ഇറാന്റെ ആണവനിലയങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ പത്തു ദിവസം മുൻപ് ആക്രമണം തുടങ്ങിയത്

ഭൂമിക്കടിയിൽ ശക്തമായ കോൺക്രീറ്റ് പാളികൾക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ആണവനിലയങ്ങൾ തകർക്കാൻ കഴിയുന്ന ബങ്കർ ബസ്റ്റർ ബോംബുകൾ ഇസ്രയേലിന്റെ പക്കലില്ലായിരുന്നു. ഇതു കൈവശമുള്ള യുഎസ് ഇറാനിൽ ആക്രമണം നടത്തുകയായിരുന്നു. ഭൂമിയിലേക്ക് 60 മീറ്ററോളം തുളച്ചു കയറി ഉഗ്രസ്ഫോടനം നടത്താൻ കഴിയുന്ന ഈ ബോംബ് വഹിക്കാൻ കഴിയുന്നത് ബി 2 സ്റ്റെൽത്ത് ബോംബറിനാണ്. അതിനാലാണ് ആക്രമണത്തിനായി പസിഫിക്കിലെ ഗുവാം സേനാ കേന്ദ്രത്തിൽനിന്ന് ഈ വിമാനങ്ങൾ പറന്നുയർന്നത്.
നോർത്രോപ് ഗ്രമ്മൻ കമ്പനിയാണു ബി 2 യുദ്ധവിമാനം നിർമിച്ചിട്ടുള്ളത്. 18,000 കിലോവരെ ഭാരമുള്ള ബോംബുകൾ വഹിക്കാൻ ഇതിനു ശേഷിയുണ്ട്. ഹെവി ബോംബർ എന്ന യുദ്ധവിമാന വിഭാഗത്തിൽ പെടുന്നതാണ് ഈ വിമാനം. യുഎസ് വ്യോമസേന മാത്രമാണ് ഈ വിമാനം പറത്താറുള്ളത്. നാവികസേന ഇതുപയോഗിക്കാറില്ല. ഒറ്റത്തവണ ഇന്ധനം നിറച്ചാൽ 18500 കിലോമീറ്ററോളം ഈ വിമാനം പറക്കും. മണിക്കൂറുകൾക്കുള്ളിൽ ലോകത്തെവിടെയും എത്താൻ ഇതിനു സാധിക്കും. ഒരു പക്ഷിയെപോലെ തോന്നുന്ന രൂപഘടനയുള്ള ഈ വിമാനത്തിന്റെ സ്റ്റെൽത്ത് ശേഷിയും കെങ്കേമമാണ്. വിമാനത്തെ കണ്ടെത്താൻ ശത്രു റഡാറുകൾക്ക് കഴിയില്ല. 1988ൽ വിമാനത്തിന്റെ നിർമാണത്തിനു തുടക്കമായി. യുഎസ് എയർഫോഴ്സിന്റെ പക്കൽ മാത്രമാണ് ഈ വിമാനം ഉള്ളത്. 19 വിമാനങ്ങൾ ഉണ്ടെന്നാണ് വിവരം.
ഇറാനിലെ ഫോർദോ, നതാൻസ്, എസ്ഫാൻ ആണവനിലയങ്ങളിലാണ് യുഎസ് ആക്രമണം നടത്തിയത്. ഇറാൻ–ഇസ്രയേൽ സംഘർഷം പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് യുഎസും ആക്രമണത്തിൽ പങ്കാളിയാകുന്നത്. ആക്രമണം നടത്തിയ സൈന്യത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭിനന്ദിച്ചു.
ഇസ്രയേൽ–ഇറാൻ സംഘർഷം തുടരുന്നതിനിടെ ഇസ്രയേലിന്റെ അഭ്യർഥനപ്രകാരമാണ് ജിബിയു–57 ബങ്കർ ബസ്റ്റർ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള യുഎസിന്റെ ബി–2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ പസിഫിക് ദ്വീപായ ഗ്വാമിലേക്കു നീങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ആണവായുധ പദ്ധതിയിൽ നിന്ന് പിന്മാറാൻ ഇറാൻ തയാറാകുന്നില്ലെങ്കിൽ ഇറാനിലെ ഫോർദോ ആണവ താവളം ആക്രമിക്കാനാണ് യുഎസ് നീക്കമെന്നാണ് വിവരം.
യുറേനിയം സമ്പുഷ്ടീകരണം നടത്തുന്ന ഇറാന്റെ ഭൂഗർഭ ആണവനിലയം തകർക്കാൻ ശേഷിയുള്ള ആയുധവും യുദ്ധവിമാനവും കൈവശമില്ലാത്തതിനാലാണ് യുഎസ് ആയുധപ്പുരയിലെ ഏറ്റവും ഭാരമേറിയ ബോംബായ ജിബിയു-57 വഹിക്കാൻ ശേഷിയുള്ള ബി–2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ അയക്കാൻ ഇസ്രയേൽ ആവശ്യപ്പെട്ടത്. 200 അടി ആഴത്തിലുള്ള കോൺക്രീറ്റോ പാറയോ പോലും തകർക്കാൻ ബങ്കർ ബസ്റ്റർ ബോംബുകൾക്ക് ശേഷിയുണ്ട്. ബങ്കർ ബസ്റ്റർ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള 20 ബി–2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങളാണ് യുഎസിന് നിലവിലുള്ളത്.
ഇറാൻ സംബന്ധിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്തു തീരുമാനമെടുത്താലും നടപ്പാക്കാൻ യുഎസ് സൈന്യം തയാറാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് വ്യക്തമാക്കി ദിവസങ്ങൾക്കുള്ളിലാണ് ഗ്വാമിലേക്കു ബി–2 സ്റ്റെൽത്ത് ബോംബറുകൾ നീങ്ങിത്തുടങ്ങിയത്. ഇറാനെതിരെയുള്ള ആക്രമണത്തിൽ കക്ഷി ചേരണോയെന്ന് വൈകാതെ തീരുമാനമെടുക്കുമെന്ന് ഡൊണാൾഡ് ട്രംപും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആണവ പദ്ധതി സംബന്ധിച്ച് കരാറിലെത്താൽ രണ്ടാഴ്ച സമയമാണ് ഇറാന് ട്രംപ് നൽകിയിട്ടുള്ളത്. ഇറാൻ – ഇസ്രയേൽ സംഘർഷം ചർച്ച ചെയ്യാൻ ഉടൻ ഡൊണാൾഡ് ട്രംപിന്റെ അധ്യക്ഷയിൽ ദേശീയ സുരക്ഷാ കൗൺസിൽ ചേരും.ഇറാനിലെ ആണവകേന്ദ്രങ്ങൾ ആക്രമിച്ചതിന് പിന്നാലെ ശക്തമായ തിരിച്ചടി നൽകുമെന്ന് അറിയിച്ച് ഇറാൻ. കനത്ത പ്രത്യാക്രമണം യു.എസിന് നേരെയുണ്ടാവുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഉണ്ടാവുമെന്നും ഇറാൻ അറിയിച്ചു.
ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി അമേരിക്ക അറിയിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് എക്‌സിലൂടെ ഈ വിവരം പങ്കുവെച്ചത്. ഫോർദോ, നതാൻസ്, ഇസ്ഹാൻ തുടങ്ങിയ കേന്ദ്രങ്ങളിലാണ് അമേരിക്കയുടെ ആക്രമണം.
ആക്രമണം പൂർത്തിയാക്കി അമേരിക്കൻ വിമാനങ്ങൾ മടങ്ങിയെന്നും ട്രംപ് പറഞ്ഞു. ഇറാൻ-ഇസ്രായേൽ സംഘർഷം തുടങ്ങി പത്താം നാളാണ് അമേരിക്ക നേരിട്ട് ആക്രമണം നടത്തുന്നത്. ഇറാന്റെ ഭാഗത്ത് എത്രത്തോളം നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഇപ്പോൾ വ്യക്തമല്ല. ഉഗ്ര പ്രഹര ശേഷിയുള്ള യു.എസ് വ്യോമസേന ബി.2 ബോംബർ വിമാനങ്ങൾ ഉപയോഗിച്ചാണ് അമേരിക്ക ഇറാനെ ആക്രമിച്ചത്.
യു.എസ് നേരിട്ട് ഇടപെട്ടാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് യു.എസ് ആക്രമണം.
https://www.facebook.com/Malayalivartha