കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ് വാങ്ങി നൽകും; ധാരണാപത്രത്തിൽ ഒപ്പുവെച്ചു; പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് ജനകീയ പിന്തുണ ഉറപ്പാക്കിക്കൊണ്ട് അവയെ കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന് ഈ തീരുമാനം തെളിയിക്കുന്നതായി ഗതാഗത മന്ത്രി സി.പി ജോൺ

കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ് വാങ്ങി നൽകുന്നതിനായി കോഴിക്കോട്ടെ കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘവുമായി ധാരണാപത്രം ഒപ്പുവെച്ചു. സംഘത്തിന്റെ പൊതുനന്മ ഫണ്ടിൽ നിന്നുള്ള 40 ലക്ഷം രൂപ ഉപയോഗിച്ചാണ് ബസ് വാങ്ങുന്നത്. കാലിക്കറ്റ് സിറ്റി സർവീസ് സൊസൈറ്റിയിൽ നടന്ന ചടങ്ങിൽ കെ.എസ്.ആർ.ടി.സി സി.എം.ഡി പ്രമോജ് ശങ്കറും സംഘം പ്രസിഡന്റും മറ്റ് ഭാരവാഹികളും ചേർന്നാണ് ധാരണാപത്രം ഒപ്പിട്ടത്. ഇതിന് പിന്നാലെ ബസ് വാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ കെ.എസ്.ആർ.ടി.സി ആരംഭിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് ജനകീയ പിന്തുണ ഉറപ്പാക്കിക്കൊണ്ട് അവയെ കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന് ഈ തീരുമാനം തെളിയിക്കുന്നതായി ഗതാഗത മന്ത്രി സി.പി ജോൺ പറഞ്ഞു. ലാഭവിഹിതം മാത്രം ലക്ഷ്യമാക്കാതെ പൊതുനന്മയ്ക്കായി പ്രവർത്തിക്കുന്ന സഹകരണ പ്രസ്ഥാനത്തിന്റെ സാമൂഹിക പ്രതിബദ്ധതയ്ക്ക് മികച്ച ഉദാഹരണമാണിത്. പൊതുമേഖലാ സ്ഥാപനങ്ങൾ ജനങ്ങളുടേത് കൂടിയാണെന്ന ബോധം ശക്തിപ്പെടുത്താൻ ഇത്തരം ഇടപെടലുകൾക്ക് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാതൃകാപരമായ ഈ തീരുമാനത്തിന് മുൻകൈയെടുത്ത എം.വി.ആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ വിജയകൃഷ്ണനെയും കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘത്തെയും മന്ത്രി അഭിനന്ദിച്ചു. യാത്രാസൗകര്യത്തിനായി ജനങ്ങൾ തന്നെ കൈകോർക്കുന്നത് കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനങ്ങൾക്ക് വലിയ കരുത്തേകുമെന്ന് സി.എം.ഡിയും വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























