെയ്ന്‍ റാക്കറ്റിന്റെ നീക്കങ്ങള്‍ പഞ്ചാബ്,രാജസ്ഥാന്‍ റൂട്ടില്‍. രാജ്യാന്തര ലഹരി വിപണിയുമായി കേരളത്തിനുള്ള അടുപ്പമാണു ലഹരി മരുന്നുകളുടെ വൈവിധ്യം സൂചിപ്പിക്കുന്നത്.
കടല്‍ മാര്‍ഗവും അല്ലാതെയും എത്തുന്നതിന് പുറമേ ഇന്ത്യയിലെ മഹാനഗരങ്ങളിലും കോടാനുകോടികളുടെ മയക്കുമരുന്ന് ഉത്പാദനമാണ് നടന്നുവരുന്നത്. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഗോവ, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നൈജീരിയ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള മയക്കുമരുന്ന് മാഫിയ സംഘങ്ങള്‍ ക്യാമ്പ് ചെയ്ത് എം.ഡി.എം.എ, എല്‍.എസ്.ഡി സ്റ്റാമ്പ് തുടങ്ങിയ സിന്തറ്റിക് മയക്കുമരുന്നുകള്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. കേരളത്തില്‍ പൊലീസും എക്‌സൈസും പിടികൂടുന്ന സിന്തറ്റിക് ലഹരികളില്‍ സിംഹഭാഗവും ഇത്തരത്തില്‍ ഉത്പാദിപ്പിച്ചതാണ്. തുച്ഛമായ മുതല്‍ മുടക്കില്‍ വന്‍ ലാഭം കൊയ്യാമെന്നതാണ് ഇതില്‍ മാഫിയയുടെ നേട്ടം. സംസ്ഥാനത്തെ പതിനേഴിനും മുപ്പതിനും ഇടയിലുള്ള ചെറുപ്പക്കാരാണ് സിന്തറ്റിക് ഡ്രഗ് അടിമകളാവുന്നത്. മെഡിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍, മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍, ഐ.ടി പ്രൊഫഷനലുകള്‍,സിനിമ മേഖലകളിലുള്ളവര്‍, വ്യാപാര വ്യവസായി രംഗത്തെ ഉന്നതശ്രേണിയിലുള്ളവരുടെ മക്കള്‍ എന്നിവരാണ് വളരെവേഗം ഇതിന് അടിമപ്പെടുന്നത്. തുടക്കത്തില്‍ സൗജന്യമായാണ് ഇത് ലഭിക്കുക. പിന്നീട് അത് വാങ്ങാനുള്ള പണത്തിനായി മയക്കുമരുന്ന് കടത്തുകാരാവും. ഈ വലയില്‍ കുരുങ്ങുന്ന പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിനും ഇരയാകുന്നുണ്ട്. കണ്‍മുന്നില്‍ യുവത ലഹരിക്ക് അടിമപ്പെടുമ്പോഴും നേരം വെളുക്കാത്ത സര്‍ക്കാര്‍ ഇനിയെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ നരകമാകും കേരളം.
https://www.facebook.com/Malayalivartha
























