സിപിഎമ്മിന്റെ നാളിതുവരെയുള്ള എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചു കൊണ്ടാണ് ഇഡി കേരളത്തില്‍ കരുക്കള്‍ നീക്കുന്നത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സമയത്തു തന്നെ സിപിഎമ്മിന്റെ മുന്‍മന്ത്രിയുടെ വീട് അരിച്ചുപെറുക്കാന്‍ ഇഡി ഇറങ്ങി പുറപ്പെട്ടത് കേന്ദ്രത്തില്‍ നിന്ന് അമിത്ഷായുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണെന്നാണ് പുറത്തു വരുന്ന വിവരം.

സിപിഎമ്മിന്റെ കേരളത്തിലെ ശക്തിയെന്നു പറയുന്നത് സഹകരണ മേഖലയാണ്. പാര്‍ട്ടിയും പാര്‍ട്ടിക്കാരും വളരുന്നത് സഹകരണ മേഖലയില്‍ വന്നു നിറയുന്ന കോടിക്കണക്കിന് രൂപയുടെ പിന്‍ബലത്തിലാണ്. കള്ളപ്പണവും അഴിമതിപണവും സഹകരണ ബാങ്കുകള്‍ വഴി ഒഴുകുന്നുണ്ട്. സഹകരണ മേഖലയെ കേന്ദ്രം തൊട്ടതോടെ സിപിഎമ്മിന്റെ ആണിക്കല്ല് തന്ന ഇളക്കുമെന്നുറപ്പാണ്. കരുവന്നൂര്‍ സഹരണ ബാങ്കില്‍ 300 കോടിയുടെ വെട്ടിപ്പുണ്ടെന്ന് സിപിഎം തന്നെ സമ്മതിക്കുന്നുണ്ട്. എന്നിട്ടും ആരും ചോദിക്കാനില്ലെന്ന അഹന്തയില്‍ പരാവധി നിക്ഷപകരെ കഷ്ടപ്പെടുത്തുകയായിരുന്നു. കേരളത്തിലെ സഹകരണ മേഖലയെ സസൂഷ്മം നിരീക്ഷിച്ചിരുന്ന അമിത്ഷായ്ക്കും കൂട്ടര്‍ക്കും കൈയ്യില്‍ കൊണ്ടുകൊടുത്ത അവസരമാണിത്. അവര്‍ അതു പരമാവധി ഉപയോഗിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ രണ്ട് ബിനാമികളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതോടെ സിപിഎമ്മും വെള്ളപൂശിയിരുന്ന കള്ളത്തരങ്ങളൊക്കെ പൊളിഞ്ഞു വീണു തുടങ്ങി. പി.പി. കിരണ്‍, പി. സതീഷ് കുമാര്‍ എന്നിവരെയാണ് ഇഡി അറസ്റ്റ് ചെയ്തത്. സതീഷ് കുമാര്‍ കേസിലെ പ്രധാനപ്രതിയാണെന്നും നിരവധി സിപിഎം നേതാക്കളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
കിരണ്‍ കുമാര്‍ 14 കോടി രൂപ ബാങ്കില്‍ നിന്നും തട്ടിയെടുത്തു. തട്ടിയെടുത്ത തുക കിരണ്‍ സതീഷ് കുമാറിനും കൈമാറി. സിപിഎം പ്രാദേശിക നേതാക്കളുടെ അറിവോടെയാണ് തട്ടിപ്പ്. കൂടുതല്‍ പേരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നും ഇഡി അറിയിച്ചു. അതേസമയം കേസില്‍ എ.സി. മൊയ്തീന്‍ ഇന്നലെയും ഇഡി മുന്നില്‍ ഹാജരായില്ല. പകിനാലാം തീയ്യതിവരെ അദ്ദേഹം സമയം ചോദിച്ചിട്ടുണ്ട്. എന്നാല്‍ ഇനി സമയം അനുവദിക്കാന്‍ സാധ്യതയില്ലെന്നും രണ്ട് ദിവസത്തിനുള്ളില്‍ എ.സി.മെയ്തീനെ അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ടെന്നുമാണ് പുറത്തു വരുന്ന വിവരങ്ങള്‍.
സിപിഎം നേതാക്കളുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് അറസ്റ്റിലായ സതീഷ് കുമാര്‍. ഇയാള്‍ ബിനാമിയാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. സതീഷ് കുമാര്‍ ബാങ്കുമായി നേരിട്ട് ബന്ധമുള്ളയാളല്ല. പക്ഷേ, ബാങ്കില്‍ നിന്ന് തട്ടിയെടുത്ത വായ്പകളില്‍ പലതും കൈകാര്യം ചെയ്തിരുന്നത് ഇയാളാണ്. സതീഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് മറ്റു പലരും ബാങ്കില്‍നിന്ന് കള്ളപ്പേരുകളില്‍ വായ്പ എടുത്തിരുന്നതെന്നും ഇഡി കണ്ടെത്തി.അറസ്റ്റിലായ പി.പി.കിരണ്‍ 14 കോടി രൂപയാണ് വിവിധ പേരുകളിലായി കരുവന്നൂര്‍ ബാങ്കില്‍നിന്ന് തട്ടിയെടുത്തതെന്നും ഇഡി കണ്ടെത്തി. ഇതു പ്രാഥമികമായ കണക്കു മാത്രമാണെന്നും ഇഡി പറയുന്നു. ഇരുവര്‍ക്കുമെതിരെ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്. അതു പൂര്‍ത്തിയായെങ്കില്‍ മാത്രമേ തട്ടിപ്പില്‍ ഇവരുടെ പങ്കിന്റെ വ്യാപ്തി മനസ്സിലാക്കാനാകൂ എന്നും ഇഡി ചൂണ്ടിക്കാട്ടുന്നു.
ചോദ്യം ചെയ്യാനായി ഓഗസ്റ്റ് 31നും ഇ ഡി എ.സി മെയ്തീന് നോട്ടീസ് അയച്ചിരുന്നു.എന്നാല്‍ ഇ.ഡി ആവശ്യപ്പെട്ട രേഖകള്‍ ശേഖരിക്കാനായില്ലെന്നറിയിച്ച് അന്ന് ഹാജരായില്ല. പിന്നാലെ സെപ്റ്റംബര്‍ നാലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. എന്നാല്‍ തിങ്കളാഴ്ച്ച നിയമസഭാ ഫണ്ട് ഓഡിറ്റ് കമ്മിറ്റിയില്‍ പങ്കെടുക്കാനായി അദ്ദേഹം തലസ്ഥാനത്ത് എത്തുകയായിരുന്നു.300 കോടി രൂപയുടെ ബിനാമി വായ്പാത്തട്ടിപ്പാണു ബാങ്കില്‍ നടന്നതായി ആരോപിക്കപ്പെടുന്നത്. ഇതില്‍ 25 കോടി രൂപയുടെ വായ്പ സംബന്ധിച്ച സാക്ഷിമൊഴികളാണ് അന്വേഷണം എ.സി.മൊയ്തീനിലെത്തിച്ചത്. രണ്ടു തവണയും അസൗകര്യം അറിയിച്ച് വരാതിരുന്ന സാഹചര്യത്തില്‍ മൊയ്തീനു വീണ്ടും നോട്ടിസ് അയച്ചിരിക്കുകയാണ്.
സിപിഎം ഭരിച്ചിരുന്ന കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ചു വെട്ടിലായവര്‍ സാധാരണക്കാര്‍ മുതല്‍ ധനികര്‍ വരെ ഉണ്ടായിരുന്നു. വാരിക്കോരി ലോണ്‍ നല്കുകയും പണം വകമാറ്റുകയും ചെയ്യുന്നത് പതിവാക്കിയതോടെയാണ് വന്‍ സാമ്പത്തിക തട്ടിപ്പിന്റെ കേന്ദ്രമായി ഈ ബാങ്ക് മാറിയത്. മുതിര്‍ന്ന സിപിഎം നേതാക്കള്‍ ആരോപണ വിധേയരായ കേസില്‍ ഇഡി ഒടുവില്‍ എത്തിയിരിക്കുന്നത് മുന്‍ മന്ത്രിയും എംഎല്‍എയുമായ എ സി മൊയ്തീനിലാണ്. കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ ഇഡി കഴിഞ്ഞ ഏതാനും മാസങ്ങളായി അന്വേഷണം നടത്തി വരികയാണ്. ബാങ്കിലെ ഉദ്യോഗസ്ഥരെ അടക്കം വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൊയ്തീന്റെ വീട്ടില്‍ റെയ്ഡ് നടത്താനും ചോദ്യം ചെയ്യാനും ഇഡി തീരുമാനിച്ചത്. നേരത്തെ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം ജില്ലാ നേതാക്കളെയും ബാങ്ക് ഉദ്യോഗസ്ഥരെയും കേരള പൊലീസ് പ്രതികളാക്കിയിരുന്നു. എന്നാല്‍ ഇതില്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്.
കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത തട്ടിപ്പാണ് കരുവന്നൂര്‍ ബാങ്കില്‍ നടന്നത്. 11,000ത്തോളം പേരുടെ 312.71 കോടിയുടെ നിക്ഷേപമാണ് ബാങ്ക് വിഴുങ്ങിയത്. തട്ടിപ്പ് സംബന്ധിച്ച് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ട് ഒരു വര്‍ഷം കഴിയുന്നു. പക്ഷേ ഇനിയും കുറ്റപത്രം നല്‍കാനായില്ല. കേസിലെ സങ്കീര്‍ണതകളാണ് കാരണം. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. കോടികള്‍ കവര്‍ന്ന ജീവനക്കാരും ഇടനിലക്കാരുമായ ആറുപേരെയും തട്ടിപ്പ് നടന്ന കാലത്തെ 11 ബാങ്ക് ഭരണ സമിതിയംഗങ്ങളെയും അറസ്റ്റ് ചെയ്തു എന്നതാണ് ഏക നടപടി. ഇതില്‍ ഭൂരിഭാഗം പേരും ജാമ്യത്തിലിറങ്ങി. തട്ടിപ്പ് കണ്ടെത്തുന്നതിലെ വീഴ്ചയുടെ പേരില്‍ സസ്‌പെന്‍ഡ് ചെയ്ത 16 സഹകരണ ഉദ്യോഗസ്ഥരെയും തിരിച്ചെടുത്തു. ബഹുഭൂരിപക്ഷവും പെന്‍ഷന്‍ പണം നിക്ഷേപിച്ചവരാണ്. പലര്‍ക്കും ചികിത്സയ്ക്കുപോലും വഴിയില്ല. കണ്‍സോര്‍ഷ്യമുള്‍പ്പടെയുള്ള സര്‍ക്കാര്‍ വാഗ്ദാനങ്ങളിലായിരുന്നു ഇവരുടെ പ്രതീക്ഷ. പക്ഷേ, അതെല്ലാം പാഴായി.
ഒരാള്‍ക്കും ഒരുപൈസ പോലും നഷ്ടപ്പെടില്ലെന്ന് മന്ത്രിയുടെ ഉറപ്പുമുണ്ടായിട്ടും ആവശ്യത്തിന് പണം കിട്ടുന്നില്ല. 42 കോടി തിരിച്ചുപിടിച്ച് നിക്ഷേപകര്‍ക്ക് നല്‍കിയെന്നാണ് അനൗദ്യോഗികമായി ബാങ്ക് അവകാശപ്പെടുന്നത്. ആര്‍ക്കാണ് നല്‍കിയതെന്ന് വെളിപ്പെടുത്തുന്നില്ല. കാലങ്ങളായി സിപിഎം ഭരിച്ചിരുന്ന ബാങ്കില്‍ നിക്ഷേപം തിരികെ നല്‍കുന്നതിലും രാഷ്ട്രീയമുണ്ടെന്നാണ് ആരോപണം. കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് വായ്പാതട്ടിപ്പ് നടന്നതിന് ശേഷം, ഉദ്യോഗസ്ഥരുടെ ഭീഷണി കാരണം രണ്ട് പേര്‍ ആത്മഹത്യ ചെയ്ത സംഭവവും ഉണ്ടായിരുന്നു. ആലപ്പാടന്‍ ജോസ്, ഇരിഞ്ഞാലക്കുട സ്വദേശി മുകുന്ദന്‍ എന്നിവരാണ് ജീവനൊടുക്കിയത്. ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് കിട്ടിയതോടെയാണ് ആത്മഹത്യകളുണ്ടായത്. രണ്ടുപേര്‍ ചികിത്സ കിട്ടാതെയും മരിച്ചു. ചികിത്സയ്ക്ക് പണം പോലും ലഭിക്കാതെയാണ് അവര്‍ മരിച്ചത്.
കരുവന്നൂരില്‍ മാത്രമല്ല ഇഡി നോട്ടമിട്ടിട്ടുള്ളത് തിരുവന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള അന്‍പതിലധികം സഹകരണ ബാങ്കുകളില്‍ കോടികളുട തട്ടിപ്പ് നടന്നതായി വ്യക്തമായിട്ടുണ്ട്. കോടികള്‍ സിപിഎം നേതാക്കള്‍ തന്നെയാണ് തട്ടിച്ചെടുത്തതെന്നതാണ് എല്ലാവരേയും ഞെട്ടിച്ചിരിക്കുന്നത്. എ.സി.മൊയ്തീന് പിന്നാലെ നിലവിലെ അഞ്ചിലധികം മന്ത്രിമാരും വിവിധ ബാങ്കുകളിലെ തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുന്നുണ്ട്. എല്ലാവര്‍ക്കും അഭയം നല്കാന്‍ എ.കെ.ജി സെന്ററിന് കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉള്‍പ്പടെ ഇഡി നിരീക്ഷണത്തിലാണെന്നാണ് പുറത്തു വരുന്ന വിവരം. എന്തായാലും സിപിഎം അഴിമതിയ്ക്ക് കൂട്ടുനിന്ന് പാര്‍ട്ടിക്കാരെ രക്ഷിക്കാന്‍ ശ്രമിച്ചത് ഇപ്പോള്‍ പാര്‍ട്ടിയ്ക്ക് തന്നെ വിനയായിരിക്കുകയാണ്. കരുവന്നൂര്‍ മാത്രമല്ല സഹകരണ മേഖല അടപടലം പൂട്ടി വരുതിയിലാക്കാന്‍ തന്നെയാണ് കേന്ദ്രം രംഗത്തിറങ്ങിയിരിക്കുന്നതെന്ന് വ്യക്തമാണ്.
https://www.facebook.com/Malayalivartha

























