ഉരുട്ടിക്കൊലക്കേസ്: ഉദയകുമാറിന്റെ അമ്മയ്ക്ക് 10 ലക്ഷം ഇടക്കാല നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഉദയകുമാറിനെ പോലീസ് ഊരുട്ടിക്കൊലപ്പെടുത്തിയെന്ന കേസില്‍ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയ്ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരമായി നല്‍കണമെന്ന് ഹൈക്കോടതി വിധിച്ചു. ഒരു മാസത്തിനകം തുക കൈമാറണം. കേസിന്റെ വിചാരണ പൂര്‍ത്തിയായി പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ അവരുടെ സര്‍വീസ് ആനുകൂല്യങ്ങളില്‍നിന്നു സര്‍ക്കാരിന് ഈ തുക ഈടാക്കാമെന്നും ജസ്റ്റീസ് പി.ഡി. രാജന്റെ ഉത്തരവില്‍ പറയുന്നു. വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ഇടക്കാല നഷ്ടപരിഹാരമായി 10 ലക്ഷം രൂപ കൊടുക്കാന്‍ കോടതി ഉത്തരവിട്ടത്.
കേസിന്റെ രേഖകള്‍ തിരുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് സിബിഐ പ്രതികളാക്കിയ ഇ.കെ. സാബു, ടി. അജിത്കുമാര്‍ എന്നിവര്‍ തങ്ങളെ കേസില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി തള്ളിയാണു കോടതി ഉത്തരവ്. കേസില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയ ഒന്നുമുതല്‍ മൂന്നുവരെ പ്രതികളും പോലീസ് ഓഫീസര്‍മാരുമായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നിവരുടെ സര്‍വീസ് ആനുകൂല്യങ്ങളില്‍നിന്നാണ് സര്‍ക്കാര്‍ തുക തിരിച്ചുപിടിക്കേണ്ടത്.
സുരേഷ് - ഹരിയാന സര്‍ക്കാര്‍ കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കൊലപാതകക്കേസുകളിലെ വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തില്‍ അതിന് ഇരകളാകുന്നവരുടെ കുടുംബത്തിന് ഇടക്കാല നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നു സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
സമാനമായ കേസാണ് ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ് എന്നു കണ്ടെത്തിയാണ് അമ്മയ്ക്ക് 10 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. 2005 സെപ്റ്റംബര്‍ 29നാണ് മോഷണക്കുറ്റം ആരോപിച്ച് 28 കാരനായിരുന്ന ഉദയകുമാറിനെ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്തത്. ഉരുട്ടല്‍ അടക്കം ക്രൂരമര്‍ദ്ദനങ്ങള്‍ക്കു വിധേയനായ ഉദയകുമാര്‍ പിന്നീട് ജനറല്‍ ആശുപത്രിയില്‍ മരിച്ചു.
കേസ് തേച്ചുമായ്ച്ചു കളയാന്‍ പോലീസ് ആദ്യം ശ്രമിച്ചെങ്കിലും ബഹുജന പ്രക്ഷോഭത്തെത്തുടര്‍ന്ന് നടന്ന സിബിഐ അന്വേഷണത്തില്‍ പ്രധാന മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു.
കൂടാതെ രേഖകള്‍ നശിപ്പിക്കാനും തിരുത്താനും കൂട്ടു നിന്ന ഏഴു പേരെക്കൂടി സിബിഐ പ്രതികളാക്കി പിന്നീടു കുറ്റപത്രം സമര്‍പ്പിച്ചു. തുടര്‍ന്ന് വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നു. ഒരവസരത്തില്‍ ഹൈക്കോടതി വിചാരണ സ്റ്റേ ചെയ്തിരുന്നു. സിബിഐ പുനരന്വേഷണം നടത്തണമെന്ന പ്രതികളുടെ ഹര്‍ജിയിലായിരുന്നു ഇടക്കാല സ്റ്റേ. അന്തിമ വിധിയില്‍ ഹൈക്കോടതി ഈ ആവശ്യം തള്ളി. ഒന്നിനു പുറകെ ഒന്നായി ഫയല്‍ ചെയ്യുന്ന പ്രതികളുടെ ഹര്‍ജികള്‍ വിചാരണ നീട്ടിക്കൊണ്ടു പോകാനാണെന്ന് ഈ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്ന പ്രഭാവതിയമ്മ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു കോടതി ഹര്‍ജി തള്ളിയത്.
ഇരുവരെയും കുറ്റവിമുക്തരാക്കണമെന്ന ആവശ്യം വിചാരണ സമയത്തു പ്രതികള്‍ക്ക് ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















