നിർമലയും ശശി തരൂരും തലസ്ഥാനത്ത് ഏറ്റുമുട്ടും! ബോംബിടാൻ ബിജെപി...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മൂന്നാമതും കേന്ദ്രത്തിൽ പാർട്ടിയെ അധികാരത്തിലെത്തിക്കുന്നതിനു വേണ്ട തന്ത്രങ്ങൾ മെനഞ്ഞാണ് ബിജെപി മുന്നോട്ട് നീങ്ങുന്നത്. അതിൽ വളരെ ശ്രദ്ധയോടെ കരുക്കൾ നീക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. എട്ട് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ബിജെപി. തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട ഒരുക്കങ്ങളിൽ കേരളത്തിൽ ആറു മണ്ഡലങ്ങൾക്കു പ്രാമുഖ്യം നൽകിയാണ് ബിജെപി മുന്നിട്ട് നിൽകുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഭേദപ്പെട്ട വോട്ട് ലഭിച്ചതും പ്രതീക്ഷയുള്ളതുമായ മണ്ഡലങ്ങളാണ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുക. സംസ്ഥാനത്തിനു പുറത്തു നിന്നുള്ള ദേശീയ നേതാവിനെ കേരളത്തിൽ മത്സരിപ്പിക്കുമെന്ന അഭ്യൂഹവും ശക്തം. ഓരോ മണ്ഡലത്തിന്റേയും സാധ്യകള്‍ പരമാവധി ഉപയോഗപ്പെടുത്താനാണ് ശ്രമം. അതുകൊണ്ടു തന്നെ കൂടുതല്‍ സമയമെടുത്ത് സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടന്നാല്‍ മതിയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.
ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന മണ്ഡലമായ തൃശൂരിൽ സുരേഷ് ഗോപിയെ തന്നെ സ്ഥാനാർഥിയാക്കുമെന്നു സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. നേരത്തെ അമിത് ഷാ പങ്കെടുത്ത തൃശൂരിലെ പൊതുപരിപാടിയില്‍ ഇക്കാര്യം സുരേഷ് ഗോപി തന്നെ പരോക്ഷമായി സൂചിപ്പിച്ചിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിനു ശേഷം തൃശൂർ കേന്ദ്രീകരിച്ചു സജീവമായി പ്രവർത്തിക്കുന്ന സുരേഷ് ഗോപിക്കു ജനങ്ങളുമായുള്ള ഇടപെടൽ മൂലം ജനപ്രീതി വർധിച്ചതായാണു ബിജെപി നേതൃത്വം കരുതുന്നത്. സുരേഷ് ഗോപിയിലൂടെ വോട്ട് നില 2014 ലേതിനേക്കാള്‍ മൂന്നിരട്ടിയോളം വർധിപ്പിക്കാൻ ബിജെപിക്ക് സാധിച്ചിരുന്നു. 17.5 ശതമാനം വർധനവോടെ 2,93,822 വോട്ടായിരുന്നു സുരേഷ് ഗോപിക്ക് ലഭിച്ചത്.
4,15,089 വോട്ടുകള്‍ നേടി യുഡിഎഫിന്റെ ടിഎൻ പ്രതാപനായിരുന്നു വിജയിച്ചത്. മികച്ച പ്രകടനം കാഴ്ച വെച്ച സുരേഷ് ഗോപിയെ തൊട്ട് പിന്നാലെ നടന്ന നിയമസഭ തിരഞ്ഞെടുപ്പിലും ബിജെപി മത്സരിപ്പിച്ചിരുന്നു. കടുത്ത മത്സരമായിരുന്നു സുരേഷ് ഗോപി കാഴ്ചവെച്ചത്. 40457 വോട്ടായിരുന്നു സുരേഷ് ഗോപിക്ക് ലഭിച്ചത്. സിപിഐയിലെ ബാലചന്ദ്രന്‍ 44263 വോട്ടുകള്‍ നേടിയാണ് മണ്ഡലത്തിൽ വിജയിച്ചത്.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയത് ബിജെപിയാണ്. രാഹുല്‍ ഗാന്ധി മല്‍സരിച്ചതിന്റെ തരംഗത്തിലും ഭേദപ്പെട്ട വോട്ട് പിടിക്കാന്‍ സാധിച്ചു. ഇത്തവണ രാഹുല്‍ തരംഗത്തിന് സാധ്യതയില്ലാത്തതിനാല്‍ കേഡര്‍ സംവിധാനം ശക്തിപ്പെടുത്തി മണ്ഡലം പിടിക്കാമെന്നാണ് കണക്കുകൂട്ടല്‍.
തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കാസര്‍കോട് ലോക്‌സഭാ മണ്ഡലങ്ങളിലാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുക. ഇതില്‍ കൂടുതല്‍ പ്രതീക്ഷയുള്ളത് തിരുവനന്തപുരവും തൃശൂരുമാണ്. തിരുവനന്തപുരത്ത് ഏറ്റവും മികച്ച സ്ഥാനാര്‍ഥിയെ രംഗത്തിറക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. ദേശീയ നേതാവിനെ തന്നെ മണ്ഡലത്തിലേക്ക് പരിഗണിക്കണമെന്ന ആവശ്യം സംസ്ഥാന നേതാക്കൾ ഉയർത്തുന്നുണ്ട്.
ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമായ പാര്‍ലമെന്റ് മണ്ഡലമായ തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമൻ, രാജീവ് ചന്ദ്രശേഖർ എന്നീ പേരുകളാണു സജീവം. 2014 ൽ ഒ രാജഗോപാലിലൂടെ 282336 വോട്ടായിരുന്നു ബി ജെ പി മണ്ഡലത്തിൽ നേടിയത്. 2019 ൽ കുമ്മനം രാജശേഖരൻ 316142 വോട്ടുകളും നേടി. രാജീവ് ചന്ദ്രശേഖറിന്റെ പേരു പാലക്കാട്ടേക്കും പറയുന്നുണ്ട്.
എന്നാൽ കൃഷ്ണകുമാറിനെ പോലെ പ്രവർത്തകർക്കു സ്വീകാര്യനായ ആളുള്ളപ്പോൾ പുറത്തു നിന്നു സ്ഥാനാർഥി വേണോ എന്നാണ് ഒരു വിഭാഗത്തിന്റെ ചോദ്യം. ശശി തരൂര്‍ കോണ്‍ഗ്രസ് സ്ഥാനാഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ മികച്ച എതിരാളിയെ സമയെമെടുത്ത് കണ്ടെത്തിയാല്‍ മതിയെന്നാണ് ബിജെപി തീരുമാനം.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മല്‍സരിക്കുമെന്ന് അഭ്യൂഹമുണ്ട്. മലയാളികല്ലാത്ത പ്രമുഖരും പരിഗണനയിലാണ്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളില്‍ ബിജെപി രണ്ടാം സ്ഥാനത്ത് വരുന്ന തിരുവനന്തപുരം പാര്‍ട്ടിയുടെ എ പ്ലസ് വിഭാഗത്തിലുള്ള മണ്ഡലം കൂടിയാണ്. ക്രമമായി വോട്ടുശതമാനം കൂടുന്നതാണ് ചരിത്രം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറഞ്ഞു കഴിഞ്ഞു.
സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. മത്സരിക്കണമെന്നാണ് എല്ലാവരുടേയും അഭ്യര്‍ത്ഥന. കേരളം തന്റെ കര്‍മ്മഭൂമിയാണ്. കേരളത്തിന്റെ ശബ്ദമുയര്‍ത്താന്‍ ഉത്തരവാദിത്തമുണ്ട്. അവര്‍ക്ക് വേണ്ടി അഭിമാനത്തോടെ സംസാരിച്ചിട്ടുണ്ട്. കേരളത്തില്‍ ഉണ്ടാകണമെന്ന് എല്ലാവരും ആവശ്യപ്പെടുന്നത്. കൂടുതല്‍ സമയം അവിടെ ഉണ്ടാകുമെന്നും ശശി തരൂര്‍ വ്യക്തമാക്കി.
കേന്ദ്രമന്ത്രി വി. മുരളീധരന്റെ പേര് ആറ്റിങ്ങലിലേക്കാണു കേൾക്കുന്നത്. ശോഭാ സുരേന്ദ്രൻ ഉടക്കുമോ ഇല്ലയോ എന്നതാണ് കണ്ടറിയേണ്ടത്. ശോഭാ സുരേന്ദ്രനു ജനപിന്തുണയുള്ള മണ്ഡലം വിട്ടുകൊടുക്കണമെന്ന ചർച്ചകളും അണിയറയിൽ നടക്കുന്നുണ്ട്. പിണക്കിയാൽ കാര്യങ്ങൾ കൂടുതൽ അവതാളത്തിലാകും.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രനിലൂടെ മിന്നുന്ന പ്രകടനമായിരുന്നു ബിജെപി കാഴ്ചവെച്ചത്. ഇത്തവണ മണ്ഡലത്തിൽ ശോഭയ്ക്ക് പകരം മുരളീധരനെ മത്സരിപ്പിക്കാനാണ് നേതൃത്വത്തിന്റെ നീക്കം. മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ദേശീയ നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.
രാജ്യത്ത് ബിജെപി 160 ലോക്‌സഭാ മണ്ഡലങ്ങള്‍ പ്രത്യേകം തിരഞ്ഞെടുത്തിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേരിയ വോട്ടിന് ജയിക്കുകയും തോല്‍ക്കുകയും ചെയ്ത മണ്ഡലങ്ങളാണിത്. തിരുവനന്തപുരം മണ്ഡലവും ഇതില്‍പ്പെടും. ഈ 160 മണ്ഡലങ്ങളില്‍ പകുതിയെങ്കിലും ജയിക്കാന്‍ സാധിച്ചാല്‍ നരേന്ദ്ര മോദി സര്‍ക്കാരിന് മൂന്നാമതും അധികാരത്തിലെത്താന്‍ യാതൊരു തടസവുമുണ്ടാകില്ല.
ഗവർണർ സ്ഥാനം വിട്ടു തിരികെയെത്തിയ കുമ്മനം രാജശേഖരന് ഇത്തവണ സീറ്റു നൽകണമെന്നും പത്തനംതിട്ടയിൽ മത്സരിപ്പിക്കണമെന്നും ആർഎസ്എസിന്റെ നിർദേശമുണ്ട്. എന്നാൽ സിനിമാതാരം ഉണ്ണി മുകുന്ദൻ തയാറാണെങ്കിൽ പത്തനംതിട്ടയിൽ നിർത്താമെന്നും ആലോചിക്കുന്നുണ്ട്. ഒപ്പം കെ. സുരേന്ദ്രന്റെ പേരും അവിടെ പരിഗണിക്കുന്നുണ്ട്.
കാസർകോട് പി. കെ. കൃഷ്ണദാസോ കെ. ശ്രീകാന്തോ മത്സരിക്കട്ടെ എന്നതാണു മറ്റൊരു നിർദേശം. എറണാകുളത്ത് അനിൽ ആന്റണി ആകാം എന്ന ആലോചനയുമുണ്ട്. വിനീത ഹരിഹരനെയും എറണാകുളത്തേക്കു പരിഗണിക്കുന്നുണ്ട്.
ദക്ഷിണേന്ത്യയില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ നേടുക എന്ന ലക്ഷ്യത്തിലാണ് ബിജെപി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ഇന്ത്യ സഖ്യത്തിന്റെ കൂട്ടായ്മയില്‍ ബിജെപിക്ക് ആശങ്കയുണ്ട്. മഹാരാഷ്ട്ര, ബിഹാര്‍, കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെല്ലാം ഇന്ത്യ സഖ്യം വെല്ലുവിളിയാകും. സിറ്റിങ് മണ്ഡലങ്ങളില്‍ ജയം ഉറപ്പിക്കുകയും സാധ്യതയുള്ള മണ്ഡലങ്ങള്‍ കൂടി പിടിക്കുകയും ചെയ്യുക എന്നാണ് ബിജെപി തന്ത്രം.
https://www.facebook.com/Malayalivartha


























