വിജയ് കാല് മാറുമോ... മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനം കേരളത്തിന് ആശങ്കയാകുന്നു, ജലനിരപ്പ് കൂട്ടുമെന്ന പ്രഖ്യാപനത്തിൽ പ്രതിഷേധം അറിയിക്കും

ഒരിടവേളക്ക് ശേഷം മുല്ലപ്പെരിയാര്‍ വീണ്ടും ചര്‍ച്ചയാകുന്നു. മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ കേരളം. തമിഴ്നാട് സർക്കാറിന്റെ പ്രഖ്യാപനത്തിൽ സംസ്ഥാനം പ്രതിഷേധം അറിയിക്കും. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന് തമിഴ്നാട് ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു. ഒരു കാരണവശാലും ജലനിരപ്പ് ഉയർത്താൻ അനുവദിക്കില്ലെന്ന് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. ഡാമിന്റെ സുരക്ഷ പ്രധാന വിഷയമാണ്.ജല നിരപ്പ് 142 അടി എന്ന നിലപാടിൽ മാറ്റമില്ലെന്നും തമിഴ്നാടിന്റെ പ്രഖ്യാപനത്തിനെതിരെ കോടതിയിൽ പോകുന്നതടക്കം പരിഗണിക്കുമെന്നും ഔദ്യോഗികമായി തമിഴ്നാടിനെ പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷ വിലയിരുത്തുന്ന വിദഗ്ധ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയായി ഒഡീഷ ജലവിഭവവകുപ്പ് മുന്‍ സ്‌പെഷല്‍ സെക്രട്ടറി അശുതോഷ് ഡാഷിനെ നിയമിച്ചു.
നിലവിലുള്ള കരാറുകൾ, ട്രൈബ്യൂണൽ വിധികൾ, നീതിന്യായ നിർദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായി ജലനിരപ്പ് ഉയർത്തുമെന്നാണ് പ്രഖ്യാപനം. സംസ്ഥാനത്തിന്റെ അവകാശങ്ങളെ ബാധിച്ചേക്കാവുന്ന മേഘദാതു പദ്ധതി പോലെയുള്ള പദ്ധതികളെ എതിർക്കുന്നത് ഉൾപ്പെടെ തമിഴ്‌നാടിന്റെ ജലാവകാശങ്ങൾ സംരക്ഷിക്കും.
അന്തർസംസ്ഥാന നദീജല പങ്കുവെക്കലിൽ സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കും. ദീർഘകാല ജലസുരക്ഷ ശക്തമാക്കുന്നതിനും കർഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തൽ, ആനമലയാർ, നല്ലൂർ അണക്കെട്ട് പദ്ധതികളുടെ നടപ്പാക്കൽ, ഗോദാവരി-കാവേരി നദീബന്ധന പദ്ധതിയുടെ ദ്രുതഗതിയിലുള്ള പൂർത്തീകരണം എന്നിവയ്ക്കായും സർക്കാർ പരിശ്രമിക്കുമെന്നും ബജറ്റിൽ വ്യക്തമാക്കി.
സംസ്ഥാനത്ത് ശക്തമായ മഴക്കെടുതികളിൽ രണ്ട് രക്ഷാപ്രവർത്തകർ അടക്കം ഇതുവരെ 28 പേർക്ക് ജീവൻ നഷ്ടമായി. മൂന്ന് പേരെ കാണാതായിട്ടുണ്ട്. ദുരന്തത്തിൽ സംസ്ഥാനത്താകെ 58 വീടുകൾ പൂർണ്ണമായും 687 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. മഴയുടെ ശക്തി കുറഞ്ഞെങ്കിലും മധ്യകേരളത്തിൽ ദുരിതം ഒഴിയാതെ തുടരുകയാണ്. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിലും അപ്പർ കുട്ടനാട്, തിരുവല്ല ഭാഗങ്ങളിലും ഇപ്പോഴും വെള്ളക്കെട്ട് നിലനിൽക്കുന്നുണ്ട്. അഞ്ഞൂറോളം ദുരിതാശ്വാസ ക്യാമ്പുകളിലായി ഇരുപത്തിയേഴായിരത്തോളം ആളുകളാണ് വീടുകളിലേക്ക് മടങ്ങാനാവാതെ കഴിയുന്നത്. എ സി റോഡ്, എം സി റോഡ്, തിരുവല്ല - അമ്പലപ്പുഴ റോഡ്, തിരുവല്ല - കായംകുളം റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടുണ്ടെങ്കിലും ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്.
അതേസമയം, പമ്പാ നദിയിലെ ജലനിരപ്പ് താഴ്ന്നതോടെ പത്തനംതിട്ട ജില്ലയിലെ പ്രളയഭീതിക്ക് ശമനമായിട്ടുണ്ട്. മിക്കയിടങ്ങളിലും വെള്ളം ഇറങ്ങിത്തുടങ്ങിയതിനെ തുടർന്ന് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. എന്നാൽ കിഴക്കൻ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായത് കുട്ടനാടൻ മേഖലയെ വീണ്ടും ദുരിതത്തിലാക്കിയിരിക്കുകയാണ്. തോട്ടപ്പള്ളി സ്പിൽവേയിലൂടെ കൂടുതൽ വെള്ളം കടലിലേക്ക് ഒഴുകിപ്പോകാത്തതാണ് കുട്ടനാട്ടിലെ പ്രളയസ്ഥിതി സങ്കീർണ്ണമാക്കുന്നത്. ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിൽ കിടങ്ങറയിലും മങ്കൊമ്പിലും പരിസരപ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്.
അതേസമയം എറണാകുളം ജില്ലയിൽ 5 ദുരിതാശ്വാസ ക്യാമ്പുകളിലായി 57 പേർ താമസിക്കുന്നുവെന്ന് അധികൃതർ അറിയിച്ചു. 21 കുടുംബങ്ങളെയാണ് വിവിധ ക്യാമ്പുകളിൽ പാർപ്പിച്ചിരിക്കുന്നത്. 20 പുരുഷന്മാരും 27 സ്ത്രീകളും 10 കുട്ടികളും ആണ് ഉള്ളത്. ഇതിൽ 12 പേർ വയോജനങ്ങളാണ്. കോതമംഗലം കുന്നത്തുനാട് താലൂക്കുകളിൽ രണ്ട് വീതവും മൂവാറ്റുപുഴയിൽ ഒരു ദുരിതാശ്വാസ ക്യാമ്പുമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
അതേസമയം ഔദ്യോഗിക വാഹനം ജപ്തി ചെയ്തു. തുടർന്നു ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു സഞ്ചരിക്കാൻ തഹസിൽദാർ തിരഞ്ഞെടുത്തത് ടിപ്പർ ലോറി. തിരുവല്ല തഹസിൽദാർ ജോബിൻ കെ. ജോർജാണ് 5 ദിവസം ഔദ്യോഗിക വാഹനമായി ടിപ്പർ ഉപയോഗിച്ചത്. ചെങ്ങന്നൂർ-ചിങ്ങവനം റെയിൽവേ പാത ഇരട്ടിപ്പിക്കലിനു ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിൽ തഹസിൽദാരുടെ ഔദ്യോഗിക വാഹനമായ ജീപ്പും ഓഫിസും 2 ആഴ്ച മുൻപ് ജപ്തി ചെയ്തിരുന്നു.
പാത ഇരട്ടിപ്പിക്കലിന് ഏറ്റെടുത്ത ഭൂമിക്കു ലഭിച്ച നഷ്ടപരിഹാരം കുറവാണെന്നു പരാതിയിൽ തിരുവല്ല സബ് കോടതിയാണു ജപ്തിക്ക് ഉത്തരവിട്ടത്. അന്നു ഭൂമി ഏറ്റെടുത്തു നൽകിയതു റവന്യു വകുപ്പായിരുന്നു. തഹസിൽദാരുടെ ഓഫിസിലെ ഉപകരണങ്ങളും ജപ്തി ചെയ്തിരുന്നു. തിരുവല്ലയിൽ വെള്ളം ഇറങ്ങിത്തുടങ്ങിയ സാഹചര്യത്തിൽ ഇന്നലെയോടെ ടിപ്പറിന്റെ ഓട്ടം അവസാനിപ്പിച്ചു.
നാടെങ്ങും മഴക്കെടുതി ദുരിതം അനുഭവിക്കുന്നവര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായങ്ങള്‍ക്കായി അപേക്ഷിക്കേണ്ടത് വില്ലേജ് ഓഫിസ് വഴി. വീട് തകരുകയോ മറ്റു വസ്തുവകകള്‍ക്കു നഷ്ടമുണ്ടാകുയോ ചെയ്താല്‍ അതത് വില്ലേജ് ഓഫിസില്‍ എത്തി നിശ്ചിത ഫോര്‍മാറ്റില്‍ ഉണ്ടായിട്ടുള്ള നാശനഷ്ടം സംബന്ധിച്ച് അപേക്ഷ നല്‍കണം. ഇതിനൊപ്പം കരമടച്ച രസീത്, ബാങ്ക് പാസ്ബുക്ക്, ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും നല്‍കണം.
തുടര്‍ന്ന് വില്ലേജ് ഓഫിസ് ഇതു പരിശോധിച്ച ശേഷം ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലേക്കു കൈമാറും. പഞ്ചായത്തിലേക്കാണെങ്കില്‍ എന്‍ജീനിയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ എത്തി നാശനഷ്ടത്തിന്റെ വ്യാപ്തി വിലയിരുത്തി റിപ്പോര്‍ട്ട് തിരികെ വില്ലേജിലേക്കു നല്‍കും. തുടര്‍ന്ന് വില്ലേജ് ഓഫിസില്‍നിന്ന് ഈ വിവരം ഉള്‍പ്പെടുത്തി ലാന്‍ഡ് റവന്യൂ വകുപ്പ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് കലക്ടറേറ്റിലാണ് ഈ വിവരങ്ങള്‍ പരിശോധിച്ച് അംഗീകാരം നല്‍കുന്നത്. ഇതോടെ നഷ്ടപരിഹാരത്തുക നേരിട്ട് അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തും. കൃഷിനാശത്തിന് കൃഷിഭവന്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. കൃഷി ഓഫിസര്‍ സ്ഥലം പരിശോധിച്ച് അര്‍ഹമായ സഹായം ഉറപ്പാക്കുകയാണ് ചെയ്യുന്നത്.
അതേസമയം തൃശൂരിൽ കാർ നിയന്ത്രണംവിട്ട് മണലിപ്പുഴയിലേക്കു മറിഞ്ഞ് ഒഴുകിപ്പോയി. കാറോടിച്ചയാൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മടവാക്കര കാച്ചക്കടവിലാണ് അപകടം നടന്നത്. ചാവക്കാട് മന്ദലാംകുന്ന് സ്വദേശി സിനാന്‍ ഓടിച്ചിരുന്ന ഇലക്ട്രിക് കാറാണു പുഴയിലേക്കു മറിഞ്ഞത്. ആലുവയിലെ സ്വകാര്യ കോളജിലെ എല്‍എല്‍ബി വിദ്യാര്‍ഥിയാണ് സിനാൻ. ആലുവയിലേക്കു വരുംവഴിയാണ് അപകടമുണ്ടായത്.
വളവുള്ള ഭാഗത്തുവച്ച് കാര്‍ നിയന്ത്രണം വിട്ടതോടെ സിനാന്‍ ഡോര്‍ തുറന്നു ചാടിയിറങ്ങുകയായിരുന്നു. തുടര്‍ന്നു തൊട്ടുപുറകെ വരികയായിരുന്ന യാത്രക്കാരുടെ സഹായത്തോടെ കയര്‍ ഉപയോഗിച്ചു കാർ പുറത്തെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും ഒഴുക്കിൽപ്പെടുകയായിരുന്നു.
ഒഴുക്കില്‍പ്പെട്ട കാര്‍ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. പുതുക്കാട് അഗ്നിരക്ഷാ സേനയും സ്‌കൂബ ടീമും ചേര്‍ന്നാണു ദൗത്യം നടത്തുന്നത്. ശക്തമായ ഒഴുക്ക് തിരച്ചിലിനു തടസമുണ്ടാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























