തരൂരിന്റെ മോദി സ്തുതി: വിദേശമന്ത്രിസ്ഥാനവുമായി വിളിക്കുന്നു... നിര്‍ണായക മണിക്കൂറുകള്‍

വിശ്വപൗരന്‍ ശശി തരൂരിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ ഇനി ദിവസങ്ങള്‍ ബാക്കി. ശശി തരൂര്‍ ലോക്‌സഭാ എംപി സ്ഥാനം രാജിവച്ച് ബിജെപി സര്‍ക്കാരില്‍ മന്ത്രിയാകാന്‍ ആഴ്ചകള്‍ ബാക്കി. തരൂരിന് വിദേശകാര്യം കിട്ടുമോ പാര്‍ലമെന്ററി കാര്യം കിട്ടുമോ മാനവശേഷി വകുപ്പ് കിട്ടുമോ എന്നതേ ഇനി അറിയാനുള്ളു. ത്രിവര്‍ണക്കൊടിയൂരി കാവിക്കൊടി തലയില്‍ കെട്ടാന്‍ സമയമായെന്ന് തരൂരിന് നന്നായി അറിയാം. ഈ സാഹചര്യത്തില്‍ ശശി തരൂരിനെ കോണ്‍ഗ്രസിന്റെ ഒരു പരിപാടികളിലും പങ്കെടുപ്പിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസിന്റെ എറണാകുളം, തിരുവനന്തപുരം ജില്ലാ കമ്മറ്റികള്‍ ഒന്നടങ്കം തീരുമാനിച്ചിരിക്കുന്നു. തരൂരിനെ പാര്‍ട്ടയില്‍നിന്ന് പുറത്താക്കണമെന്ന് കേരളത്തിലെ ഒരു നിര കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടാനൊരുങ്ങുകയാണ്. പുകഞ്ഞ കൊള്ളിയെ പുറത്താക്കാനുള്ള ധൈര്യം കോണ്‍ഗ്രസിനില്ലെന്നതാണ് ഇപ്പോഴത്തെ പരിമിതി.
ചോറിങ്ങും കൂറങ്ങും എന്ന മട്ടില്‍ പുറത്തു കോണ്‍ഗ്രസും അകത്ത് ബിജെപിയും എന്ന മട്ടില്‍ നില്‍ക്കുന്ന തരൂരിനെ പുറത്താക്കണമെന്ന് കെ മുരളീധരന്‍ ഉള്‍പ്പെടെ ഒരു നിര നേതാക്കള്‍ ശക്തമായ ഭാഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നു. മോദിയെ സ്തുതിക്കാനും അടിയന്തരാവസ്ഥയെ അധിക്ഷേപിക്കാനും കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്താനും ശശി തരൂര്‍ കച്ചകെട്ടിയിറങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. ബിജെപിയിലോ സിപിഎമ്മിലോ ഇത്തരമൊരു നീക്കമുണ്ടായാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ തരൂരിനെ പുറത്താക്കില്ലായിരുന്നോ എന്നതാണ് ന്യായമായ ചോദ്യം. നിലപാട് തിരുത്താത്തിടത്തോളം ശശി തരൂരിനെ തിരുവനന്തപുരത്തെ ഒരു പാര്‍ട്ടിപരിപാടിയിലും പങ്കെടുപ്പിക്കില്ലെന്നാണ് മുതിര്‍ന്ന നേതാവ് കെ. മുരളീധരന്‍ പരസ്യമായി നിലപാട് സ്വീകരിച്ചിരിക്കുന്നത്.
തരൂരിന്റെ കാര്യം കേരളത്തിലെ കോണ്‍ഗ്രസ് വിട്ടതാണെന്നും അദ്ദേഹത്തിനെതിരേ നടപടി വേണോ വേണ്ടയോ എന്ന് ദേശീയനേതൃത്വം തീരുമാനിക്കട്ടെയെന്നും തരൂര്‍ ഇപ്പോള്‍ തങ്ങളുടെ കൂട്ടത്തിലുള്ളതായി കണക്കാക്കുന്നില്ലെന്നും മുരളീധരന്‍ തുറന്നടിച്ചിരിക്കുന്നു. ശശി തരൂരിനെ വിമര്‍ശിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വീണ്ടും രംഗത്തുവന്നിട്ടുണ്ട്. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തരൂരിനെ പങ്കെടുപ്പിക്കുന്നതിനെ എതിര്‍ത്ത ഉണ്ണിത്താന്‍ യോഗത്തില്‍ തരൂര്‍ പങ്കെടുത്താല്‍ രഹസ്യ സ്വഭാവം നഷ്ടപ്പെടുമെന്നും വിവരങ്ങള്‍ മോദിക്ക് ചോര്‍ത്തി നല്‍കുമെന്നും പര്യമായി ആരോപിച്ചു. യോഗത്തില്‍ പങ്കെടുക്കണമെങ്കില്‍ തരൂരിന് അപാര തൊലിക്കട്ടി വേണമെന്നും തരൂര്‍ ചെയ്യുന്നതെല്ലാം പാര്‍ട്ടിക്ക് ദോഷകരമായ കാര്യങ്ങളാണെന്നും രാജ്‌മോഹന്‍ പ്രതികരിച്ചിരിക്കുന്നു. മാത്രവുമല്ല തരൂരിന് കോണ്‍ഗ്രസ് രക്തമില്ലെന്നും രാജ്‌മോഹന്‍ പറയുന്നു.
തരൂരിന് സ്വയം കോണ്‍ഗ്രസില്‍നിന്നും പുറത്തേക്ക് പോകാം. കോണ്‍ഗ്രസ് പുറത്താക്കി രക്തസാക്ഷിയാകാന്‍ നോക്കേണ്ടതില്ല. നേതൃത്വത്തെ കരിവാരിത്തേക്കുന്ന പ്രസ്താവനകള്‍ നടത്തുന്ന തരൂരിനെതിരായ പ്രതിഷേധം എം.പിമാര്‍ യോഗത്തില്‍ അറിയിക്കും. ഈ സാഹചര്യത്തില്‍ പാര്‍ട്ടി തന്നെ പുറത്താക്കണമെന്നാണ് തരൂര്‍ ആഗ്രഹിക്കുന്നത്. ഇങ്ങനെ നീളുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം. കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന ശശി തരൂരിന്റെ പരിപാടിയും കോണ്‍ഗ്രസ് നേതൃത്വം ബഹിഷ്‌കരിച്ചിരുന്നു.
തരൂര്‍ കൊച്ചിയിലുണ്ടെങ്കിലും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഡിസിസി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളില്‍ തരൂരിന് ക്ഷണമില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഡിസിസി സംഘടിപ്പിക്കുന്ന സമര സംഗമത്തില്‍ കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവും അടക്കം പ്രധാനനേതാക്കളെല്ലാം കൊച്ചിയിലെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. നരേന്ദ്ര മോദിയെ തുടരെ പ്രശംസിച്ചും അടിയന്തരാവസ്ഥയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഏറ്റവും ജനപിന്തുണയുണ്ടെന്ന സര്‍വേ പങ്കുവച്ചും കോണ്‍ഗ്രസിനെ തരൂര്‍ വല്ലാതെ പ്രതിസന്ധിയിലാക്കുകയാണ്. പ്രവര്‍ത്തക സമിതി അംഗമായ തരൂരിന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കട്ടെ എന്നാണ് പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ നിലപാട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ താന്‍ പുകഴ്ത്തിയതിനെ ബിജെപിയിലേക്കുള്ള ചാട്ടമായി കാണേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ശശി തരൂര്‍ പറയുന്നത്. കോണ്‍ഗ്രസ് ആസ്ഥാനത്തു നിന്നു അന്നം ഭക്ഷിക്കുകയും പാര്‍ട്ടിയുടെ തലയില്‍ കയറി നിരങ്ങുകയും ചെയ്യുന്ന നിലപാട് സ്വീകാര്യമല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ ശശി തരൂരിന് സീറ്റുണ്ടാവുകയില്ല. ആ നിലയില്‍ എത്രയും പെട്ടന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്തുചാടുകയാണ് തരൂരിന്റെ തന്ത്രം. പുറത്താക്കുന്നതുവരെ പ്രകോപനം തുടരുകയെന്നതാണ് ശശിയുടെ നിലപാട്.
ആഗോളവേദിയില്‍ ഇന്ത്യയുടെ വിലപ്പെട്ട സ്വത്താണ് പ്രധാനമന്ത്രി മോദിയെന്ന തരൂരിന്റെ പരാമര്‍ശം കോണ്‍ഗ്രസിന് വലിയ ക്ഷീണമാണുണ്ടാക്കിയത്. മോദി സര്‍ക്കാരിന്റെ വിദേശനയത്തെ പുകഴ്ത്തുകയും ചെയ്തു. മോദിയെ തുടര്‍ച്ചയായി പുകഴ്ത്തുകയും കോണ്‍ഗ്രസിന്റെ നിലപാടിനെ പലവട്ടം തള്ളുകയും ചെയ്തിട്ടും തരൂരിനെതിരെ നടപടിക്ക് ഹൈക്കമാന്‍ഡ് ഭയക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊര്‍ജം സമാനതകളില്ലാത്തതാണെന്നും ആഗോള വേദിയില്‍ ഇന്ത്യയുടെ സ്വത്താണ് ആ ഊര്‍ജവും ചലനാത്മകതയുമെന്നുമാണ് മുന്‍പ് ഹിന്ദു പത്രത്തിലെഴുതിയ ലേഖനത്തില്‍ ശശി തരൂര്‍ പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വലിയ പിന്തുണ ആവശ്യമുണ്ടെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ കൃത്യമായ സന്ദേശമായിരുന്നുവെന്നും അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ന്നത് ഇന്ത്യയുടെ ഐക്യത്തിന്റെ ശബ്ദമാണെന്നും ശശി തരൂര്‍ പരസ്യമായി പറഞ്ഞത് കോണ്‍ഗ്രസിനെ വെട്ടിലാക്കി. പാര്‍ട്ടിയെ മറികടന്ന് മോദിയുടെ നിര്‍ദ്ദേശ പ്രകാരം ഓപ്പറേഷന്‍ സിന്ദൂറിന്റെ തുടര്‍ ദൗത്യം ഏറ്റെടുത്ത് തുടരെ വിദേശ പര്യടനം നടത്തുകയാണ് ശശി തരൂര്‍. യുക്രെയ്‌നും റഷ്യക്കും ഒരു പോലെ സ്വീകാര്യനായ വ്യക്തിയാണ് മോദിയെന്നും ലോക സമാധാനം സ്ഥാപിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നും തരൂര്‍ പറഞ്ഞിരുന്നു. നേരത്തെ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പിന്തുണച്ച് ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. പിണറായി സര്‍ക്കാരിനെ പുകഴ്ത്തും വിധം വ്യവസായമേഖലയില്‍ കേരളം കൈവരിച്ച നേട്ടത്തെ പുകഴ്ത്തിയുള്ള തരൂരിന്റെ ലേഖനവും വലിയ വിവാദമായിരുന്നു.
ആര്‍എസ്പി നേതാവും കൊല്ലം എംപിയുമായ എന്‍ കെ പ്രേമചന്ദ്രനും ശശി തരൂരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് രംഗത്തുവന്നിട്ടുണ്ട്. എന്താണ് പാര്‍ട്ടി എന്ന് ശശി തരൂര്‍ മനസ്സിലാക്കണമെന്നും രാജ്യതാല്‍പര്യവും പാര്‍ട്ടി താല്‍പര്യവും ഒന്നാകണമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിയുടെ രാഷ്ട്രീയ സിസ്റ്റത്തെക്കുറിച്ച് തരൂര്‍ ബോധവാനല്ലെന്നും തരൂര്‍ മറ്റൊരു മേഖലയില്‍നിന്ന് പാര്‍ട്ടിയില്‍ വന്ന ആളാണെന്നും പ്രേമചന്ദ്രന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യതാല്‍പര്യത്തിന് എതിരാണെന്ന് പറയാന്‍ കഴിയുമോ എന്നും എന്‍ കെ പ്രേമചന്ദ്രന്‍ ചോദിച്ചു. 21 മാസം എല്ലാ മൗലികാവകാശങ്ങളും റദ്ദാക്കപ്പെട്ടെന്നും ഇന്ത്യയുടെ അടിസ്ഥാന ഭരണഘടനാ തത്വങ്ങളെല്ലാം ഇല്ലാതാക്കപ്പെട്ടുവെന്നും തരൂര്‍ ലേഖനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.
അന്നത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്നും, നമ്മള്‍ ഇന്ന് കൂടുതല്‍ ശക്തമായ ജനാധിപത്യമുള്ള, അഭിവൃദ്ധിയുണ്ടായ രാജ്യമായി മാറിയെന്നും തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു. കുറിപ്പില്‍ ഇന്ദിരാ ഗാന്ധിയുടെ പേരെടുത്തു പറഞ്ഞാണ് തരൂര്‍ അടിയന്തരാവസ്ഥയെ വിമര്‍ശിച്ചത്. കര്‍ശനവും ക്രൂരവുമായ ഇത്തരം രീതി അത്യാവശ്യമാണെന്ന് ഇന്ദിര കരുതി. താങ്കളും പാര്‍ട്ടിയും അടിയന്തരാവസ്ഥയെ സംബന്ധിച്ച് രണ്ട് വഴിക്കാണോ എന്ന ചോദ്യത്തിന് പരിഹാസ രൂപേണയാണ് തരൂര്‍ മറുപടി നല്‍കിയത്. ഞാന്‍ ഇപ്പോള്‍ ഒറ്റ വഴിക്കാണ് പോകുന്നനെന്നായിരുന്നു ശശിയുടെ പ്രതികരണം.
https://www.facebook.com/Malayalivartha