മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് ഇന്ന് നിർണായക ദിനം..കോടതിയിൽ പാളിയാൽ വീണയെ അറസ്റ് ചെയ്യും...? അത്തരം നടപടികളിലേക്ക് കടക്കുമോ എന്ന ആകാംക്ഷ കൂടി ഇന്ന് കേസ് എത്തുമ്പോഴുണ്ട്...
![](https://www.malayalivartha.com/assets/coverphotos/w657/305088_1707722673.jpg)
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് ഇന്ന് നിർണായക ദിനം. കരിമണൽ കർത്തയുടെ കമ്പനിയുമായുള്ള ഇടപാടുകളിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ.) അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ നൽകിയ ഹർജി കർണാടക ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിന്റെ പേരിൽ നൽകിയ ഹർജി ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് പരിഗണിക്കുക.എസ്.എഫ്.ഐ.ഒ. അന്വേഷണം തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. അന്വേഷണം പ്രഖ്യാപിച്ച് ജനുവരി 31-ന് ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എസ്.എഫ്.ഐ.ഒ. അന്വേഷണത്തിന് ഉത്തരവിടാൻ ആധാരമായ രേഖകൾ കോടതി വിളിച്ചുവരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
എസ്.എഫ്.ഐ.ഒ. ഡയറക്ടറെയും കേന്ദ്രസർക്കാരിനെയും എതിർകക്ഷികളാക്കിയാണ് ഹർജി.ഹർജി തീർപ്പാകുന്നതുവരെ കോർപറേറ്റ് ലോ സർവിസ് ഓഫീസർ എം അരുൺ പ്രസാദിന്റെ സംഘം സെർച്ച്, ചോദ്യം ചെയ്യൽ തുടങ്ങിയ നടപടികളൊന്നും എക്‌സാലോജിക്കിനും കമ്പനി ഉടമ വീണ വിജയനുമെതിരെ നടത്തരുതെന്ന നിർദ്ദേശം കോടതി നൽകണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. സൂക്ഷ്മപരിശോധനയ്ക്കുശേഷം ഹർജി കോടതി ഫയലിൽ സ്വീകരിക്കുയായിരുന്നു.ബന്ധപ്പെട്ട നിയമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചാണ് തിടുക്കത്തിൽ എസ്എഫ്ഐഒ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് വീണ ആരോപിക്കുന്നു. ആദ്യം ഉത്തരവിട്ട വകുപ്പുതല അന്വേഷണം ഭേദഗതി ചെയ്ത് എസ്എഫ്ഐഒ അന്വേഷണത്തിന് ഉത്തരവിട്ടത് ഏകപക്ഷീയവും സംശയാസ്പദവുമാണെന്നും ഹർജിയിൽ പറയുന്നു.
ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവാണ് അന്വേഷണ പരമ്പരയ്ക്ക് ആധാരം. എന്നാൽ 1961ലെ ആദായനികുതി നിയമമനുസരിച്ച് ബോർഡിന്റെ സെറ്റിൽമെന്റ് ഉത്തരവുകളിൽ പറയുന്ന കാര്യങ്ങളിൽ പ്രസ്തുത നിയമോ മറ്റ് നിയമങ്ങളോ അനുസരിച്ച് പുനഃപരിശോധന പാടില്ലെന്നുണ്ടെന്നും വാദമുണ്ട്.ഇതേ ആവശ്യം ഉന്നയിച്ച് ഇതേ കേസിൽ എസ്എഫ്ഐഒ അന്വേഷണം നേരിടുന്ന കെഎസ്ഐഡിസി കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അന്വേഷണം സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും എസ്എഫ്ഐഒ ഉദ്യോഗസ്ഥർ കൊച്ചിയിലെ സിഎംആർഎൽ അസ്ഥാനത്തും ഫാക്ടറിയിലും പരിശോധന നടത്തിയിരുന്നു. ബിസിനസ് വളർച്ചയ്ക്കായി നിരവധി രാഷ്ട്രീയക്കാർക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയ്ക്കും സിഎംആർഎൽ കോടികൾ സമ്മാനമായി നൽകിയെന്ന കേസിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ സിഎസ് വൈദ്യനാഥനാണ് കേസിൽ കെഎസ്ഐഡിസിക്കുവേണ്ടി ഹാജരായത്.ബെംഗളുരുവിൽ പ്രമുഖ അഭിഭാഷക ഗ്രൂപ്പായ സാജൻ പൂവയ്യ അസോസിയേറ്റ്സാണ് വീണയുടെ കേസ് ഏറ്റെടുത്തിരിക്കുന്നത്. വീണക്കെതിരായ അന്വേഷണം സ്‌റ്റേ ചെയ്യാത്ത സാഹചര്യത്തിൽ വീണയെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ക്രമക്കേടുകൾ ഗുരുതരമാണെന്ന് കണ്ടാൽ അറസ്റ്റു ചെയ്യാനും അധികാരമുള്ള ഏജൻസിയാണ്. അതുകൊണ്ട് അത്തരം നടപടികളിലേക്ക് കടക്കുമോ എന്ന ആകാംക്ഷ കൂടി ഇന്ന് കേസ് എത്തുമ്പോഴുണ്ട്. രാഷ്ട്രീയമായി സിപിഎമ്മിനും ഏറെ നിർണായകമായ ദിനമാണ് ഇന്ന്.
https://www.facebook.com/Malayalivartha