നിർബന്ധിത ഗർഭച്ഛിദ്രം അടക്കമുള്ള ഗുരുതര കുറ്റങ്ങൾ; 53 ദിവസം പൂർത്തിയായിട്ടും പരാതിക്കാരിയെ കിട്ടിയില്ല: രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള അന്വേഷണം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് അറിയാത്ത അവസ്ഥയിൽ ക്രൈംബ്രാഞ്ച്...

രാഹുൽ മാങ്കൂട്ടത്തിലിനെതിരേയുള്ള ക്രൈംബ്രാഞ്ച് അന്വേഷണം 53 ദിവസം പൂർത്തിയായിട്ടും പരാതിക്കാരിയെ കിട്ടിയില്ല. നിർബന്ധിതമായി ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചുവെന്നതടക്കമുള്ള ഗുരുതരമായ കുറ്റം ആണ് ചുമത്തിയിരിക്കുന്നത്. രാഹുലിന്റെ പേരുപറയാതെ ആദ്യം ആരോപണം ഉന്നയിച്ച യുവനടിയും പിന്നീട് പരാതി പറഞ്ഞ ട്രാൻസ്‌ജെൻഡർ യുവതിയും പരാതി നൽകാൻ തയ്യാറായില്ല. മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഓഡിയോ സന്ദേശത്തിന്റെ ഉറവിടം തേടിയായിരുന്നു അന്വേഷണസംഘത്തിന്റെ പിന്നീടുള്ള യാത്ര.
ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്ന ഓഡിയോയിലെ പെൺകുട്ടിയെ കണ്ടെത്തിയെങ്കിലും അവർ പരാതി നൽകാൻ തയ്യാറായില്ല. പരാതി വാങ്ങിയെടുക്കാൻ മൂന്നുവട്ടം ഐപിഎസ് ഉദ്യോഗസ്ഥ ശ്രമിച്ചെങ്കിലും നടന്നില്ല. ഇനി അന്വേഷണം എങ്ങനെ മുന്നോട്ടുപോകണമെന്ന് അറിയാത്ത അവസ്ഥയിലാണ് ക്രൈംബ്രാഞ്ച് സംഘം.
പരാതി നൽകുന്നവർക്ക് സർക്കാർ സംരക്ഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കും പോലീസിനും ലഭിച്ച 10 പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതും അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചതും. 18 മുതൽ 60 വയസ്സുവരെ പ്രായമുള്ള സ്ത്രീകൾ ഉൾപ്പെട്ടുവെന്നും ചിലരെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചെന്നുമായിരുന്നു എഫ്‌ഐആർ.
ലഭിച്ച പരാതികളെല്ലാം മൂന്നാംകക്ഷികളുടേതാണ്. ബാലാവകാശ കമ്മിഷന് പരാതി നൽകിയ അഡ്വ. ഷിന്റോ സെബാസ്റ്റ്യൻ അന്വേഷണസംഘത്തിന് വിശദമായ മൊഴിനൽകിയിരുന്നു. എന്നാൽ, മാധ്യമങ്ങളിൽവന്ന വാർത്തയല്ലാതെ അതിനപ്പുറം ഒരു തെളിവും നൽകാൻ ഈ പരാതിക്കാർക്കായിട്ടില്ല.
https://www.facebook.com/Malayalivartha