വീണ്ടും സസ്‌പെന്‍സ്... അരിക്കൊമ്പന്‍ ഉള്‍വനത്തിലേക്ക് പോയതോടെ മയക്കുവെടി ശ്രമം ഉപേക്ഷിച്ച തമിഴ്‌നാട് വനം വകുപ്പ് വീണ്ടുമെത്തി; നാട്ടിലിറങ്ങിയതോടെ അരിക്കൊമ്പനെ വീണ്ടും മയക്കുവെടിവെച്ചു; ആന ജനവാസമേഖലയില്‍ ഇറങ്ങിയതോടെ നടപടി തുടങ്ങി; അരിക്കൊമ്പനെ മറ്റൊരു വനത്തിലെത്തിക്കാന്‍ ശ്രമം

അരിക്കൊമ്പന് വാര്‍ത്തകള്‍ വീണ്ടും സജീവമാകുകയാണ്. അരിക്കൊമ്പനെ മറ്റൊരു വനത്തിലേക്ക് എത്തിക്കാനുള്ള ശ്രമം തമിഴ്‌നാട് ആരംഭിച്ചു. തമിഴ്‌നാട്ടില്‍ നാട്ടിലിറങ്ങിയ അരിക്കൊമ്പനെ വീണ്ടും മയക്കുവെടിവെച്ചു. തമിഴ്‌നാട് വനംവകുപ്പാണ് കാട്ടില്‍ നിന്നും നാട്ടിലേക്കിറങ്ങിയ ആനയെ മയക്കു വെടിവെച്ചത്. തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ചാണ് അരിക്കൊമ്പന് മയക്കുവെടിയേറ്റത്. ആന വനത്തില്‍ നിന്നും പുറത്തു വന്നപ്പോഴാണ് വെടി വെച്ചത്.
രണ്ട് തവണ മയക്കുവെടിവെച്ചുവെന്നാണ് വിവരം. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ചേദിച്ചു. കുങ്കിയാനകളെ സ്ഥലത്തേക്ക് എത്തിച്ചു. ആനയിപ്പോള്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണുള്ളതെന്നാണ് വിവരം. മയങ്ങിത്തുടങ്ങിയ ആനയുടെ കാലുകള്‍ കെട്ടി. അല്‍പ്പസമയത്തിനുള്ളില്‍ കുങ്കിയാനകളുടെ സഹായത്തോടെ ആനിമല്‍ ആംബുലന്‍സിലേക്ക് കയറ്റി വനത്തിനുള്ളിലേക്ക് കടത്തിവിടും.
കഴിഞ്ഞ കുറേയെറെ ദിവസങ്ങളായി ഷണ്മുഖ നദി തീരത്തെ വനമേഖലയിലൂടെ സഞ്ചരിക്കുകയായിരുന്നു അരികൊമ്പന്‍. ആറ് ദിവസമായി ജനവാസ മേഖലയിലേക്ക് ഇറങ്ങിയിരുന്നില്ല. ഇന്ന് പുലര്‍ച്ചെയോടെയാണ് ആന ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. ആനയെ 24 മണിക്കൂറും നിരീക്ഷിക്കുന്ന 85 പേരടങ്ങുന്ന തമിഴ്‌നാട് സംഘത്തിന്റെ ശ്രദ്ധയില്‍ ഇത് പെടുകയും ആനയെ മയക്കുവെടി വെക്കുകയുമായിരുന്നു.
അരിക്കൊമ്പന്‍ ജനവാസമേഖലയിലേക്ക് ഇറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ കമ്പം, പുതുപ്പെട്ടി, കെ കെ പെട്ടി, ഗൂഡല്ലൂര്‍ എന്നീ മുനിസിപ്പാലിറ്റികളില്‍ നേരത്തെ നിരോധനാജ്ഞയുണ്ട്. കഴിഞ്ഞ ഏപ്രില്‍ 29 നാണ് ചിന്നക്കനാലില്‍ നിന്നും അരിക്കൊമ്പനെ മയക്കുവെടിവെച്ച് പെരിയാര്‍ റിസര്‍വിലേക്ക് മാറ്റിയത്.
സാറ്റലൈറ് കോളര്‍ സിഗ്‌നല്‍ അനുസരിച്ച് നിരീക്ഷിച്ച് വരുന്നതിനിടെ, കഴിഞ്ഞ ദിവസം അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലെ കമ്പം മജനവാസ മേഖലയിലേക്ക് ഇറങ്ങി. കമ്പം ടൗണിലൂടെ വിരണ്ട് ഓടുന്നതിനിടെ എതിരെ ബൈക്കില്‍ വന്ന പാല്‍രാജിനെ തട്ടിയിടുകയും തലക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇയാള്‍ മരിക്കുകയും ചെയ്തു. ഇതോടെ ആനയെ മയക്കുവെടിവെച്ച് ഉള്‍ക്കാട്ടിലേക്ക് എത്തിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
അരിക്കൊമ്പന് സുരക്ഷയും ചികിത്സയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ട്വന്റി ട്വന്റി് ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന് ഹൈക്കോടതിയില്‍ നിന്നും വിമര്‍ശനം നേരിട്ടിരുന്നു. ആനയെ കേരളത്തിലേക്ക് കൊണ്ട് വരണമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും ഹര്‍ജിയുടെ സത്യസന്ധത സംശയിക്കുന്നുവെന്നും കോടതി തുറന്നടിച്ചു.
ആന നിലവില്‍ തമിഴ്‌നാടിന്റെ ഭാഗത്താണുളളത്. ഉള്‍വനത്തിലേക്ക് ആനയെ അയക്കണമെന്നാണ് തമിഴ്‌നാട് പറയുന്നത്. തമിഴ്‌നാട് വനം വകുപ്പ് ആനയെ എന്തെങ്കിലും തരത്തില്‍ ഉപദ്രവിച്ചതായി തെളിവില്ല. ആനയെ സംരക്ഷിക്കാമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. ആ സ്ഥിതിക്ക് പിന്നെ എന്തിനാണ് ആനയെ തിരികെ കൊണ്ട് വരണമെന്ന് നിങ്ങള്‍ പറയുന്നതെന്നും കോടതി ചോദിച്ചു.
കേരള സര്‍ക്കാര്‍ കടബാധ്യതയിലാണ്. അരിക്കൊമ്പന്‍ ദൗത്യത്തിനായി സര്‍ക്കാര്‍ ചെലവഴിച്ചത് 80 ലക്ഷം രൂപയാണ്. സാബു ആണെങ്കില്‍ ബിസിനസില്‍ മികച്ച് നില്‍ക്കുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ ആനയെ മാറ്റാന്‍ തയ്യാറായാല്‍ എല്ലാ ചിലവും സാബു വഹിക്കുമോയെന്ന് ആരാഞ്ഞ കോടതി, സാബുവിന് മുഴുവന്‍ ചിലവും വഹിക്കാമല്ലോ, രാഷ്ട്രീയ പാര്‍ട്ടി നേതാവ് കൂടിയല്ലേയെന്നും പരിഹസിച്ചു.
"
https://www.facebook.com/Malayalivartha























