കൈക്കൂലി, അഴിമതി, കെടുകാര്യസ്ഥത സർക്കാർ ജീവനക്കാര്‍ അര്‍മാദിക്കുന്നു, അഴിമതിക്കാരെ ചൂണ്ടിക്കാട്ടാന്‍ സര്‍വ്വീസ് സംഘടനകളും ജനപ്രതിനിധികളും തയ്യാറാകണമെന്ന് മന്ത്രി സജി ചെറിയാൻ, സാംസ്‌ക്കാരിക മന്ത്രി കട്ടക്കലിപ്പില്‍

നാട്ടിലെല്ലാര്‍ക്കും ഫ്രീയായിട്ട് കൊടുക്കാവുന്നൊരു സാധാനമുണ്ട്, മറ്റൊന്നുമല്ല ഉപദേശം. നമ്മുടെ സാംസ്‌ക്കാരിക മന്ത്രി സജി ചെറിയാനും അങ്ങനെയൊരു ഉപദേശിയായി മാറി. സംഗതി മറ്റൊന്നുമല്ല, സര്‍ക്കാര്‍ ജീവനക്കാരുടെ അഴിമതി, കൈക്കൂലി, കെടുകാര്യസ്ഥത. ഇത് കേള്‍ക്കുന്നവര്‍ക്കെല്ലാം ചിരിവരും. കാരണം ലൈഫ് മിഷന്‍ മുതല്‍ എ.ഐ ക്യാമറ വരെ അഴിമതിയുടെ പ്രതിച്ഛായയിലാണ് അദ്ദേഹം കൂടി അംഗമായ മന്ത്രിസഭ നില്‍ക്കുന്നത്. ഈ കേസുകളുടെയെല്ലാം പ്രധാന തെളിവുകള്‍ പ്രതിപക്ഷം പുറത്തുകൊണ്ടുവന്നതാണ്.
എന്നിട്ടും വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളോട് അതേക്കുറിച്ച് വിശദീകരിക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയാണ് നാട് ഭരിക്കുന്നത്. അതുകൊണ്ട് ജീവനക്കാര്‍ കൈക്കൂലി വാങ്ങുകയും അഴിമതി നടത്തുകയും കെടുകാര്യസ്ഥത കാട്ടുകയും ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന് കേട്ടിട്ടില്ലേ, അത് തന്നെ സംഭവം. അഴിമതിക്കാരെ ചൂണ്ടിക്കാട്ടാന്‍ സര്‍വ്വീസ് സംഘടനകളും ജനപ്രതിനിധികളും തയ്യാറാകണമെന്ന് മാവേലിക്കര താലൂക്ക് മന്ത്രിതല പരാതിപരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്തു കൊണ്ടാണ് മന്ത്രി ആവശ്യപ്പെട്ടത്.
നല്ല ബെസ്റ്റ് പാര്‍ട്ടികളോടാണ് മന്ത്രിയുടെ ഉപദേശം. സംസ്ഥാനത്തെ സംഘടിത അഴിമതി മാഫിയയാണ് ജീവനക്കാരുടെ സംഘടനകള്‍. ഇവര്‍ക്ക് കുട പിടിച്ചുകൊടുക്കുന്നതാകട്ടെ മന്ത്രി സജി ചെറിയാനും പ്രതിപക്ഷവും നേതൃത്വം കൊടുക്കുന്ന രണ്ട് പാര്‍ട്ടികള്‍. ജയിച്ച പരീക്ഷ തോറ്റെന്ന് വിശ്വസിപ്പിച്ച് ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങിയ എം.ജി യൂണിവേഴ്‌സിറ്റി ജീവനക്കാരി സി.ജെ എല്‍സിയെ കഴിഞ്ഞ കൊല്ലം വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. സി.പി.എം അനുകൂല ജീവനക്കാരുടെ സംഘടനയായ എം.ജി സര്‍വകാശാല എംപ്‌ളോയിസ് അസോസിയേഷന്‍ അംഗമായിരുന്നു എല്‍സി.
പിടിക്കപ്പെട്ടതോടെ സര്‍വ്വകലാശാല എല്‍.സിയെ സസ്‌പെന്‍ഡ് ചെയ്തു. അസോസിയേഷന്‍ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. അവിടെ തീര്‍ന്നു അവരുടെ ഉത്തരവാദിത്തം. ഇത്തരത്തിലുള്ള ഗൗരവമായ കുറ്റകൃത്യം ചെയ്ത പരീക്ഷാ വിഭാഗം അസിസ്റ്റന്റായ എല്‍സിയെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടുകയല്ലേ ചെയ്യേണ്ടിയിരുന്നത്. കാര്യങ്ങള്‍ മുടക്കാന്‍ കുറിപ്പെഴുതി സന്തോഷിക്കുന്ന ഉദ്യോഗസ്ഥരും രാവിലെ മുതല്‍ വൈകുന്നേരം വരെ ഒരു കാര്യോം നടത്താതിരിക്കാന്‍ ഫയലില്‍ കുറിയിടുന്ന ഉദ്യോഗസ്ഥരുമുണ്ട്. ഇത്തരത്തിലുള്ളവരുടെ പ്രവര്‍ത്തനം ഒരു വകുപ്പിനെ തന്നെ മോശമാക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
മികച്ച രീതിയില്‍ മുന്നോട്ട് പോകുന്ന വകുപ്പുകളെ പോലും മോശമാക്കുന്നതും ഇത്തരം ഉദ്യോഗസ്ഥരാണെന്നും മന്ത്രി സജി ചെറിയാന്‍ പരിതപിക്കുന്നു. മന്ത്രിയോട് ഒന്നേ പറയാനുള്ളൂ; സ്വന്തം കഴിവുകേടുകള്‍ നാട്ടുകാരുടെ മുന്നില്‍ വിളമ്പി നാണംകെടുന്നതിനേക്കാള്‍ നല്ലത് ഉദ്യോഗസ്ഥരെ കൊണ്ട് പണിയെടുപ്പിക്കുക. അതിനാണല്ലോ നിങ്ങളെ പോലുള്ളവരെ ജയിപ്പിച്ച് എം.എല്‍.എയും മന്ത്രിയുമാക്കിയത്. ഇനി അതിനും കഴിയില്ലെങ്കില്‍ ഈ പണി എത്രയും പെട്ടെന്ന് അവസാനിപ്പിക്കുക. അതാണ് നാടിനും നാട്ടുകാര്‍ക്കും അങ്ങേയ്ക്കും നല്ലത്. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത പുതിയ വിഷയമല്ല.
അവരെ കൊണ്ട് കാര്യക്ഷമമായി ജോലി ചെയ്യിക്കുക എന്നത് സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. അത് ഭംഗിയായി നിര്‍വഹിക്കണമെങ്കില്‍ ആദ്യം നിങ്ങളടങ്ങുന്ന ജനപ്രതിനിധികളുടെ കരങ്ങള്‍ സംശുദ്ധമായിരിക്കണം. ഫയലില്‍ കുറിയിട്ട് സന്തോഷിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. അല്ലാതെ സ്വന്തം പാര്‍ട്ടിയെ അനുകൂലിക്കുന്ന ജീവനക്കാരനാണെന്ന് പറഞ്ഞ് കണ്ടും കേട്ടും ഇല്ലെന്ന് നടിക്കരുത്. അങ്ങനെ നടിക്കുന്നത് കൊണ്ടാണ് അധികാരത്തിലേറി ഏഴ് കൊല്ലം പിന്നിട്ടിട്ടും ഫയല്‍ നീക്കത്തിന് വേഗതയില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വിലപിക്കുന്നത്. ജോലിയില്‍ പ്രവേശിച്ച രണ്ടാം നാള്‍ മുതല്‍ കൈക്കൂലി വാങ്ങിത്തുടങ്ങിയെന്നാണ് പാലക്കാട് അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് വിജിലന്‍സിന് നല്‍കിയ മൊഴി.
ഏതാണ്ട് ഇരുപത് കൊല്ലത്തെ സര്‍വ്വീസുണ്ടയാള്‍ക്ക്. മാസം 40,000 രൂപ വരെ താന്‍ കൈക്കൂലി വാങ്ങുമെന്നും ഇയാള്‍ സമ്മതിച്ചതായി വിജിലന്‍സ് പറയുന്നു. അങ്ങനെയെങ്കില്‍ വില്ലേജ് അസിസ്റ്റന്റിന് മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മാസം എത്ര രൂപ കിമ്പളം കിട്ടുന്നുണ്ടായിരിക്കും. ആരെങ്കിലും പരാതി കൊടുക്കുമ്പോള്‍ മാത്രമാണ് പലപ്പോഴും വിജിലന്‍സ് ക്കൈകൂലിക്കാരെ പിടികൂടുന്നത്. അല്ലാതെ ഇത്തരക്കാരെ പിടികൂടാനുള്ള സംവിധാനം നിലവിലുണ്ട്. വിജിലന്‍സിന് അതറിയാം. എന്നാല്‍ അവരുടെ കൈ കെട്ടിയിട്ടാലെന്ത് ചെയ്യും. ഓഫീസുകളില്‍ വിജിലന്‍സ് തുടര്‍ച്ചയായി പരിശോധന നടത്തിയാല്‍ ജീവനക്കാരുടെ സംഘടന പ്രതിഷേധവുമായി രംഗത്തിറങ്ങും. അതോടെ ഏത് സര്‍ക്കാരും മുട്ട് മടക്കും. മുട്ടുമടക്കാത്തവരാണ് ഭരണചക്രം തിരിക്കുന്നതെങ്കില്‍ ഇതുപോലെ സ്വന്തം കഴിവ്‌കേട് വിളമ്പില്ലായിരുന്നു.
ഓരോ പൗരന്റെയും പ്രശ്‌നങ്ങള്‍ അതത് ഓഫീസുകളില്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന് കഴിയാത്തത് കൊണ്ടാണ് അദാലത്തുകള്‍ നടത്തുന്നതെന്നും മന്ത്രി സജി ചെറിയാന്‍ വിലപിക്കുന്നു. ഇത് മനസ്സിലാക്കിയാണല്ലോ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനസമ്പര്‍ക്കപരിപാടി നടത്തി, ജനലക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ അതിവേഗം തീര്‍പ്പാക്കിയത്. അന്ന് ഉമ്മന്‍ചാണ്ടിയെ പരിഹസിച്ച സജി ചെറിയാനും സംഘവും അതേ പരിപാടിയാണ് ഇപ്പോള്‍ അദാലത്തെന്ന ഓമനപ്പേരില്‍ നടത്തുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ സംഘടിത ശക്തിയായി സര്‍ക്കാര്‍ ജീവനക്കാര്‍ മാറിയിട്ട് കൊല്ലമേറെയായി.
അതുകൊണ്ടാണ് കോവിഡ് മഹാമാരി കൊടുമ്പിരി കൊണ്ടിരിക്കുമ്പോള്‍ ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ പതിനൊന്നാം ശമ്പളപരിഷ്‌ക്കരണ റിപ്പോര്‍ട്ട് മുന്‍കാലപ്രാബല്യത്തോടെ നടത്തിയത്. സംസ്ഥാനത്തെ വരുമാനത്തിന്റെ സിംഹഭാഗവും സര്‍ക്കാര്‍ ജീവനക്കാരുടെ കീശയിലേക്കാണ് പോകുന്നത്. കടമെടുത്ത് പോലും ഇവരെ പോറ്റുന്നുണ്ട്. അതുകൊണ്ട് പണിയെടുക്കാന്‍ ബാധ്യസ്ഥരാണ്. അതിന് തയ്യാറാകാത്തവരെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കണം. അല്ലാതെ സംഘടിത ശക്തിക്ക് മുന്നില്‍ അഡ്ജസ്റ്റ്‌മെന്റ് നടത്തുകയല്ല സാംസ്‌ക്കാരിക മന്ത്രി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ചെയ്യേണ്ടത്.
ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ഉദ്യോഗസ്ഥനെയും സര്‍ക്കാര്‍ കൈവിടില്ല, അവരെ സംരക്ഷിക്കുമെന്നും പറഞ്ഞുകൊണ്ടാണ് മന്ത്രി തന്റെ പ്രസംഗം അവസാനിപ്പിച്ചത്. വാക്കുകളിലെ സത്യസന്ധതയില്ലായ്മയ്ക്ക് ഇതിലും മികച്ച ഉദാഹരണം വേറെയില്ല. ഐ.ജി പി. വിജയനെ കുറിച്ച് ആര്‍ക്കും യാതൊരു അവമതിപ്പുമില്ല. സ്റ്റുഡന്റ് കേഡറ്റ്, പുണ്യം പൂങ്കാവനം തുടങ്ങിയ നിരവധി പദ്ധതികളിലൂടെ കേരളത്തിനും കേരളാ പോലീസിനും അഭിമാനമായ പി.വിജയനെ പിണറായി സര്‍ക്കാര്‍ മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് സസ്‌പെന്‍ഡ് ചെയ്തു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് എത്തുംമുമ്പ് അദ്ദേഹത്തിന്റെ സുരക്ഷ സംബന്ധിച്ച അതീവരഹസ്യമായ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തു. ആ ഉദ്യോഗസ്ഥനെതിരെ യാതൊരു നടപടിയും ഇതുവരെ എടുത്തിട്ടില്ല. മന്ത്രി സജി ചെറിയാന്‍, നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടപ്പെട്ട ഉദ്യോഗസ്ഥര്‍ എത്ര അഴിമതിക്കാരും കാര്യക്ഷമതയില്ലാത്തവരും ആണെങ്കിലും എന്ത് വില കൊടുത്തും നിങ്ങള്‍ സംരക്ഷിക്കും. ആ നിലപാട് മാറാത്തിറത്തോളം കാലം നിങ്ങള്‍ പറഞ്ഞ കൈക്കൂലി, അഴിമതി, കെടുകാര്യസ്ഥത എന്നിവ ഇവിടെയുണ്ടാകും. അതുകൊണ്ട് ആദ്യം തിരുത്തേണ്ടത് നിങ്ങള്‍ ജനപ്രതിനിധികളാണ്.
https://www.facebook.com/Malayalivartha
























