അടച്ചിട്ട മുറിയില്‍ ചര്‍ച്ച... മാതാ അമൃതാനന്ദമയി രാജ്യത്തിനു മാത്രമല്ല ലോകത്തെയും സ്വാധീനിക്കുന്ന രീതിയില്‍ സംഭാവന നല്‍കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ; അമിത് ഷാ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി നെടുമ്പാശേരിയില്‍ ചര്‍ച്ച നടത്തി

ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി കേരളത്തിലെത്തിയപ്പോള്‍ മറ്റൊരു കൂടിക്കാഴ്ചയ്ക്ക് കൂടി വേദിയായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി നെടുമ്പാശേരിയില്‍ ചര്‍ച്ച നടത്തി. കൊച്ചിയില്‍ അമൃത ആശുപത്രിയിലെ ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ വിമാനത്താവളത്തിന് സമീപമുള്ള മാരിയറ്റ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച്ച.
ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രം അമിത് ഷാ ട്വിറ്ററില്‍ പങ്കുവച്ചു. മണിപ്പൂരിലെ സംഘര്‍ഷത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ അമിത് ഷാ ആവശ്യപ്പെട്ടതനുസരിച്ചാണ് സിബിസിഐ പ്രസിഡന്റ് കൂടിയായ മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ചക്ക് വേദിയൊരുക്കിയതെന്നാണ് സൂചന. അരമണിക്കൂറോളം അടച്ചിട്ട മുറിയിലായിരുന്നു ചര്‍ച്ച. കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ സില്‍വര്‍ ജൂബിലി ആഘോഷവും അമൃത പുരിയിലും കൊച്ചിയിലും തുടങ്ങുന്ന ഗവേഷണ കേന്ദ്രങ്ങളുടെ ഉദ്ഘാടനത്തിനാണ് അമിത് ഷാ കേരളത്തിലെത്തിയത്.
സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 25 കോടി രൂപയുടെ സൗജന്യ ചികിത്സ സഹായ പദ്ധതി നടപ്പാക്കും എന്ന് അമൃത ആശുപത്രി അറിയിച്ചു. സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, കൃഷി മന്ത്രി പി പ്രസാദ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
കഴിഞ്ഞ ഒമ്പത് വര്‍ഷമായി ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ നരേന്ദ്ര മോദി സര്‍ക്കാരിനായി എന്ന് പരിപാടിയില്‍ അമിത് ഷാ പറഞ്ഞു. പല പദ്ധതികള്‍ വഴി ചികിത്സാ സഹായങ്ങള്‍ വര്‍ധിപ്പിച്ചെന്നും മെഡിക്കല്‍ കോളേജുകളുടെ എണ്ണം 648 ആയതോടെ രാജ്യത്ത് മെഡിക്കല്‍ സീറ്റുകളുടെ എണ്ണവും കൂട്ടാനായി. കൊവിഡ് കാലത്ത് രാജ്യം നടത്തിയ വാക്സിനേഷന്‍ യജ്ഞം ലോകത്തിന് മാതൃക ആയെന്നും അമിത് ഷാ പറഞ്ഞു.
മാതാ അമൃതാനന്ദമയി രാജ്യത്തിനുമാത്രമല്ല ലോകത്തെയും സ്വാധീനിക്കുന്ന രീതിയില്‍ സംഭാവന നല്‍കിയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അമൃത ആശുപത്രി രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ വരുമ്പോഴെല്ലാം തനിക്ക് വളരെ സമാധാനവും സന്തോഷവും അനുഭവപ്പെടാറുണ്ടെന്ന് അമിത് ഷാ പറഞ്ഞു. പലതവണ അമ്മയെ കണ്ടിട്ടു ണ്ട്. ഓരോ തവണയും അമ്മയില്‍ നിന്ന് പുതിയ ബോധവും ഊര്‍ജവും നേടി.. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ക്ക് അമ്മ തന്റെ സ്നേഹവും വാത്സല്യവും ഊര്‍ജവും നല്‍കി. കണ്ടുമുട്ടുന്ന എല്ലാവരുടെയും ജീവിതത്തില്‍ ബോധം, ഊര്‍ജ്ജം, ശാശ്വത സമാധാനം എന്നിവയുടെ വികാരം യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ അമ്മ സന്നിവേശിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ മതം, പാരമ്പര്യം, സംസ്‌കാരം, സേവനം തുടങ്ങിയ മേഖലകളില്‍ അമ്മയുടെ സംഭാവനകള്‍ നമ്മുടെ സനാതനസംസ്‌കാരത്തിന് ലോകമെമ്പാടും അംഗീകാരങ്ങള്‍ നേടിത്തന്നു അമ്മ ഇന്ത്യക്ക് പുതിയ മാനവും ആമുഖവും നല്‍കി. അമ്മയുടെ ജീവിതത്തില്‍ ആരംഭിച്ച എല്ലാ പ്രവര്‍ത്തനങ്ങളും എല്ലായ്പ്പോഴും വിജയകരമാണെന്നും അമൃത ആശുപത്രി അതിന് ഉദാഹരണമാണെന്നും അമിത് ഷാ പറഞ്ഞു.
125 കിടക്കകളുമായി ആരംഭിച്ച സ്ഥാപനം ഇന്ന് 1,350ലധികം കിടക്കകളുള്ള ലോകത്തിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നായി ഉയര്‍ന്നു. മികവും പുതുമയും സഹാനുഭൂതിയും ഉള്ള രോഗിയുടെ പരിചരണത്തിനായി ഈ സ്ഥാപനം പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച സേവന കേന്ദ്രങ്ങളിലൊന്നാണിതെന്നും അദ്ദേഹം പറഞ്ഞു. അമൃത മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് ഇന്നൊവേഷന്‍ ആന്‍ഡ് ട്രാന്‍സ്ലേഷന്‍ ഹബ് ആഗോളതലത്തില്‍ ഗവേഷണ മേഖലയില്‍ വളരെ അഭിമാനകരമായ ഒരു സ്ഥാപനമായി ഉയര്‍ന്നുവന്നിട്ടുണ്ട്.
നിര്‍ധനരായ 20 ലക്ഷം രോഗികള്‍ക്ക് സൗജന്യ സേവനം നല്‍കി അമൃത ആശുപത്രി അവരുടെ ജീവിതത്തില്‍ പ്രതീക്ഷയുടെ പുത്തന്‍ കിരണങ്ങള്‍ നല്‍കിലക്ഷക്കണക്കിന് ആളുകളുടെ സൗജന്യ ചികിത്സയ്ക്കായി 800 കോടി ചെലവഴിച്ചു, ഇത് കാണിക്കുന്നത് 'സേവാപരമോധര്‍മ്മ' എന്ന ഭാരതീയ തത്വശാസ്ത്രം അമ്മയുടെ ഈ സ്ഥാപനം പൂര്‍ണ്ണമായും നടപ്പിലാക്കി എന്നാണ്. അമ്മയുടെ സേവന മനോഭാവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഈ സ്ഥാപനം മെഡിക്കല്‍ രംഗത്ത് നിരവധി പുതിയ തുടക്കങ്ങള്‍ ഉണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha
























