ഷാരുഖ് സെഫി കൊലപ്പെടും..? ആ മുന്നറിയിപ്പ് എൻഐഎക്ക് ലഭിച്ചോ..?!ചോദ്യം ചെയ്യാൻ വിളിപ്പിച്ച മുഹമ്മദ് മോനിയുടെ പിതാവും കേസിലെ പ്രതി ഷാറുഖ് സെയ്ഫിയുടെ നാട്ടുകാരനുമായ മുഹമ്മദ് ഷഫീഖിൻ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ നിഗൂഢത എന്ത്..?!

എലത്തൂർ ട്രെയിൻ തീവയ്പു കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ചോദ്യം ചെയ്യാൻ വിളിപ്പിച്ച മുഹമ്മദ് മോനിയുടെ(മുഹമ്മദ് മോനിസ്) പിതാവും കേസിലെ പ്രതി ഷാറുഖ് സെയ്ഫിയുടെ നാട്ടുകാരനുമായ മുഹമ്മദ് ഷഫീഖിനെ (46) കൊച്ചിയിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതോട് വീണ്ടും ചർച്ചയാകുന്നത് ദുരൂഹതകൾ. മരണകാരണം വ്യക്തമായിട്ടില്ല. മൃതദേഹം കണ്ടെത്തിയ ഹോട്ടലും പരിസരവും എൻഐഎയുടെ നിരീക്ഷണത്തിലാണ്. എലത്തൂർ കേസിൽ ആദ്യം മുതലേ നിഗൂഡതകൾ ഒളിച്ചിരിപ്പുണ്ട്.
ഷാറൂഖിനെ കണ്ടെത്തിയത് മുതൽ ഇത് തുടരുന്നു. ആക്രമണത്തിന് ശേഷം പ്രതി ബാഗുപേക്ഷിച്ചു പോയി. എന്നിട്ടും വസ്ത്രം മാറി. മൊബൈൽ ഫോണും ഉപേക്ഷിച്ച ബാഗിലുണ്ടായിരുന്നു. ഇതെല്ലാം കേരളാ പൊലീസിനേയും അമ്പരപ്പിച്ചിരുന്നു. തുടക്കത്തിൽ കേസിൽ ദേശ വിരുദ്ധ പ്രവർത്തനത്തിനുള്ള വകുപ്പ് ചുമത്തിയതുമില്ല. ഇതെല്ലാം കേസ് അട്ടിമറിയാണെന്ന വാദമുയർത്തി. ഷാറൂഖിനേയും കൊണ്ട് യാത്ര ചെയ്ത വാഹനം തകരാറിലായി. പിന്നീട് വാഹനം മാറി കയറി. അതും സുഗമമായിരുന്നില്ല. പിന്നീട് മാധ്യമ പ്രവർത്തകനായ ദീപക് ധർമ്മടം കോഴിക്കോട് മെഡിക്കൽ കോളേജിൽ ഷാറൂഖുമായി സംസാരിച്ചു. ഇതും ഏറെ വിവാദമായി.
അതിന് ശേഷം മഹാരാഷ്ട്രാ എടിഎസിനോട് പറഞ്ഞ മൊഴി ഷാറൂഖ് മാറ്റി. പിന്നീട് ദേശ വിരുദ്ധ വകുപ്പ് ചുമത്തിയതോടെ കേസ് എൻ ഐ എയിലേക്കും എത്തി. ഇതിന് ശേഷം ഷാറൂഖിനെ കേരളത്തിലേക്ക് കൊണ്ടു വരുമ്പോൾ പുറകെ വന്ന മാതൃഭൂമി ചാനലിലെ മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തു. കേരളത്തിലെ ഭീകര വിരുദ്ധ സേനാ തലവൻ പി വിജയനെ മാറ്റിയതും സസ്‌പെന്റ് ചെയ്തതും വരെയുണ്ടായി. ഇതെല്ലാം സംശങ്ങളായി ചർച്ചകളിൽ എത്തുന്നതിനിടെയാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച മുഹമ്മദ് മോനിയുടെ പിതാവും കേസിലെ പ്രതി ഷാറുഖ് സെയ്ഫിയുടെ നാട്ടുകാരനുമായ മുഹമ്മദ് ഷഫീഖിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അന്വേഷണ സംഘം മകൻ മോനിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനാലാണു ഡൽഹി ഷഹീൻബാഗ് സ്വദേശിയായ ഷഫീഖും ഒപ്പം കൊച്ചിയിലെത്തിയത്. കഴിഞ്ഞ 16നാണ് ഇവർ കടവന്ത്ര കെപി വള്ളോൻ റോഡിലെ ഹോട്ടലിൽ മുറിയെടുത്തത്. ഷഹീൻ ബാഗിലെത്തിയ അന്വേഷണ സംഘം മുഹമ്മദ് മോനിയെ തിരക്കിയിരുന്നു. എലത്തൂരിലെ സ്‌ഫോടനത്തിന് ഷാറൂഖിന് പ്രാദേശിക സഹായം കിട്ടിയിരുന്നു. എന്നാൽ ഇത് കണ്ടെത്താൻ ഇനിയും ആർക്കും കഴിഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് ഷഫീഖിന്റെ മരണമെന്ന് കണ്ടെത്തേണ്ടത് അതുകൊണ്ട് തന്നെ അനിവാര്യതയാണ്.
ഷഫീഖിന്റെ മരണത്തെപ്പറ്റി എൻഐഎ പ്രതികരിച്ചിട്ടില്ല. മോനിയെ അന്വേഷണസംഘം ചോദ്യം ചെയ്തതായി ഷഫീഖ് മരിക്കും മുൻപ് ഹോട്ടൽ ജീവനക്കാരോട് പറഞ്ഞിരുന്നു. മരണം നടന്ന മുറിയിലേയ്ക്ക് ആരെയും പ്രവേശിപ്പിക്കുന്നില്ല. മാധ്യമങ്ങളോടു പ്രതികരിക്കാൻ ഹോട്ടൽ ജീവനക്കാർക്കും വിലക്കുണ്ട്. പ്രതി ഷാറുഖിന്റെ അടുത്ത സുഹൃത്തുക്കളെയും ആശയവിനിമയം നടത്തിയവരെയും എൻഐഎ ചോദ്യം ചെയ്യുന്നുണ്ട്. ഇതിനിടയിൽ എന്തുകൊണ്ടാണു ഷഫീഖ് തൂങ്ങിമരിച്ചതെന്നു വ്യക്തമല്ല. ദുരൂഹത നീക്കാൻ എൻഐഎ ശ്രമം തുടങ്ങി.
ഷാറുഖിന്റെ സുഹൃത്തുക്കളുടെ മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്ത എൻഐഎ അതിലെ വിവരങ്ങളും പരിശോധിച്ചിരുന്നു. കേസിൽ മകൻ മോനിക്കു പങ്കാളിത്തമുണ്ടോയെന്ന് ഇതുവരെ വ്യക്തമല്ല. എറണാകുളം ടൗൺ സൗത്ത് പൊലീസിന്റെ പരിധിയിലുള്ള ഹോട്ടലിലെ മുറിയിലാണു പുലർച്ചെ മൃതദേഹം കണ്ടെത്തിയത്. മുഹമ്മദ് ഷാഫിക്ക് മജീദുല്ല ,ഡി 15 എ ഷഹീൻ ബാഗ് അബ്ദുൽ ഫസൽ എൻക്ലേവ്, ജിഷ്മ നഗർ, ഒഖ്ല, ന്യൂഡൽഹി എന്ന വിലാസമാണു ഹോട്ടലിൽ നൽകിയിട്ടുള്ളത്. പുലർച്ചെ കുളിമുറിയിലെ പൈപ്പിൽ കെട്ടി തൂങ്ങിയ നിലയിലാണു ഷഫീഖിനെ കണ്ടെത്തിയത്.
അസ്വാഭാവിക മരണത്തിന് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു. എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ സുഹൃത്തും സഹപാഠിയുമാണ് മുഹമ്മദ് മോനിസ്. ചൊവ്വാഴ്ച മുഹമ്മദ് മോനിസും ബാപ്പയും കൊച്ചിയിലെ ഹോട്ടലിൽ മുറിയെടുത്തു. ഗിരിനഗറിലെ ഓഫീസിലാണ് മോനിസിനെ എൻഐഎ ചോദ്യംചെയ്തത്. വെള്ളി വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടു. എന്നാൽ രാവിലെ ആറിന് ബാപ്പയെ കാണുന്നില്ലെന്ന് മോനിസ് ഹോട്ടലുകാരെ അറിയിച്ചു. പരിശോധനയിൽ ശുചിമുറി അകത്തുനിന്ന് പൂട്ടിയനിലയിൽ കണ്ടെത്തി.
വാതിൽ തകർത്ത് അകത്തുകടന്നപ്പോൾ പൈപ്പിൽ തൂങ്ങിയനിലയിലായിരുന്നു മുഹമ്മദ് ഷഫീഖ്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഷാറൂഖ് സെയ്ഫിയും മോനിസും തമ്മിൽ സമൂഹമാധ്യമങ്ങൾവഴി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യാൻ വിളിപ്പിച്ചതെന്നാണ് വിവരം.
https://www.facebook.com/Malayalivartha
























