അനധികൃതമായി ഗൾഫിൽ നിന്ന് 20000 കോടി കേരളത്തിലേക്ക് കടത്തി; മലയാളിയായ ചാർട്ടേഡ് അക്കൗണ്ടന്റ് പിടിയിൽ; കൊച്ചി വിമാനത്താവളത്തിൽ വെച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റിനെ അറസ്റ്റ് ചെയ്തത്

അനധികൃതമായി ഗൾഫിൽ നിന്ന് 20000 കോടി കേരളത്തിലേക്ക് കടത്തിയ കേസിൽ മലയാളിയായ ചാർട്ടേഡ് അക്കൗണ്ടന്റ് പിടിയിൽ. കൊച്ചി വിമാനത്താവളത്തിൽ വെച്ച് എൻഫോഴ്‌സ്‌മെൻര് ഡയറക്ടറേറ്റാണ് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് മാത്യു ജോർജ്ജിനെ അറസ്റ്റ് ചെയ്തത്. ഒപ്പം ഉണ്ടായിരുന്ന മകൻ അഭിഷേക് ജോർജ്ജിനേയും കസ്റ്റഡിയിൽ എടുത്തു. എമിറേറ്റ് ഫ്‌ളൈറ്റിൽ ദൂബായിക്ക് പോകാൻ എത്തിയപ്പോഴായിരുന്നു പിടിയിലായത്.
2016ലെ പാനമ പേപ്പേഴ്‌സ് അന്വേഷണത്തിൽ അനധികൃത ആഗോള പണമൊഴുക്കിന്റെ പ്രധാന കേന്ദ്രമെന്ന് കണ്ടെത്തിയ വിവാദ നിയമ സ്ഥാപനമാനു മൊസാക്ക് ഫൊൻസെക്ക.ഈ കണ്ടെത്തലിന് ശേഷവും കമ്പനി ഒരു മലയാളിക്ക് ഇടപാടുകൾ ഔട്ട് സോഴ്‌സ് ചെയ്‌തതായി ചില റിപ്പോർട്ടുകൾ വന്നിരുന്നു. മൊസാക്ക് ഫൊൻസെക്ക എന്ന വിവാദ കമ്പനിയുമായി ബന്ധമുള്ള ആളാണ് മാത്യു ജോർജ്. മാത്യുവും അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകളും ഒരു വർഷത്തോളമായി ഇഡി നിരീക്ഷിക്കുന്നുണ്ടായിരുന്നു.
തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ, ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റും ആദായനികുതിയും ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ, മൊസാക്ക് ഫൊൻസെക്കയ്ക്കായി മാത്യു ജോർജ് ഇടപാട് നടത്തി എന്നു കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് മാത്യുവിനെയും മകനെയും ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. തുടർന്ന് മാത്യു വിദേശത്തേക്ക് കടന്നു . പിന്നീട് ചോദ്യം ചെയ്യലിന് ഇഡി സമൻസ് അയച്ചിട്ടും അദ്ദേഹം തിരിച്ചെത്തിയില്ല.
മോസാക്ക് ഫൊൻസേക്ക’ എന്ന സ്ഥാപനത്തിനുവേണ്ടി വിദേശ ഇടപാടുകൾ മാത്യു ജോർജിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കമ്പനികളുടെ ബേങ്ക് അക്കൗണ്ടുകൾ വഴിയാണെന്ന് കണ്ടെത്തി. മാത്യുവിന്റെയും അഭിഷേകിന്റെയും പേരിൽ നിരവധി ഷെൽ കമ്പനികൾ രൂപീകരിച്ച് മാത്യുവിന്റെ അക്കൗണ്ട് വഴി പനാമയിലേക്ക് കള്ളപ്പണം അയച്ചുവെന്നാണ് ആരോപണം. ഈ കമ്പനികൾ ഇവയാണ്: സ്റ്റാർ സൈറ്റ് ജനറൽ കോൺട്രാക്ടിംഗ് LLC; സ്റ്റാർ സൈറ്റ് ട്രേഡിംഗ് ലിമിറ്റഡ്; സമാഗ് റിസോഴ്‌സ് ലിമിറ്റഡ് (എല്ലാം യുഎഇയിൽ); കൂടാതെ M&A റിസോഴ്സസ് ലിമിറ്റഡ് (ഹോങ്കോംഗ്). തുടർന്ന് കഴിഞ്ഞ ഏപ്രിൽ 22ന് മാത്യു ജോർജിന്റെ കൊച്ചിയിലെ വസതിയിലും ഓഫീസിലും ഇഡി പരിശോധന നടത്തിയിരുന്നു. കേസിൽ ഹാജരാകൻ ജോർജ് മാത്യുവിനും ഇഡി നോട്ടീസ് അയച്ചു.
11.5 ദശലക്ഷം ഇന്റെർണൽ ഡാറ്റ ചോർന്നതിനെത്തുടർന്ന് ആഗോള കൺസോർഷ്യം അന്വേഷിച്ച ടാക്സ് ഹേവൻ അഴിമതിയിലെ പങ്കാളിത്തം വെളിപ്പെടുത്തിയതിനെത്തുടർന്ന് 2018 ൽ മൊസാക്ക് ഫൊൻസെക്ക അടച്ചുപൂട്ടാൻ നിർബന്ധിതരായി.
വിദേശത്ത് സ്ഥിരതാമസമാക്കിയ മാത്യുവും കുടുംബവും ദിവസങ്ങൾക്ക് മുമ്പാണ് കേരളത്തിലെത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, ഒരു കുടുംബ ചടങ്ങിൽ പങ്കെടുക്കാൻ മാത്യുവും കുടുംബവും ഏകദേശം 15 ദിവസം മുമ്പ് കേരളത്തിൽ വന്നിറങ്ങി. എന്നാൽ, സംസ്ഥാനത്ത് ഇവരുടെ സാന്നിധ്യത്തെക്കുറിച്ച് വാർത്തകൾ വന്നതിനെ തുടർന്നാണ് ഇവർ മടങ്ങിപ്പോകാൻ തീരുമാനിച്ചത്. ദുബായിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞു.
സിനിമാ നിർമ്മാണ മേഖയിലേക്കും സ്വർണ്ണം ഉൾപ്പെടെയുളള ബിസിനസ്സിന്റേയും മറവിൽ 20000 കോടിയിലധികം പണം കേരളത്തിലേക്ക് ഗൾഫിൽനിന്ന കടത്തിയതായി ഇഡി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രമുഖ സ്വർണ്ണക്കട ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിൽ റയിഡും നടത്തിയിരുന്നു. അതിന്റെ തുടർച്ചയാണ് അറസ്റ്റ്.
സിനിമാ രംഗത്ത് സജിവമായ ദമ്പതികളും ഉടൻ പിടിയിലായേക്കും എന്ന സൂചനയുണ്ട്. എന്നാൽ ഈ ദമ്പതികൾ ആര് എന്ന് ഇതുവരെ ഇ ഡി വ്യക്തമാക്കിയിട്ടില്ല. അടുത്തയിടയായി ഒട്ടേറെ ബിനാമികളും വണ്ടി ചെക്കുകളും എൻഫോഴ്‌സ്‌മെന്റും സ്വര്ണക്കടത്തും ഡോളർ കയറ്റും വെളുപ്പിക്കലും എന്ന് വേണ്ട എന്തൊക്കെ അരാജകത്വങ്ങൾ ലോകത്തുണ്ടോ അതൊക്കെ മലയാള സിനിമയിൽ വിളയാടുന്നുണ്ട് എന്ന ആരോപണം ശക്തമാണ്. മലയാളസിനിമയിലെ നാലോളം ബിനാമി നിർമ്മാതാക്കൾ ഇഡിയുടെ നിരീക്ഷണത്തിൽ ആണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha



























