നീങ്ങിയത് ഗ്രീന്‍ സിഗ്‌നലിന് ശേഷം... ഒഡീഷ ട്രെയിന്‍ ദുരന്തം അട്ടിമറിയെന്ന സംശയം ബലപ്പെടുന്നു; ക്രിമിനലുകളെ തിരിച്ചറിഞ്ഞെന്ന് മന്ത്രി; സിബിഐ അന്വേഷിക്കും; ലോക്കോ പൈലറ്റിന്റെ നിര്‍ണായക മൊഴി, ട്രെയിന്‍ നീങ്ങിയത് ഗ്രീന്‍ സിഗ്‌നല്‍ ലഭിച്ച ശേഷം

രാജ്യം കണ്ട വലിയ ട്രെയിന്‍ ദുരന്തങ്ങളിലൊന്നാണ് ഒഡീഷ ട്രെയില്‍ അപകടം. ഒഡീഷയിലെ ബാലസോര്‍ ട്രെയിന്‍ ദുരന്തത്തിനുകാരണം സിഗ്നലിങ് സംവിധാനത്തിലെ പിഴവെന്നു റെയില്‍വേ ബോര്‍ഡ് അറിയിച്ചതിനു തൊട്ടുപിന്നാലെ, അട്ടിമറിസാധ്യത തള്ളാനാകില്ലെന്നു റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് സൂചിപ്പിച്ചു.
സിബിഐ അന്വേഷണത്തിനു റെയില്‍വേ ബോര്‍ഡ് ശുപാര്‍ശ ചെയ്തു. സിഗ്നലിങ് സംവിധാനത്തിലെ പിഴവെന്നാണു പ്രാഥമിക നിഗമനമെന്നും റെയില്‍വേ സുരക്ഷാ കമ്മിഷണറുടെ പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നുമാണ് റെയില്‍വേ ബോര്‍ഡ് അംഗം ജയ വര്‍മ വ്യക്തമാക്കിയത്. പച്ച സിഗ്‌നല്‍ കണ്ടിട്ടാണു ട്രെയിന്‍ മുന്നോട്ടെടുത്തതെന്നു കൊറമാണ്ഡലിന്റെ ലോക്കോപൈലറ്റ് തന്നോടു പറഞ്ഞതായി ജയ വര്‍മ അറിയിച്ചു.
എന്നാല്‍ ഈ ട്രാക്കില്‍നിന്ന് ഉപട്രാക്കിലേക്കു തെറ്റായി ഇന്റര്‍ലോക്കിങ് സംവിധാനം സജ്ജീകരിക്കപ്പെട്ടു. ഒരു ട്രാക്കില്‍നിന്നു മറ്റൊരു ട്രാക്കിലേക്കു ട്രെയിനിനു പ്രവേശിക്കാന്‍ ആ ട്രാക്കുകള്‍ തമ്മില്‍ യോജിപ്പിക്കുന്നതാണ് ഇന്റര്‍ലോക്കിങ് സിസ്റ്റം. ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് ആന്‍ഡ് പോയിന്റ് മെഷീനില്‍ ആരോ വരുത്തിയ മാറ്റമാണ് അപകടകാരണമെന്നു മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ക്രിമിനലുകളെ കണ്ടെത്തിയെന്നും അന്വേഷണറിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ഷാലിമാര്‍ചെന്നൈ കൊറമാണ്ഡല്‍ എക്‌സ്പ്രസ്, ബെംഗളൂരു യശ്വന്ത്പുര ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനുകളും ഒരു ചരക്കുവണ്ടിയും ഉള്‍പ്പെട്ട അപകടത്തില്‍ മരണസംഖ്യ 275 ആണെന്ന് ഒഡീഷ സര്‍ക്കാര്‍ വ്യക്തമാക്കി. അപകടത്തില്‍നിന്നു രക്ഷപ്പെട്ട 10 മലയാളികള്‍ ചെന്നൈ വഴി നാട്ടിലേക്കു മടങ്ങി. തൃശൂര്‍, കണ്ണൂര്‍, അടൂര്‍, കരുനാഗപ്പള്ളി സ്വദേശികളാണിവര്‍.
അതേസമയം ഒഡിഷയിലെ ബാലേസോറില്‍ ട്രെയിന്‍ ദുരന്തം നടന്ന സ്ഥലത്തെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ ട്രാക്കിലൂടെ ആദ്യ ട്രെയിന്‍ കടത്തിവിട്ടു. ചരക്ക് ട്രെയിനാണ് കടത്തി വിട്ടത്. ദുരന്തം നടന്ന് 51 മണിക്കൂറിനുള്ളിലാണ് ഗതാഗതം പുനസ്ഥാപിച്ചത്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ സാന്നിധ്യത്തിലാണ് ട്രെയിന്‍ കടത്തിവിട്ടത്. ട്രെയിന്‍ പോകുന്ന സമയം ട്രാക്കിനരികെ നിന്ന് മന്ത്രി ലോക്കോ പൈലറ്റുമാര്‍ക്ക് കൈവീശി കാണിക്കുകയും കൈ കൂപ്പുകയും ചെയ്തു. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ട്രെയിന്‍ ഗതാഗതം ഭാഗമികമായി പുനഃസ്ഥാപിച്ചത്.
ഒഡിഷ ട്രെയിന്‍ അപകടം സിബിഐ അന്വേഷിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. ട്രെയിന്‍ അപകടത്തിന് പിന്നാലെ പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കിയതിന് പിന്നാലെയാണ് സിബിഐ അന്വേഷണം. സിബിഐ അന്വേഷണത്തിന് റെയില്‍വേ ബോര്‍ഡ് ശുപാര്‍ശ ചെയ്തുവെന്ന് മന്ത്രി അറിയിച്ചു. ട്രാക്കുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിയെന്നും വയറിങ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മരിച്ചവരില്‍ 88 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനായിട്ടില്ല. ഇവരെ തിരിച്ചറിയുന്നതിനായി ചിത്രങ്ങള്‍ ഒഡിഷ സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ആവശ്യമെങ്കില്‍ ഡിഎന്‍എ പരിശോധനയും നടത്താനാണ് തീരുമാനം. ഒഡിഷയില്‍ ട്രെയിന്‍ അപകടത്തില്‍ പരിക്കേറ്റ ആയിരത്തിലേറെപ്പേരില്‍ 50 പേരുടെ നില ഇപ്പോഴും ഗുരുതരമാണ്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ വിവരങ്ങളും ഒഡിഷ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒഡിഷയില്‍ അപകടത്തില്‍പ്പെട്ട കൊറമണ്ഡല്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ നിര്‍ണായ മൊഴി പുറത്തായി. പച്ച സിഗ്‌നല്‍ കണ്ട ശേഷമാണ് ട്രെയിന്‍ മുന്‍പോട്ട് പോയതെന്നാണ് പരിക്കേറ്റ് ചികിത്സയിലുള്ള ലോക്കോ പൈലറ്റിന്റെ മൊഴി. ട്രെയിനിന്റെ വേഗത കൂട്ടിയിട്ടില്ല. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പലിച്ചാണ് മുന്നോട്ട് പോയതെന്നും റെയില്‍വേയെ ലോക്കോ പൈലറ്റ് അറിയിച്ചു.
https://www.facebook.com/Malayalivartha























