സഹോദരന്റെ സംശയരോഗം അവസാനിച്ചത് സഹോദരിയുടെ ഉയിരെടുത്ത്; മൃതദേഹം മറവ് ചെയ്യാൻ സുഹൃത്തിനെ വിളിച്ച് വരുത്തി...

ലഹരിക്ക് അടിമയായ യുവാവിന്റെ അടിയേറ്റ് സഹോദരി മരിച്ചു. മണ്ണന്തല മരുതൂർ റോഡിനു സമീപം അത്രക്കാട്ട് എൻക്ലേവ് ഹോം ബി 2ൽ വാടകയ്ക്കു താമസിച്ചിരുന്ന പോത്തൻകോട് അയിരൂപ്പാറ സ്വദേശിനി ഷെഫീന(33) ആണ് മരിച്ചത്. സഹോദരൻ ഷംഷാദ്(44), സുഹൃത്ത് ചെമ്പഴന്തി സ്വദേശി വിശാഖ് എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. ഷെഫീനയെ ഷംഷാദ് മർദിച്ചതറിഞ്ഞ് വൈകിട്ട് 5.15ന് ഇവരുടെ മാതാപിതാക്കൾ അപ്പാർട്മെന്റിൽ എത്തുമ്പോൾ കിടപ്പുമുറിയിലെ കട്ടിലിനു താഴെ ഷെഫീന ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ശരീരത്തിൽ മർദനമേറ്റ പാടുകളുമുണ്ടായിരുന്നു. തുടർന്നു പൊലീസിൽ വിവരം അറിയിച്ചു.
ഷെഫീനയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അപ്പാർട്മെന്റിൽ മദ്യലഹരിയിൽ കണ്ടെത്തിയ ഷംഷാദിനെയും വിശാഖിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഷെഫീനയ്ക്കു 2 മക്കളുണ്ട്.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ഇക്കഴിഞ്ഞ 14നാണ് പോത്തൻകോട് പന്തലക്കോട് സ്വദേശികളായ യുവതിയുടെ കുടുംബം മണ്ണന്തല ഇസാഫ് ബാങ്കിന് സമീപത്തെ അപ്പാർട്ട്മെന്റ് രണ്ടു ദിവസത്തേക്ക് വാടകയ്‌ക്കെടുത്തത്. പ്രതിയായ ഷംസാദിന് പി.എം.എസ് ഡെന്റൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണെന്നായിരുന്നു അപ്പാർട്ട്മെന്റ് ഉടമയോട് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് അപ്പാർട്ട്മെന്റിലെ താമസം നീട്ടുകയായിരുന്നു.ഇന്നലെ മദ്യപിച്ചെത്തിയ ഷംസാദ്,സഹോദരിയെ അസഭ്യം വിളിച്ച് മർദ്ദിക്കുകയായിരുന്നു.
സംഭവം നടക്കുമ്പോൾ ഷംസാദിന്റെ സുഹൃത്ത് ചെമ്പഴന്തി സ്വദേശിയായ വിശാഖും ഫ്ലാറ്റിലുണ്ടായിരുന്നു. മർദ്ദനത്തിൽ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ഷെഫീന മുറിയിലെ കട്ടിലിനടിയിൽ വീണുകിടക്കുകയായിരുന്നു. താൻ സഹോദരിയെ മർദ്ദിച്ചെന്ന് ഷംസാദ് അറിയിച്ചതിനെ തുടർന്ന് വീട്ടിലെത്തിയ മാതാപിതാക്കളാണ് ഷെഫീനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
ഇവർ ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും പ്രതി തടസം നിന്നു. ഇതോടെ ഇവർ മണ്ണന്തല പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി ഷെഫീനയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഷെഫീനയുടെ ദേഹത്ത് മർദ്ദനമേറ്റതിന്റെ നിരവധി പാടുകളുള്ളതായി പൊലീസ് പറഞ്ഞു. ഷംസാദും സുഹൃത്ത് വൈശാഖും കസ്റ്റഡിയിലാണ്.
ഏറെ നാളായി ഷെഫീന കുടുംബത്തോടൊപ്പമാണ് താമസിച്ച് വരുന്നത്. ഷെഫീന മറ്റാരോ വീഡിയോ കോൾ ചെയ്യുന്നു. ചാറ്റ് ചെയ്യുന്നു എന്നൊക്കെയുള്ള സംശയത്തെ തുടർന്നാണ് ഇരുവരും തമ്മിൽ തർക്കം ഉടലെടുത്തതും മർദ്ദിച്ചതും. മർദ്ദനമേറ്റ് ഷെഫീന നിലത്ത് വീഴുകയും, പിന്നീട് ജീവൻ നഷ്ടമാവുകയുമായിരുന്നു. മൃതദേഹം മറവ് ചെയ്യാനായാണ് വിശാഖിനെ ഫ്ളാറ്റിലേയ്ക്ക് വിളിപ്പിച്ചത്.
https://www.facebook.com/Malayalivartha