പാര വീട്ടില്‍തന്നെ...!! ഗണേഷ്‌കുമാര്‍ മന്ത്രിയാകില്ല, കുടുംബ സ്വത്ത് തട്ടിയെടുത്തെന്ന കേസ് നിലനില്‍ക്കുമ്പോള്‍ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ഉചിതമല്ലെന്ന് സഹോദരി, ജനകീയ നേതാവാണെങ്കില്‍ വീട് നന്നാക്കിയിട്ടുവേണം നാടു നന്നാക്കാനെന്ന് ഉഷ മോഹന്‍ദാസ്

ആങ്ങളയ്ക്ക് പെങ്ങള്‍ പാരവച്ചുവെന്ന് കേട്ടിട്ടേയുള്ളു. മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയുടെ മകനും പത്തനാപുരം എംഎല്‍എയുമായ കെബി ഗണേശ്കുമാറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന നിബന്ധനയുമായി സഹോദരി ഉഷ മോഹന്‍ദാസ് രംഗത്തു വന്നിരിക്കുന്നു. പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷത്തിലെത്തുമ്പോള്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് മന്ത്രി ആന്റണി രാജു രാജിവയ്ക്കുകയും പകരം ഗണേഷ്‌കുമാര്‍ മന്ത്രിയാകുകയും ചെയ്യുമെന്നായിരുന്നു മുന്‍ ധാരണ. അങ്ങനെ അടുത്ത മാസം സര്‍ക്കാര്‍ രണ്ടര വര്‍ഷം തികയ്ക്കാനിരിക്കെയാണ് ആങ്ങള മന്ത്രിയാകാന്‍ യോഗ്യനല്ലെന്ന് പെങ്ങള്‍ നിലപാടെടുത്തിരിക്കുന്നത്.
കുടുംബ സ്വത്ത് തട്ടിയെടുത്തെന്ന കേസ് നിലനില്‍ക്കുമ്പോള്‍ കെ.ബി.ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ഉചിതമല്ലെന്നാണ് സഹോദരി ഉഷ മോഹന്‍ദാസ്. ഇത്രയും ഗുരുതരമായ കേസ് കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത് ശരിയല്ലെന്നും ജനകീയ നേതാവാണെങ്കില്‍ വീട് നന്നാക്കിയിട്ടുവേണം നാടു നന്നാക്കാനെന്നും ഉഷ പറയുന്നു. മൂന്നു തവണ പത്താനാപുരത്ത് നിന്ന് നിയമസഭയിലെത്തിയ ഗണേഷ്‌കുമാര്‍ കഴിഞ്ഞ പിണറായി മന്ത്രിസഭയിലും മന്ത്രിയാകാന്‍ മോഹിച്ചിരുന്നതാണ്.
ഒറ്റയാള്‍ പാര്‍ട്ടിയിലെ എംഎല്‍എമാരെ മന്ത്രിയാക്കേണ്ടെന്ന തീരുമാനം പിണറായി എടുത്തതോടെ ഗണേഷ്‌കുമാറിന് എല്‍ഡിഎഫിന്റെ ബാല്‍ക്കണിയില്‍ ഇരിക്കേണ്ടിവന്നു. ഇത്തവണ മന്ത്രിയാക്കാം എന്ന തീരുമാനത്തിലിരിക്കെയാണ് ഇത്തരം കോലാഹലത്തില്‍ ഗണേഷ് ദുരിതപ്പെടുന്നത്. വിവാഹമോചനം, അച്ഛന്‍ ആര്‍ ബാലകൃഷ്ണപിള്ളയുമായുള്ള ഭിന്നത തുടങ്ങി ഒട്ടേറെ വിവാദങ്ങളില്‍പ്പെട്ടിട്ടുള്ള ഗണേഷ്‌കുമാറിന് ഇപ്പോള്‍ വിലങ്ങുതടിയായിരിക്കുന്നത് സ്വത്തു തര്‍ക്കമാണ്.
മുന്‍പ് പിതൃസഹോദരീ പുത്രനുമായുണ്ടായിരുന്ന സ്വന്തം പാര്‍ട്ടിയിലെ ഭിന്നതയും പിളര്‍പ്പുമൊക്കെ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. കുടുംബസ്വത്ത് ഗണേഷ് കുമാര്‍ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട പരാതി സഹോദരി നേരിട്ട് മുഖ്യമന്ത്രിയോടു പറഞ്ഞിരിക്കുകയാണ്. തന്നോട് ഗണേഷ് കുമാര്‍ ചെയ്ത കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചെന്നും അച്ഛന്‍ ആര്‍ ബാലകൃഷ്ണപിള്ള തയാറാക്കിയ വില്‍പത്രവും മറ്റു രേഖകളും കാണിച്ചെന്നും സഹോദരി വെളിപ്പെടുത്തുന്നു. എന്നാല്‍ മന്ത്രിസ്ഥാനത്തേക്ക് ഗണേഷിനെ പരിഗണിക്കരുതെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നു പറയുമ്പോഴും ഗണേഷിന്റെ മന്ത്രിസ്ഥാനത്തിന് ഈ പരാതി ഒരു പാരയായി മാറുകയാണ്.
മേയില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭാ രൂപീകരണത്തിനു മുന്‍പാണ് ഗണേഷ് കുമാറിന്റെ സഹോദരി ഉഷ മുഖ്യമന്ത്രിയെ കണ്ടത്. വില്‍പത്രത്തില്‍ തനിക്ക് അര്‍ഹമായ വിഹിതം ലഭിച്ചില്ലെന്നും, ഗണേഷ് കുമാര്‍ കൃത്രിമം നടത്തി സ്വത്ത് തട്ടിയെടുത്തെന്നും അതില്‍ ഉഷ ആരോപിച്ചിരുന്നു. ഇരുവരുടെയും പിതാവും മുന്‍ മന്ത്രിയുമായ ആര്‍.ബാലകൃഷ്ണപിള്ള തയാറാക്കിയ വില്‍പത്രവുമായി ബന്ധപ്പെട്ടു ഉഷ പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഗണേഷ് കുമാറിന് ആദ്യ ടേമില്‍ മന്ത്രി സ്ഥാനം നഷ്ടമായതെന്ന് പ്രചാരമുണ്ടായിരുന്നു. രണ്ടാം ടേമിലും മന്ത്രിസ്ഥാനം ഇല്ലാതെ പോകാന്‍ ഈ വിവാദം ഇടയാക്കിയേക്കും.
കേരള കോണ്‍ഗ്രസ് സ്ഥാപകരിലൊരാളാണ് മുന്‍ കൊട്ടാരക്കര എംഎല്‍എയും മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ള. ആറു തവണ കൊട്ടാരക്കരയില്‍ എംഎല്‍എയും മൂന്നു തവണ മന്ത്രിയുമായിരുന്നു പിള്ള. കേരളത്തില്‍ നാല്‍പതിനായിരം വോട്ടുകള്‍ അക്കാലത്ത് റിക്കാര്‍ഡ് ഭൂരിപക്ഷം ലഭിച്ച പിള്ള പിന്നീട് കൊട്ടാരക്കരയില്‍ ദയനീയമായി തോറ്റു. എന്നാല്‍ അക്കാലത്ത് യുഡിഎഫില്‍ എത്തി കേരള കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച മകനും നടനുമായ ഗണേഷ് പത്തനാപുരത്ത് തുടരെ ജയിക്കുകയും ചെയ്തു. അക്കാലത്ത് ഇവരുടെ കേരള കോണ്‍ഗ്രസില്‍ അച്ഛനും മകനും തമ്മില്‍ പരസ്യപ്പോരും ഗുസ്തിയും പതിവായി. അച്ഛന്‍ മകനെയും മകന്‍ അച്ഛനെയും പുറത്താക്കുന്ന സാഹചര്യം വരെയെത്തി.
2011ല്‍ അഴിമതിക്കേസില്‍ ആര്‍ ബാലകൃഷ്ണപിള്ള ജയിലിലായപ്പോള്‍ കൊട്ടാരക്കരയില്‍ ഉഷയെ മത്സരിപ്പിക്കാന്‍ ശ്രമം നടന്നിരുന്നു. ബാലകൃഷ്ണപിള്ള അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും ഗണേഷ് എതിര്‍ത്തതോടെയാണ് ഡോ.എ.എന്‍.മുരളി സ്ഥാനാര്‍ഥിയായതെന്നും പ്രചാരണമുണ്ടായിരുന്നു. മന്ത്രിസ്ഥാനം രണ്ടാം ടേമിലേക്ക് മാറാന്‍ സാമൂഹിക പരിഗണനകളാണെന്നും കുടുംബപ്രശ്‌നം അല്ലെന്നുമായിരുന്നു അന്ന് ഗണേഷ് കുമാര്‍ പ്രതികരിച്ചത്.
ഗണേഷിനെതിരെ 2021ല്‍ ഉഷ നല്‍കിയ പരാതി കൊട്ടാരക്കര സബ് കോടതിയുടെ പരിഗണനയിലാണ്. രേഖകളുടെ പരിശോധന പൂര്‍ത്തിയായി. കേസ് ഹിയറിങിലേക്ക് കടക്കുകയാണ്. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ രൂപീകരണ സമയത്ത് രണ്ടു മന്ത്രിസ്ഥാനം രണ്ടരവര്‍ഷം വീതം ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എസ്, കേരള കോണ്‍ഗ്രസ് ബി എന്നിവര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിരുന്നു.
ഇതനുസരിച്ച് സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആന്റണി രാജുവിനു പകരം മന്ത്രിയാകേണ്ടത് ഗണേഷ് കുമാറാണ്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് മുന്നോക്ക ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം സിപിഎം തിരിച്ചെടുത്തത്. പിന്നീട് ഗണേഷ് കുമാറിന്റെ അഭ്യര്‍ഥനയുടെ അടിസ്ഥാനത്തില്‍ തീരുമാനം മരവിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























