ഗൾഫ് എന്ന് കേൾക്കുമ്പോൾ മിന്നുന്ന പൊന്ന് മാത്രം ആണെന്ന ധാരണ അരുത്; അവിടെ ഇഷ്ടം പോലെ കാൽ കാശിന് വകയില്ലാത്ത, ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കാക്കപ്പൊന്നും ഉണ്ട്!! മകൾക്ക് ആലോചന വരുമ്പോൾ അവൻ പൊന്നാണോ വൺ ഗ്രാം ഗോൾഡ് ആണോ അതോ വെറും കാക്കപ്പൊന്ന് ആണോ എന്ന് നോക്കി കെട്ടിക്കുക; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

ഗൾഫിൽ നിന്നൊരു ആലോചന ഉണ്ടെന്ന് കേട്ട പാതി കേൾക്കാത്ത പാതി പഠിച്ചു കൊണ്ടിരിക്കുന്ന പെൺകുട്ടിക്ക് പതിനെട്ട് തികയാൻ കാത്തിരിക്കുന്ന അച്ഛനമ്മമാർക്ക് ഒട്ടുമേ ക്ഷാമം ഇല്ല ഇന്നും നമ്മുടെ നാട്ടിൽ. വിമർശനവുമായി അഞ്ജു പാർവതി പ്രഭീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കുറിപ്പിന്റെ പൂർണ്ണ രുപം ഇങ്ങനെ ;- . ഗൾഫുകാരന്റെ ആലോചന വന്നാൽ പിന്നെ മുന്നും പിന്നും നോക്കാതെ, പ്രായ വ്യത്യാസം നോക്കാതെ, ആണും പെണ്ണും തമ്മിലുള്ള ചേർച്ചക്കുറവ് നോക്കാതെ പെൺകുട്ടിയെ പിടിച്ച് കെട്ടിച്ചു കൊടുക്കും, ഇറച്ചി വെട്ടുകാരന് അറവ് മാടിനെ പിടിച്ച് കൊടുക്കുന്ന അതേ മൈൻഡ് സെറ്റോടെ. അത്തരം കല്യാണങ്ങളിൽ പലപ്പോഴും ഉണ്ടാവുക ഒരു കച്ചവടകണ്ണ് മാത്രമാണ്. പെണ്ണ് കാണാൻ വരുമ്പോഴേ ചെറുക്കനോട് ഉള്ള ആദ്യ ചോദ്യമാണ് - പെണ്ണിനെ കൂടെ അങ്ങോട്ട് കൊണ്ട് പോവും അല്ലേ? കെട്ട് നടക്കാൻ വേണ്ടി സമ്മതം മൂളുന്ന ചെറുക്കന്മാരിൽ നല്ലവരും ഉണ്ട്, സൈക്കോകളും ഉണ്ട്.
പലപ്പോഴും ഈ ഗൾഫുകാരനോടുള്ള അച്ഛനമ്മാരുടെ കല്യാണഭ്രമത്തിന് കാരണം പൊങ്ങച്ചം കാണിക്കൽ മാത്രമാണ്. അയലോക്കത്ത് ഉള്ള ആളുകളെ കാണിക്കാൻ വേണ്ടി സ്വന്തം മക്കളെ കുരുതി കൊടുക്കൽ. അവളെ കൂടി അവൻ പേർഷ്യയിൽ കൊണ്ട് പോവും എന്ന് പറയുമ്പോൾ അയലോത്ത് ഉള്ളവരുടെ കുശുമ്പ് മൂക്കും എന്ന ധാരണയിൽ തുടങ്ങുന്ന അബദ്ധം. അതേ പോലെ ഗൾഫിൽ കഷ്ടപ്പെട്ട് ജോലി ചെയ്ത്, അവിടെ അരിഷ്ടിച്ചു ജീവിക്കുന്ന ഏതൊരാളും അവിടുത്തെ പ്രാരാബ്ദം നാട്ടിൽ അറിയിക്കാറേ ഇല്ല. രണ്ടുണ്ട് കാരണം.! ഇന്നലെ വരെ തന്നെ കാണുമ്പോൾ മൈൻഡ് ചെയ്യാതെ നടന്ന നാട്ടുകാർ ഗൾഫിൽ നിന്ന് വരുമ്പോൾ കൊടുക്കുന്ന ഒരു പരിഗണന, അത് അങ്ങനെ തന്നെ നില്ക്കട്ടെ എന്ന കുഞ്ഞൻ ആഗ്രഹം. അതിനൊപ്പം വീട്ടിലുള്ളവർ തങ്ങൾക്ക് നല്ലൊരു കാലം വന്നെന്ന് കരുതുന്നത് മാറ്റേണ്ട എന്ന വിചാരം.
സത്യത്തിൽ ഈ ഗൾഫ് ജീവിതം റീൽസിൽ കാണുന്ന പോലെ മാളുകളിൽ കറങ്ങുന്ന, ഡെസ്സേർട്ട് സഫാരി ആസ്വദിക്കുന്ന, അറേബ്യൻ ഫുഡ് കഴിച്ച് അർമാദിക്കുന്നത് പോലെയല്ല പലർക്കും. ദുബൈയിൽ ഒക്കെ എത്ര വലിയ ശബളം ഉണ്ടെങ്കിലും ഒരാളുടെ ജോലി കൊണ്ട് മാത്രം കുടുംബവുമായി അടിച്ച് പൊളിച്ചു ജീവിക്കാൻ കഴിയില്ല. അതാണ് വാസ്തവം. ഇനി ഗൾഫിൽ വെറും സാധാരണ ജോലി ഉള്ള, ജീവിച്ചു പോകാൻ മാത്രമുള്ള, ഒപ്പം ലേശം മിച്ചം പിടിക്കാൻ കഴിയുന്ന ശമ്പളം ഉള്ള ആണുങ്ങൾ പെണ്ണ് വീട്ടുകാരുടെ ഈ ഗൾഫ് ഭ്രമം കൊണ്ട് നട്ടം തിരിയാറുണ്ട്. പെണ്ണ് കെട്ടുമ്പോൾ കൂടെ കൊണ്ട് പോകാം എന്ന് പറഞ്ഞു പോയത് കൊണ്ട് മാത്രം വിസിറ്റിങ് വിസ എടുത്ത് ഭാര്യമാരെ കൊണ്ട് വന്ന, അതിന്റെ പേരിൽ കടം കൊണ്ട് നെട്ടോട്ടം ഓടുന്ന പലരെയും ഞാൻ കണ്ടിട്ടുണ്ട്..
ദുബായിൽ ആണെങ്കിൽ ഒരു സ്റ്റുഡിയോ ഫ്ലാറ്റ് എടുക്കാൻ പോലും വേണം വലിയ തുക. മിച്ചം പിടിച്ച തുകയും കടം വാങ്ങിയും അത് ഒപ്പിച്ച് കഴിഞ്ഞാലും വേണം പിന്നെയും പണം. പുതുമോടിയല്ലേ, പെണ്ണിനെ ഇമ്പ്രെസ്സ് ചെയ്യണ്ടേ എന്നൊക്കെ കരുതി പെണ്ണ് ഗൾഫിൽ വരുന്ന ആദ്യ ദിവസങ്ങളിൽ പുറത്ത് നിന്ന് ഭക്ഷണവും ചുറ്റിയടിയും ഒക്കെ നടക്കും. ഇതാണ് ദുബായ് ലൈഫ് അല്ലെങ്കിൽ ഗൾഫ് ലൈഫ് എന്ന് പെണ്ണും കരുതും. സെൽഫിയും ഫോട്ടോയും ഒക്കെ വീട്ടുകാർക്കും കൂട്ടുകാർക്കും അയയ്ക്കും. സമൂഹമാധ്യമങ്ങളിൽ നല്ല സൊയമ്പൻ തലക്കെട്ട് ഒക്കെയിട്ട് ഫോട്ടോസ് പോസ്റ്റും. മൊത്തം ഹാപ്പി!
ഒരാഴ്ച കഴിയുമ്പോൾ കടം കൊടുത്ത സുഹൃത്ത് ( അവരും അരിഷ്ടിച്ചു ജീവിക്കുന്നവർ ആയിരിക്കും) പണം ചോദിച്ചു തുടങ്ങും. ശമ്പളം വരെ ക്ഷമിക്കൂ എന്ന് എസ്ക്യൂസ് പറയും. ശമ്പളം അക്കൌണ്ടിൽ വരും, നിമിഷ നേരം കൊണ്ട് അനിക് സ്പ്രേ പോലെ വാനിഷ്ഡ് ആവും. കറങ്ങാനും ഫുഡ് അടിക്കാനും ക്രെഡിറ്റ് കാർഡ് കൊടുത്തത് അപ്പോഴാണ് ഓർമ്മയിൽ വരിക. പിന്നെ കണ്മുന്നിൽ ആ മാസം അടയ്‌ക്ജണ്ട വാടകകളുടെ ലിസ്റ്റ് ആണ് ഉണ്ടാവുക. അതിൽ ഫ്ലാറ്റ് റെന്റ് മുതൽ ഇന്റർനെറ്റ് വരെ ഉണ്ടാവും.
ശമ്പളം ആവിയായി പോകുന്നു എന്നറിയുന്നതോടെ പിന്നങ്ങോട്ട് വെപ്രാളം ആയി. നാട്ടിൽ അടയ്‌ക്കേണ്ടുന്ന കുറികൾ, കല്യാണ ചിലവിന് വേണ്ടി വീട് മോടി പിടിപ്പിക്കാൻ അമ്മയോ ചേച്ചിയോ വഴിയൊക്കെ എടുത്ത കുടുംബ ശ്രീ ലോൺ വരെ അതിൽ ഉൾപ്പെടും. വീട്ടിൽ കൃത്യമായി കിട്ടിയിരുന്ന പൈസ വരുന്നില്ലെന്ന് കാണുമ്പോൾ വീട്ടുകാരുടെ സ്വഭാവം മാറും. പെണ്ണിനെ കൂടെ കൊണ്ട് പോയതോടെ വീട്ടുകാരെ മറന്ന് പെൺകോന്തൻ ആയവൻ എന്ന പേര്. ഒപ്പം മോന്റെ പണം മൊത്തം എവിടെത്തെയോ പെണ്ണ് അവിടെ അടിച്ച് തീർക്കുന്നു എന്ന പഴി. സ്വന്തം വീട്ടിലും കുറ്റക്കാരൻ ആവുന്നതോടെ ഗൾഫൻ മെല്ലെ ശാന്തനിൽ നിന്ന് ഉഗ്രൻ ആവും. പുറത്ത് ഉള്ള കറക്കവും ഇല്ല, സംസാരിക്കാൻ ആരും ഇല്ല എന്ന അവസ്ഥയിൽ അന്യ രാജ്യത്ത് ഒറ്റയ്ക്കാവുന്ന പെൺകുട്ടികൾ അതോടെ വിഷാദ രോഗികൾ ആവും. പിന്നീട് മൊത്തം പ്രശ്നങ്ങൾ. ഇത് സാധാരണ ക്കാരനായ ഗൾഫ് ഭർത്താക്കന്മാരും അവരുടെ ഭാര്യമാരും പലപ്പോഴും നേരിടുന്ന അവസ്ഥ.
ഇനി ഇതിന്റെ മറ്റൊരു വേർഷൻ കൂടിയുണ്ട്.
നല്ല ശമ്പളവും സൗകര്യങ്ങളും ഒക്കെയുള്ള ഗൾഫന്മാർ ഭാര്യയെ വെറും ജോലിക്കാരിയായി ട്രീറ്റ് ചെയ്യുന്ന രീതിയും ഉണ്ട്. തല്ല് കിട്ടിയാലും ആരോടും പറയാത്ത, കുട്ടികൾക്ക് അച്ഛൻ ഇല്ലാതെ ആവുന്നത് എന്തോ വലിയ അത്യാപത്ത് ആണെന്ന് ധരിച്ചു സൈക്കോപ്പാത്ത് ആയ ഭർത്താവിനെ സഹിക്കുന്ന പെണ്ണുങ്ങളും ഉണ്ട്. ഗൾഫിൽ സുഖമായി കഴിയുന്നു എന്ന് വീട്ടുകാരെയും നാട്ടുകാരെയും ധരിപ്പിച്ച് ഗൾഫന്റെ ഇടിയും തൊഴിയും ചവിട്ടും സഹിക്കുന്ന സർവ്വം സഹകൾ. മോൾ അയയ്ക്കുന്ന ഫോട്ടോസ് കണ്ട്, അതിൽ മരുമോൻ അവളെ ചേർത്തുപ്പിടിക്കുന്നതും കണ്ട് പുളകിതർ ആയിട്ട് ഇരിക്കുന്ന വീട്ടുകാർ പലപ്പോഴും അറിയുന്നില്ല മോൾ അനുഭവിച്ചു തീർക്കുന്ന ദുരിത പർവ്വം. ചിലതൊക്കെ അറിഞ്ഞാൽ പോലും അവന്റെ ടോക്സിക് നേച്ചർ സഹിക്കൂ, കളഞ്ഞിട്ട് വന്നാൽ നാട്ടാര് എന്ത് പറയും എന്ന് ചൊല്ലി കൊടുക്കുന്ന അച്ഛനമ്മാരും ഉണ്ട്. മനുഷ്യർ പല വിധം ഉലകിൽ സുലഭം.
സത്യത്തിൽ ഗൾഫ് എന്ന് കേൾക്കുമ്പോൾ മിന്നുന്ന പൊന്ന് മാത്രം ആണെന്ന ധാരണ അരുത്. അവിടെ ഇഷ്ടം പോലെ കാൽ കാശിന് വകയില്ലാത്ത, ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കാക്കപ്പൊന്നും ഉണ്ട്!! മകൾക്ക് ആലോചന വരുമ്പോൾ അവൻ പൊന്നാണോ വൺ ഗ്രാം ഗോൾഡ് ആണോ അതോ വെറും കാക്കപ്പൊന്ന് ആണോ എന്ന് നോക്കി കെട്ടിക്കുക. അതും പഠിപ്പ് കഴിഞ്ഞ്, പാകത വന്ന ശേഷം മാത്രം. ഇനി പൊന്ന് പോലെ ഉള്ളവൻ വെറും കാക്കപ്പൊന്ന് ആണെന്ന ബോധ്യം വന്നാൽ, ഇറങ്ങി പോരൂ, നിനക്ക് പഠിപ്പ് ഉണ്ട്, അത് കൊണ്ട് ജോലി ചെയ്ത് ജീവിക്കാൻ കഴിയും, ഒപ്പം ഞങ്ങളുടെ തണൽ ആവോളം ഉണ്ടെന്ന് കൂടി പറഞ്ഞ് കൊടുത്തേക്കുക.
https://www.facebook.com/Malayalivartha























