ആള്‍ക്കൂട്ട വിചാരണയുടെ ആസൂത്രകനായ കൊല്ലം സ്വദേശി സിന്‍ജോയെ പോലീസ് കസ്റ്റഡിയിലെടുത്തത്, കല്പറ്റയില്‍ നിന്ന്:- അജയിനെ പൊക്കിയത് ബെംഗളൂരുവില്‍ വിവിധ സ്ഥലങ്ങളിലായി മാറിമാറി ഒളിവില്‍ കഴിയവേ:- അല്‍ത്താഫിനെ കസ്റ്റഡിയിലെടുത്തത് കൊല്ലത്ത്, ബന്ധു വീട്ടിൽ നിന്ന്:- എല്ലാ പ്രതികളും പിടിയിൽ...
![](https://www.malayalivartha.com/assets/coverphotos/w657/306344_1709381467.jpg)
വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ എല്ലാ പ്രതികളും പിടിയിലായി. ആള്‍ക്കൂട്ട വിചാരണയുടെ ആസൂത്രകനായ കൊല്ലം സ്വദേശി സിന്‍ജോ ജോണ്‍സണ്‍ അടക്കമുള്ള പ്രതികളെയാണ് ഇന്ന് കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിലെ 18 പ്രതികളും പിടിയിലായി. സിന്‍ജോയ്ക്ക് പുറമേ പത്തനംതിട്ട അടൂര്‍ സ്വദേശി ജെ.അജയ്, കൊല്ലം പരവൂര്‍ സ്വദേശി എ.അല്‍ത്താഫ്, കൊല്ലം കിഴക്കും ഭാഗം സ്വദേശി ആര്‍.എസ്. കാശിനാഥന്‍,മുഹമ്മദ് ഡാനിഷ്, ആദിത്യന്‍ തുടങ്ങിയവരാണ് പോലീസിന്റെ പിടിയിലായത്. സിന്‍ജോയെ കല്പറ്റയില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കീഴടങ്ങാന്‍ വരുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
ബെംഗളൂരുവില്‍ വിവിധ സ്ഥലങ്ങളിലായി മാറിമാറി ഒളിവില്‍ കഴിയുകയായിരുന്ന അജയിനെ ബത്തേരി ഇന്‍സ്‌പെക്ടര്‍ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സാഹസികമായി പിടികൂടിയത്. കൊല്ലത്ത് വിവിധ ഇടങ്ങളിലായി ഒളിവില്‍ കഴിഞ്ഞു വരവേ ബന്ധു വീട്ടില്‍ നിന്നാണ് പടിഞ്ഞാറത്തറ ഇന്‍സ്‌പെക്ടര്‍ SHOയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അല്‍ത്താഫിനെ കസ്റ്റഡിയിലെടുക്കുന്നത്.
പോലീസ് സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് കാശിനാഥന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ കീഴടങ്ങുകയായിരുന്നു. വയനാട് ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ IPSന്റെ മേല്‍നോട്ടത്തില്‍ കല്‍പ്പറ്റ DYSP ടി.എന്‍. സജീവിനാണ് കേസിന്റെ അന്വേഷണ ചുമതല. കേസില്‍ ഉള്‍പ്പെട്ട നാലുപ്രതികള്‍ക്കായി ശനിയാഴ്ച രാവിലെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
സൗദ് റിസാല്‍, കാശിനാഥന്‍, അജയ്കുമാര്‍, സിന്‍ജോ ജോണ്‍സണ്‍ എന്നിവര്‍ക്കെതിരേയാണ് ലുക്കൗട്ട് നോട്ടീസിറക്കിയത്. ഇതിനു പിന്നാലെയാണ് കാശിനാഥന്‍ അടക്കമുള്ളവര്‍ പോലീസിന്റെ പിടിയിലായത്. കേസില്‍ ഉള്‍പ്പെട്ട SFI. യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍, കോളേജ് യൂണിയന്‍ പ്രസിഡന്റ് അരുണ്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം പോലീസില്‍ കീഴടങ്ങിയിരുന്നു. കേസില്‍ ആദ്യം അറസ്റ്റിലായ ആറു പ്രതികളുടെയും ജാമ്യാപേക്ഷ വെള്ളിയാഴ്ച കല്പറ്റ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് (മൂന്ന്) കോടതി തള്ളി.
അതിനിടെ, ആള്‍ക്കൂട്ട വിചാരണയിലും മര്‍ദനത്തിലും പങ്കാളികളായ 19 വിദ്യാര്‍ഥികള്‍ക്ക് വെറ്ററിനറി സര്‍വകലാശാല മൂന്നുവര്‍ഷത്തേക്ക് പഠനവിലക്കേര്‍പ്പെടുത്തി. വെറ്ററിനറി കോളേജില്‍നിന്ന് പുറത്താക്കിയ ഇവര്‍ക്ക് ഇക്കാലയളവില്‍ രാജ്യത്തെ ഒരു കോളേജിലും പ്രവേശനംനേടാന്‍ കഴിയില്ല. കോളേജിലെ ആന്റി റാഗിങ് സെല്‍ യോഗമാണ് റാഗിങ്വിരുദ്ധ സ്‌ക്വാഡിന്റെ അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുത്തത്.
അതിനിടെ, അന്വേഷണ വിധേയമായി അസിസ്റ്റന്റ് വാർഡനെയും വാർഡനായ ഡീനിനെയും സസ്‌പെൻഡ് ചെയ്യാനിരിക്കുകയായിരുന്നുവെന്ന് വി സി ഡോ. എം ആർ ശശീന്ദ്രനാഥ് പറഞ്ഞു. ഇന്നുരാവിലെ രണ്ടുപേരെയും സസ്‌പെൻഡ് ചെയ്യാനിരിക്കെയാണ് തന്നെ സസ്‌പെൻഡ് ചെയ്തതായുള്ള ഗവർണറുടെ ഉത്തരവ് പുറത്തുവന്നതെന്ന് ഡോ. എം ആർ ശശീന്ദ്രനാഥ് പറഞ്ഞു. സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് രണ്ട് കമ്മിറ്റി രൂപീകരിച്ചിരുന്നു.
ആന്റി റാഗിംഗ് സ്‌ക്വാഡും ആന്റി റാഗിംഗ് കമ്മിറ്റിയുമാണ് രൂപീകരിച്ചത്. ഇന്നലെയായിരുന്നു യുജിസിക്ക് അന്വേഷണ റിപ്പോർട്ട് നൽകാനുള്ള തീയതി. ഇന്നലെ രാത്രി പത്തരയ്ക്കാണ് ഡീൻ റിപ്പോർട്ട് നൽകുന്നതും യുജിസിക്ക് അപ്പ്‌ലോഡ് ചെയ്യുന്നതും. അന്വേഷണത്തിൽ ഇരുവർക്കും വീഴ്‌ച സംഭവിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് അസിസ്റ്റന്റ് വാർഡനെയും വാർഡനായ ഡീനിനെയും ഇന്നുരാവിലെ സസ്‌പെൻഡ് ചെയ്യാനുള്ള
റിപ്പോർട്ട് തയ്യാറാക്കവേയാണ് വിസിയെ സസ്‌പെൻഡ് ചെയ്തത്. അതിനാൽ എനിക്ക് ഉത്തരവ് പുറത്തിറക്കാൻ സാധിച്ചില്ല. ക്രിമിനൽ മനസുള്ള വിദ്യാർത്ഥികളാണ് കോളേജ് നിയന്ത്രിക്കുന്നതെന്ന വാദം അംഗീകരിക്കാനാവില്ല. കോളേജ് ഹോസ്റ്റലുകളിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ഡീൻ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. ഒരുകാരണവശാലും സംഭവിക്കാൻ പാടില്ലാത്തതാണ് കോളേജിൽ നടന്നത്.
എന്റെ ടേം അവസാനിക്കാൻ അഞ്ചുമാസം കൂടിയാണ് ഉള്ളത്. സസ്‌പെൻഷനെതിരെ നിയമനടപടിക്ക് പോകേണ്ട എന്നതാണ് എന്റെ തീരുമാനം. കോളേജിൽ പിഎഫ്ഐ- എസ് എഫ് ഐ ബന്ധമുണ്ട് എന്ന വാദം അംഗീകരിക്കാനാവില്ല. ഗവർണറുടെ നടപടി പ്രതികാര നടപടിയാണെന്ന് കരുതാനാവില്ല, എന്നും ഡോ. എം ആർ ശശീന്ദ്രനാഥ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha