ആവാസ് പരിരക്ഷ ഇനി എല്ലാ സർക്കാർ ആശുപത്രികളിലും; അതിഥിതൊഴിലാളി ക്ഷേമപ്രവർത്തനങ്ങൾ ഒരു കുടക്കീഴിലാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി

രാജ്യത്തിന് തന്നെ മാതൃകയായ് അതിഥി തൊഴിലാളികൾക്കുള്ള ആവാസ് ഇൻഷുറൻസ് പരിരക്ഷ ഇനി കിടത്തി ചികിത്സയുള്ള എല്ലാ സർക്കാർ ആശുപത്രികളിലും ലഭിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അറുപത്തി നാല് ആശുപത്രികളിൽ മാത്രമായിരുന്നു ഇതുവരെ പദ്ധതി പ്രകാരമുള്ള 25000 രൂപയുടെ സൗജന്യ ചികിത്സാ സൗകര്യം ലഭിച്ചിരുന്നത് ഇനിയത് 125 ആശുപത്രികളിൽ ലഭ്യമാവും.
കൂടാതെ വിവിധ വകുപ്പുകൾ വഴി അതിഥി തൊഴിലാളികൾക്കും നൽകി വരുന്ന ക്ഷേമപ്രവർത്തനങ്ങൾ ഒരു കുടക്കീഴിലാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി കോംപ്രിഹെൻസീവ് മാനേജ്‌മെന്റ് സിസ്റ്റം ഫോർ ഗസ്റ്റ് വർക്കേഴ്‌സ് എന്ന പ്രത്യേക പ്ലാറ്റ് ഫോം സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിരൂപരേഖ ലേബർ സെക്രട്ടറി അജിത് കുമാറിന് നൽകി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ലയം ഹാളിൽ നടന്ന ചടങ്ങിൽ ആശുപത്രികൾക്കുള്ള അനുമതി രേഖ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ നന്ദകുമാറും സ്വീകരിച്ചു. ലേബർ കമ്മിഷണറും ചിയാക് പ്രസിഡന്റുമായി ഡോ കെ വാസുകി, ചിയാക് എക്‌സിക്യുട്ടീവ് ഡയറക്ടറും അഡീ ലേബർ കമ്മിഷണറുമായ കെ ശ്രീലാൽ, അഡീ ലേബർ കമ്മിഷണർ കെ എം സുനിൽ, അഡ്മിനിസ്‌ട്രേഷൻ മാനേജർ ബിജോയ് ജെ ടി എന്നിവർ പങ്കെടുത്തു.
https://www.facebook.com/Malayalivartha
























