ഇറാന് - ഇസ്രായേല്‍ സംഘര്‍ഷത്തില്‍ യുഎസും പങ്കാളിയാകുമോ.. . ഇറാന്‍ അടുത്തെങ്ങും ആണവായുധം നിര്‍മിക്കില്ലെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ട്രംപ് തള്ളുകയും ചെയ്തു..

രണ്ടാഴ്ച സമയമാണ് നൽകിയിരിക്കുന്നത് അതിനിടയിൽ അമേരിക്ക ഒരു തീരുമാനത്തിൽ എത്തും അത് എന്തായിരിക്കും എന്നുള്ള ആകാംക്ഷയിലാണ് ലോകം . ഇറാന്‍ - ഇസ്രായേല്‍ സംഘര്‍ഷത്തില്‍ യുഎസും പങ്കാളിയാകുമെന്ന് സൂചിപ്പിച്ചു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനും യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ച ഗുണം ചെയ്യില്ലെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയുമായുള്ള ചര്‍ച്ചയ്ക്കാണ് ഇറാന് താത്പര്യം. ഇസ്രയേലിനോട് ആക്രമണം നിര്‍ത്താന്‍ പറയാന്‍ യുഎസിന് ബുദ്ധിമുട്ടുണ്ട്.
ഇറാന്‍ അടുത്തെങ്ങും ആണവായുധം നിര്‍മിക്കില്ലെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ട്രംപ് തള്ളുകയും ചെയ്തു. തുല്‍സി ഗബ്ബാര്‍ഡിന് തെറ്റിയെന്നാണ് ട്രംപ് ഇതേക്കുറിച്ച് പറഞ്ഞത്. അമേരിക്ക പരമാവധി രണ്ടാഴ്ച്ച കാത്തിരിക്കും. ആക്രമണത്തിനായി കരസേനയെ വിനിയോഗിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.സംഘര്‍ഷത്തില്‍ പ്രശ്‌ന പരിഹാരം അകലെയെന്നാണ് ട്രംപിന്റെ വാക്കുകള്‍ നല്‍കുന്ന സൂചന. അതേസമയം ഇസ്രയേല്‍ ആക്രമണം നിര്‍ത്താതെ ആണവചര്‍ച്ച പുനരാരംഭിക്കാനാകില്ലെന്ന നിലപാടിലാണ് ഇറാന്‍. യൂറോപ്യന്‍ രാജ്യങ്ങളിലെ നേതാക്കളും നയതന്ത്രജ്ഞരും നടത്തിയ ചര്‍ച്ചയിലാണ്
ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി നിലപാട് വ്യക്തമാക്കിയത്.ഈ ചര്‍ച്ചയുടെ സാഹചര്യത്തിലാണ് അമേരിക്ക ഇടപെടാതെ പ്രശ്‌ന പരിഹാരം സാധ്യമല്ലെന്നും എന്നാല്‍ ഇസ്രയേലിനോട് വെടിനിര്‍ത്താന്‍ പറയാന്‍ ബുദ്ധിമുട്ടാണെന്നും ട്രംപ് പറയുന്നത്. യുകെ, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും യൂറോപ്പിലെ നയതന്ത്രജ്ഞരുമാണ്ഇന്നലെ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ സ്വയംപ്രതിരോധമെന്ന അവകാശം ഇറാന്‍ നിര്‍വഹിക്കുമെന്നും വിദേശകാര്യമന്ത്രി പ്രതികരിച്ചു. യൂറോപ്യന്‍ രാജ്യങ്ങളുമായി ഇനിയും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും ഇറാന്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം ലോകത്തെ ഒരു പ്രതിസന്ധിയിലേക്ക് നയിക്കുകയാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് സുരക്ഷാ സമിതിയുടെ ആമുഖ പ്രഭാഷണത്തില്‍ പറഞ്ഞു. ആര്‍ക്കും നിയന്ത്രിക്കാനാവാത്ത തീയായി ഈ സംഘര്‍ഷം പടരാം. ഇറാന്റെ ആണവ പദ്ധതിയാണ് പ്രതിസന്ധിയുടെ കാതലെന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നില്ലെന്ന് ഇറാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.
എന്നാല്‍, വിശ്വാസത്തിന്റെ ഒരു വിടവുണ്ടെന്ന് നമ്മള്‍ അംഗീകരിക്കണം. ഏറ്റുമുട്ടല്‍ അവസാനിപ്പിച്ച് ചര്‍ച്ചകളിലേക്ക് മടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കില്ലെന്ന് ഇസ്രയേല്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha