പുതുപ്പള്ളിയിലെ പിരിച്ചുവിടൽ വിവാദം, വ്യാജരേഖ ചമച്ച് ജോലി നേടി എന്ന് കാണിച്ച് സതീദേവിക്കെതിരെ പൊലീസിൽ പരാതി നൽകി അയൽവാസിയായ ലിജിമോൾ...!!

പുതുപ്പള്ളിയിലെ പിരിച്ചുവിടൽ വിവാദത്തിൽ സതീദേവിക്കെതിരെ അയൽവാസിയായ ലിജിമോൾ പൊലീസിൽ പരാതി നൽകി. വ്യാജരേഖ ചമച്ച് ജോലി നേടി എന്ന് കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്. തനിക്ക് ആരോഗ്യ പ്രശ്നമില്ലെന്നും, രേഖകളിലെ ഒപ്പ് തന്റേതല്ലെന്നും ലിജിമോൾ വൃക്തമാക്കി. തന്റെ പേരിൽ വ്യാജരേഖയുണ്ടാക്കി സതിയമ്മ ജോലി നേടിയെന്നും തന്റെ അക്കൗണ്ടിൽ പണം വന്നിട്ടില്ലെന്നും താനിപ്പോൾ ഐശ്വര്യ കുടുംബശ്രീ അംഗമല്ലെന്നും ലിജിമോൾ പറഞ്ഞു.
ഇന്നലെ സോഷ്യൽ മീഡിയയിൽ കണ്ടാണ് തന്റെ പേരിൽ സതീദേവി ജോലി ചെയ്യുന്നതും ശമ്പളം വാങ്ങിയതുമൊക്കെ അറിയുന്നതെന്നും ലിജിമോൾ കൂട്ടിച്ചേർത്തു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം അനിൽകുമാറിനൊപ്പം വാർത്താ സമ്മേളനം നടത്തിയ വേളയിലാണ് ലിജിമോൾ ഇക്കാര്യം വ്യക്തമാക്കിയത്. കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പറായിരുന്നു പി.ഒ സതിയമ്മ.ഉമ്മൻചാണ്ടിയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിന് പിന്നാലെയാണ് ഇവരെ പിരിച്ചുവിട്ടതെന്നായിരുന്നു യുഡിഎഫ് ആരോപണം. ഉമ്മൻചാണ്ടിയെപ്പറ്റി ചാനലിൽ നല്ലതു പറഞ്ഞതിന് പിന്നാലെ മൃഗ സംരക്ഷണ ജില്ലാ ഡെപ്യുട്ടി ഡയറക്ടർ തന്നെ പിരിച്ചുവിട്ടതായി സതിയമ്മ തന്നെ ആരോപണവുമായി രംഗത്ത് വന്നിരുന്നു.
എന്നാൽ സതിയമ്മയല്ല, മറിച്ച് ലിജിമോൾ ആണ് മൃഗാശുപത്രിയിലെ ജോലിക്കാരിയെന്നും സതിയമ്മ അനധികൃതമായി ജോലി ചെയ്തെന്ന് കണ്ടെത്തിയതിനാൽ ലിജിമോളോട് ജോലിക്ക് വരാൻ ആവശ്യപ്പെട്ടുവെന്നും മന്ത്രി ചിഞ്ചുറാണി തന്നെ രംഗത്ത് വന്നു വിശദീകരിച്ചു.
എന്നാൽ താനും ലിജിമോളും ഒരേ കുടുംബശ്രീയിലെ അംഗങ്ങളാണെന്നും ആറു മാസം വീതം ഊഴംവെച്ചാണ് സ്വീപ്പർ ജോലി ചെയ്തിരുന്നതെന്നും സതിയമ്മ പറഞ്ഞു. ആരോഗ്യപ്രശ്നങ്ങൾ ഉള്ള ലിജിമോൾ തന്റെ വീട്ടിലെ അവസ്ഥ കൂടി മനസിലാക്കി ജോലിയിൽ തുടരാൻ അനുവദിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























