ശക്തികുളങ്ങരയിൽ അടിഞ്ഞ MSC എൽസ ത്രീ കപ്പലിലെ കണ്ടെയ്നർ നീക്കം ചെയ്യുന്നതിനിടെ തീപിടുത്തം...

കടലിൽ കണ്ടെയ്നർ കപ്പൽ മുങ്ങിയപ്പോൾ കരയിൽ പൊങ്ങിയത് ഒട്ടേറെ ചോദ്യങ്ങളാണ്. മുങ്ങിയ കപ്പലും അതിലെ വസ്തുക്കളും ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ആശങ്കകൾക്കിടെ മറ്റൊരു വാർത്ത പുറത്ത് വന്നിരിക്കുകയാണ്. ശക്തികുളങ്ങരയിൽ അടിഞ്ഞ MSC എൽസ ത്രീ കപ്പലിലെ കണ്ടെയ്നർ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം ഉണ്ടായി. ഗ്യാസ് കട്ടിങ് നടത്തുന്നതിനിടെയാണ് തീ പിടിച്ചത്. കണ്ടെയ്നറിലെ തെർമോക്കോൾ കവചത്തിലാണ് തീപിടിച്ചത്. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. കൊച്ചി പുറംകടലില്‍ മുങ്ങിയ ചരക്കുകപ്പലിലെ പത്ത് കണ്ടെയ്നറുകളാണ് ശക്തികുളങ്ങരയില്‍ അടിഞ്ഞത്.
ഇവിടെ നിന്ന് മാറ്റാന്‍ കഴിയാത്ത കണ്ടെയ്നറുകള്‍ മുറിക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചപ്പോള്‍ പുക ഉയരുകയും തീപടരുകയും ചെയ്യുകയായിരുന്നു. കടലില്‍ നിന്ന് ശക്തമായ കാറ്റടിക്കുകയും ചെയ്തതോടെയാണ് തീ വ്യാപിച്ചത്. എന്നാല്‍ സ്ഥലത്തുണ്ടായിരുന്ന ഫയര്‍ഫോഴ്സ് സമയബന്ധിതമായി ഇടപെട്ടതോടെ വലിയ അപകടം ഒഴിവാകുകയായിരുന്നു. തെർമോക്കോൾ വളരെ കത്തുന്ന ഒരു വസ്തുവാണ്, ഇത് കത്തിച്ചാൽ കാര്യമായ നാശമുണ്ടാക്കുകയും ദോഷകരമായ വാതകങ്ങൾ പുറത്തുവിടുകയും ചെയ്യും. തെർമോക്കോൾ തീപിടുത്തവുമായി ബന്ധപ്പെട്ട അപകടസാധ്യതകളും സുരക്ഷാ മുൻകരുതലുകളും മനസ്സിലാക്കേണ്ടത് പ്രധാനമാണ്.
തെർമോക്കോൾ കത്തിക്കുന്നത് കാർബൺ മോണോക്സൈഡ്, സ്റ്റൈറീൻ തുടങ്ങിയ വിഷവാതകങ്ങൾ പുറത്തുവിടുന്നു, ഇത് മനുഷ്യന്റെ ആരോഗ്യത്തിന് അപകടകരവും ശ്വസന പ്രശ്നങ്ങൾക്കും കാരണമാകും. തെർമോക്കോളിൽ നിന്നുള്ള തീപിടുത്തം വലിയ അളവിൽ ഇടതൂർന്ന പുക ഉണ്ടാക്കുന്നു, ഇത് ദൃശ്യപരതയെ സാരമായി കുറയ്ക്കുകയും കൂടുതൽ അപകടസാധ്യതകൾക്ക് കാരണമാവുകയും ചെയ്യും. മുങ്ങിത്താണ എംഎസ്‌സി എൽസ 3 എന്ന ചരക്കുകപ്പലിലെ 12 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡുണ്ടെന്നത് ആശങ്കയോടെയാണു സമുദ്രശാസ്ത്രജ്ഞർ കാണുന്നത്. പൂർണമായും കാൽസ്യം കാർബൈഡ് നിറച്ചിരുന്നോ എന്നു വ്യക്തമല്ല. അങ്ങനെ നിറച്ചിട്ടുണ്ടെങ്കിൽ 300 ടണ്ണോളം കാൽസ്യം കാർബൈഡ് കപ്പലിൽ ഉണ്ടായിരുന്നിരിക്കാനാണു സാധ്യത.
കാൽസ്യത്തിന്റെയും കാർബ ണിന്റെയും സംയുക്തമാണ് കാൽസ്യം കാർബൈഡ് (CaC2). കാൽസ്യം അസറ്റിലൈഡ് എന്നും പേരുണ്ട്. ഇതു വെള്ളവുമായി ചേർന്നാൽ അസറ്റലിൻ വാതകമുണ്ടാകും. പെട്ടെന്നു തീപിടിക്കുന്നതാണിത്. ഓക്സിജന്റെ സാന്നിധ്യം കൂടിയാകുമ്പോൾ തീയുടെ ആഘാതം വലുതാകും. രണ്ടും കൂടിച്ചേർന്നാൽ വലിയ തോതിൽ ചൂടും ഉയരും. എണ്ണ, മറ്റു പദാർഥങ്ങൾ എന്നിവയുടെ സാന്നിധ്യം തീപിടിത്തത്തിന്റെ വ്യാപ്തി വർധിപ്പിക്കും.
ആദ്യകാലങ്ങളിൽ വെൽഡിങ്ങിന് കാൽസ്യം കാർബൈഡ് ഉപയോഗിച്ചിരുന്നു. ഉരുക്ക് പോലെയുള്ള കട്ടിയേറിയ പദാർഥങ്ങൾ മുറിക്കുന്നതിനും സഹായകരമായിരുന്നു. ഫലങ്ങൾ പഴുപ്പിക്കുന്നതായിരുന്നു മറ്റൊരു ഉപയോഗം. ഈ ഉപയോഗം പല രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്. വളം നിർമാണത്തിനായും ഉപയോഗിച്ചിരുന്നു. നിലവിൽ പല രാസപദാർഥങ്ങളും നിർമിക്കാനുള്ള പ്രധാന അസംസ്കൃത വസ്തുവായാണു കാൽസ്യം കാർബൈഡ് ഉപയോഗപ്പെടുത്തുന്നത്. മനുഷ്യശരീരവുമായി നേരിട്ടുള്ള സമ്പർക്കം പലതരത്തിൽ അപകടകരമാണ്. കേരള തീരത്ത് ഇത്രയും വലിയ കപ്പൽ അപകടം അടുത്തെങ്ങും ഉണ്ടായിട്ടില്ല.
എന്നൂർ തുറമുഖത്ത് 2017ൽ രണ്ട് കപ്പലുകൾ കൂട്ടിയിടിച്ച് എണ്ണ കടലിൽ ചോർന്നതാണ് അടുത്തിടെ ഉണ്ടായ വലിയ അപകടം. ജനുവരി 28ന് ഉണ്ടായ അപകടത്തിൽ 251.46 ടൺ എണ്ണയാണ് കടലിലേക്ക് ചോർന്നത്. ചെന്നൈ തീരത്ത് 35 കിലോമീറ്ററോളം ദൂരത്തിൽ എണ്ണ വ്യാപിച്ചു. പുതുച്ചേരിവരെ എണ്ണയുടെ സാന്നിധ്യം അനുഭവപ്പെട്ടു. എണ്ണ ചോർച്ചയെ തുടർന്ന് കടലാമകൾ ചത്തു. രണ്ടായിരത്തോളം പേർ മാസങ്ങളോളം ശ്രമിച്ചാണ് എണ്ണ കടലിൽനിന്ന് മാറ്റിയത്. അതുവരെ മത്സ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തി.
എംഎസ്‌സി എൽസ 3 ഫീഡർ കപ്പലിൽ നിന്ന് മറൈൻ ഗ്യാസ് ഓയിൽ (എംജിഒ), വെരി ലോ സൾഫർ ഫ്യുവൽ ഓയിൽ (വിഎൽഎസ്എഫ്ഒ) എന്നിവ ചോർന്നതായാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിരിക്കുന്ന മുന്നറിയിപ്പ്. എന്താണ് മറൈൻ ഗ്യാസ് ഓയിൽ (എംജിഒ)? എന്താണ് വെരി ലോ സൾഫർ ഫ്യുവൽ ഓയിൽ (വിഎൽഎസ്എഫ്ഒ)? എന്താണ് ബങ്കർ ഫ്യുവൽ?
മറൈൻ ഗ്യാസ് ഓയിൽ (എംജിഒ), മറൈൻ ഡീസൽ ഓയിൽ (എംഡിഒ), ഇന്റർമീഡിയറ്റ് ഫ്യുവൽ ഓയിൽ (ഐഎഫ്ഒ), മറൈൻ ഫ്യുവൽ ഓയിൽ (എംഎഫ്ഒ), ഹെവി ഫ്യുവൽ ഓയിൽ (എച്ച്എഫ്ഒ) എന്നിവയാണ് ബങ്കർ ഫ്യുവൽ എന്ന് പൊതുവെ അറിയപ്പെടുന്നത്. ഇതിൽ എച്ച്എഫ്ഒ ആണ് വലിയ കപ്പലുകളിൽ ഇന്ധനമായി മുൻപ് ഉപയോഗിച്ചിരുന്നത്. സൾഫറിന്റെ അംശം കൂടുതലാണ് ഈ ഇന്ധനത്തിനെന്നതാണ് പ്രത്യേകത. 1960കൾ മുതലാണ് എച്ച്എഫ്ഒ വ്യവസായ മേഖലയിൽ ഉപയോഗിച്ചു തുടങ്ങിയത്. മറ്റ് ഇന്ധനങ്ങളെ അപേക്ഷിച്ച് 30% വിലക്കുറവാണ് എന്നതാണ് എച്ച്എഫ്ഒയെ വ്യവസായികൾക്കിടയിൽ സ്വീകാര്യമാക്കിയത്.
എച്ച്എഫ്ഒയ്ക്ക് പകരം വലിയ കപ്പലുകൾ ഇന്ധന സ്രോതസ്സായി ഉപയോഗിക്കുന്ന മറ്റൊരു എണ്ണയാണ് മറൈൻ ഗ്യാസ് ഓയിൽ (എംജിഒ). കുറഞ്ഞ സൾഫർ ഉള്ള ശുദ്ധീകരിക്കപ്പെട്ട ഇന്ധന എണ്ണയാണ് എംജിഒ. 2020ന് മുൻപ്, സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന വലിയ കപ്പലുകൾ സാധാരണയായി ഹെവി ഫ്യുവൽ ഓയിൽ (എച്ച്എഫ്ഒ) ആണ് ഉപയോഗിച്ചിരുന്നത്. എന്നാൽ 2020ൽ ഇന്റർനാഷനൽ മാരിടൈം ഓർഗനൈസേഷൻ കൊണ്ടുവന്ന നിയമങ്ങളിലൂടെ കപ്പലുകൾക്ക് ഇന്ധനമായി മറൈൻ ഗ്യാസ് ഓയിൽ (എംജിഒ) ഉപയോഗിക്കണമെന്ന് നിബന്ധന മുന്നോട്ട് വയ്ക്കുകയായിരുന്നു. സൾഫറിന്റെ അളവ് കുറവായതിനാല്‍ എംജിഒ രാജ്യാന്തര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട്. കപ്പലുകളിൽ ഉപയോഗിക്കുന്ന ഇന്ധനങ്ങളിൽ 0.50% ൽ താഴെ സൾഫർ ഉണ്ടാകാൻ പാടുള്ളൂ എന്നതാണ് മാരിടൈം ഓർഗനൈസേഷന്റെ നിബന്ധന. മറൈൻ ഗ്യാസ് ഓയിൽ ഡീസലിന് സമാനമാണ്, പക്ഷേ ഉയർന്ന സാന്ദ്രതയാണ് ഇതിന്റെ പ്രത്യേകത.
വെരി ലോ സൾഫർ ഫ്യുവൽ ഓയിൽ (വിഎൽഎസ്എഫ്ഒ) എന്നത് എംജിഒയെ പോലെ 0.5% സൾഫർ അടങ്ങിയ കപ്പൽ ഇന്ധനമാണ്. 2020 ജനുവരി 1 മുതൽ കപ്പൽ ഇന്ധനങ്ങളുടെ സൾഫറിന്റെ അളവ് 3.5% ൽ നിന്ന് 0.5% ആയി കുറയ്ക്കണമെന്ന് ഇന്റർനാഷനൽ മാരിടൈം ഓർഗനൈസേഷന്റെ നിർദേശിച്ചതിന്റെ ഭാഗമായാണ് വിഎൽഎസ്എഫ്ഒ ഇന്ധനം നിർമിച്ചത്. ഉയർന്ന സൾഫർ അടങ്ങിയ ഇന്ധനങ്ങൾ വായു മലിനീകരണത്തിനും ശ്വസന പ്രശ്നങ്ങൾക്കും കാരണമാകുമെന്നും കപ്പലുകളിൽ നിന്നുള്ള സൾഫർ ഓക്സൈഡ് പുറന്തള്ളൽ കുറയ്ക്കുക എന്നതും ലക്ഷ്യമിട്ടാണ് വിഎൽഎസ്എഫ്ഒ ഇന്ധനം ഇന്റർനാഷനൽ മാരിടൈം ഓർഗനൈസേഷൻ മുന്നോട്ട് വച്ചത്. ഇതോടെ അതുവരെ ഉപയോഗിച്ചിരുന്ന ഹൈ സൾഫർ ഫ്യുവൽ ഓയിൽ (എച്ച്എസ്എഫ്ഒ) യുടെ ഉപയോഗത്തിൽ നിയന്ത്രണം വന്നു. സൾഫർ പുറംന്തള്ളൽ മാനദണ്ഡങ്ങൾ പാലിക്കണമെങ്കിൽ കപ്പലുകൾക്ക് ഇതോടെ വിഎൽഎസ്എഫ്ഒയിലേക്കോ എംജിഒയിലേക്കോ മാറേണ്ടി വന്നു. എന്നാൽ എംജിഒ ഇന്ധനം കൂടുതൽ ശുദ്ധീകരിക്കപ്പെട്ടതാണ്, അതുകൊണ്ട് വിലയും കൂടുതലാണ്. വിഎൽഎസ്എഫ്ഒയുടെ ഇന്ധനക്ഷമത വില കൂടിയ എംജിഒയേക്കാൾ കുറവാണ്.
മുങ്ങിയ കപ്പലിൽ, കേരളത്തിലേക്കു കൊണ്ടുവന്ന 27 ടണ്ണോളം ഉപയോഗശൂന്യമായ എണ്ണ ഉണ്ടായിരുന്നതായി സംസ്ഥാന ജിഎസ്ടി ഇന്റലിജൻസിനു വിവരം ലഭിച്ചു. കണ്ടെയ്നറിൽനിന്നു പുറത്തേക്ക് ഒഴുകി ഇവ കടലിൽ പരന്നാൽ മത്സ്യങ്ങളെയും മറ്റും ദോഷകരമായി ബാധിക്കും. ഗൾഫ് രാജ്യങ്ങളിൽനിന്ന് ഉപയോഗശൂന്യമായ എണ്ണ വൻതോതിൽ സംസ്ഥാനത്തേക്കു കടത്തുന്നുവെന്നാണ് ജിഎസ്ടി ഇന്റലിജൻസിന്റെ കണ്ടെത്തൽ നൽകുന്ന സൂചന. സംസ്ഥാന വ്യാപകമായി വ്യാജ ഡീസൽ നിർമാണ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയ്ക്കിടെ, ഒരു ഡീലറുടെ വാട്സാപ് സന്ദേശത്തിൽനിന്നാണു നിർണായക വിവരം ലഭിച്ചത്.
സംഭവത്തിൽ തുടർ നടപടി സ്വീകരിക്കേണ്ടത് കസ്റ്റംസ് അടക്കമുള്ള വിഭാഗങ്ങളാണ്. വർക്ക്ഷോപ്പുകളിൽനിന്നും മറ്റും ശേഖരിക്കുന്ന ഉപയോഗശൂന്യമായ എൻജിൻ ഓയിൽ അടക്കം ശേഖരിച്ച് സംസ്കരിച്ച് ബയോ ഡീസൽ എന്ന പേരിൽ വിൽക്കുന്ന ശൃംഖലയെ കഴിഞ്ഞ ദിവസം ജിഎസ്ടി ഇന്റലിജൻസ് വിഭാഗം പിടികൂടിയിരുന്നു. വൻ നികുതി വെട്ടിപ്പ് ഇവർ നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. പാലക്കാട്ട് അഞ്ചും കൊച്ചിയിൽ ഒൻപതും ചെറിയ റിഫൈനറികൾ സ്ഥാപിച്ചാണ് ഇവർ എണ്ണ സംസ്കരിക്കുന്നത്.
സസ്യ എണ്ണ, മൃഗക്കൊഴുപ്പ് തുടങ്ങിയവയിൽനിന്ന് ഉൽപാദിപ്പിക്കുന്ന പ്രകൃതി സൗഹൃദ എണ്ണയാണ് ബയോ ഡീസൽ. ഇതാണെന്നു തെറ്റിദ്ധരിപ്പിച്ച് ഉപയോഗശൂന്യമായ എണ്ണ സംസ്കരിച്ച് സംസ്ഥാന വ്യാപകമായി വിൽക്കുന്നതാണ് രീതി. മത്സ്യബന്ധന ബോട്ടുകളിലും ക്വാറികളിലെ യന്ത്രങ്ങളിലും ടാറിങ്ങിന് ഉപയോഗിക്കുന്ന വാഹനങ്ങളിലുമാണ് ഇതു വ്യാപകമായി ഉപയോഗിക്കുന്നത്. തീരമേഖലയോടു ചേർന്നുള്ള ഇന്ധന പമ്പുകളിൽ ഡീസൽ ചെലവ് വൻതോതിൽ കുറയുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധന. നിലവിലെ സാഹചര്യത്തിൽ വിഷാംശവും എണ്ണയും എത്ര മാത്രം പടർന്നുവെന്ന് അറിയില്ലെന്നും ഇതു കൃത്യമായി രേഖപ്പെടുത്തിയ ശേഷം മീൻ ഭക്ഷിക്കുന്നതാണ് നല്ലതെന്നുമാണ് കേരള സർവകലാശാല അക്വാട്ടിക് ബയോളജി വിഭാഗം വകുപ്പ് മേധാവി ഡോ. എ. ബിജുകുമാർ ഒരു മാധ്യമത്തോട് പ്രതികരിച്ചത്.
കരയിൽ അടിഞ്ഞ പ്ലാസ്റ്റിക്കിനെക്കാൾ വില്ലൻ കടലിൽ പടർന്ന ഓയിലും കാൽസ്യം കാർബേഡ് രാസവസ്തുവുമാണ്. ഇതു പടർന്നാൽ ഉണ്ടായേക്കാവുന്ന പരിസ്ഥിതിക പ്രശ്നങ്ങളും മത്സ്യങ്ങളെ ഇതെങ്ങനെ ബാധിക്കുമെന്നും വിശദമായി പഠിക്കേണ്ടതുണ്ട്. കടലിൽ എത്ര മാത്രം ഇതു പടർന്നിട്ടുണ്ടെന്ന് നിലവിൽ വ്യക്തമല്ല. ഇതു രേഖപ്പെടുത്തി വരുന്നതേയുള്ളു. മത്സ്യങ്ങളുടെ ശരീരത്തിൽ പടരാനോ, മത്സ്യങ്ങൾ ഇതു ഭക്ഷിക്കാനോയുള്ള സാധ്യത തള്ളി കളയാനാകില്ല. ഈ സാഹചര്യത്തിൽ കൃത്യമായ വിവരങ്ങൾ പുറത്തു വരുന്നത് വരെ കടൽ മത്സ്യങ്ങൾ ഭക്ഷണ ക്രമത്തിൽ നിന്നും ഒഴിവാക്കുന്നതാണ് നല്ലത് എന്ന മുന്നറിയിപ്പും ഉണ്ട്.
https://www.facebook.com/Malayalivartha