ചക്രവാതച്ചുഴിക്ക് പിറകേ ന്യൂനമർദ്ദവും! കേരളം ജാഗ്രതയിൽ! പിറകേ വരുന്നത്....

സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്നു വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 14 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഴ തുടരുകയാണ്.
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം രൂപപ്പെട്ടതോടെയാണ് മഴസാധ്യത പ്രവചിക്കുന്നത്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍ - ഗോവ തീരത്തിന് സമീപം ന്യൂന മര്‍ദ്ദം രൂപപ്പെട്ടു. അടുത്ത 24, മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ചു പടിഞ്ഞാറു -വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാനാണ് സാധ്യത.
വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ന്യൂന മര്‍ദ്ദം രൂപപ്പെട്ടു. അടുത്ത 48, മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ചു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു ഒഡിഷ - പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്. കേരളത്തില്‍ അടുത്ത 5 ദിവസം ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത.
ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, തമിഴ്‌നാട്, ഒഡിഷ എന്നീ സംസ്ഥാനങ്ങള്‍ക്കു മുകളില്‍ നിലവില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിനൊപ്പം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിനും സാധ്യതയേറിയിരിക്കുന്നു. നാളെയോടെ വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ചക്രവാതചുഴി രൂപപ്പെടുന്ന സാഹചര്യത്തില്‍ കേരള തീരത്ത് കടലാക്രമണം ശക്തമാകാനിടയുണ്ട്.
ദേശീയതലത്തില്‍ ഇക്കൊല്ലത്തെ കാലവര്‍ഷം പിന്‍വാങ്ങാനൊരുങ്ങുമ്പോഴാണ് അപ്രതീക്ഷിതമായ ന്യൂനമര്‍ദവും പെരുമഴയും ഉണ്ടായിരിക്കുന്നത്. അതേ സമയം കേരളത്തില്‍ മഴ ഒരു മാസംകൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നു മുതല്‍ ഒരാഴ്ച കേരളത്തിലെ മലയോര മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ഇന്നലെ രാത്രിയിലും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇക്കൊല്ലം സ്ംസ്ഥാനത്ത് റിക്കാര്‍ഡ് മഴക്കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ അണക്കെട്ടുകളുടെ സംഭരണശേഷിയില്‍ 40 ശതമാനത്തിലേറെ കുറവാണുള്ളത്. ഇടുക്കി ജലാശയത്തില്‍ 38 ശതമാനം മാത്രമാണ് വെള്ളമുള്ളത്. എത്ര വലിയ പ്രളയം സംഭവിച്ചാലും ഇടുക്കി, ശബരിഗിരി അണക്കെട്ടുകള്‍ തുറന്നുവിടേണ്ടിവരില്ലെന്നതാണ് ഏക ആശ്വാസം.
https://www.facebook.com/Malayalivartha


























