സംസ്ഥാനത്ത് മഴ കുറഞ്ഞു... മഴ മുന്നറിയിപ്പ് പിൻവലിച്ചു... കടുത്ത ചൂട് , സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്

കേരളത്തിൽ മഴ കുറഞ്ഞതോടെ താപനിലയിൽ വർദ്ധനവ്. ചൂടിന് ഉടൻ ശമനമുണ്ടാകില്ലെന്നാണ് നിലവിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്.
ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന മഴമുന്നറിയിപ്പ് പിൻവലിച്ചു. വർധിച്ചുവരുന്ന ചൂടിൽ ആശങ്കയിലാണ് കേരളത്തിലെ ജനങ്ങൾ. സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പുള്ളത്.
കനത്ത ചൂടിനെ തുടർന്ന് വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന മഴമുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് പിൻവലിച്ചിട്ടുണ്ടായിരുന്നു. ഞായറാഴ്ച വരെ ഉയർന്ന താപനില തുടരുകയും ചെയ്യും. അന്തരീക്ഷ താപനില ഉയർന്ന് നിൽക്കുന്നതിനാൽ പുറത്തിറങ്ങാനാകാതെ വലയുകയാണ് ജനങ്ങൾ.
ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദ്ദം ശക്തിപ്രാപിച്ചിരുന്നെങ്കിലും മഴ പെയ്തില്ല. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും. അതിനാൽ പുറത്തിറങ്ങുന്നവരും പുറംജോലി ചെയ്യുന്നവരും ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുകയും ചെയ്തു.
ജാഗ്രതാ നിർദേശങ്ങളിങ്ങനെ....
പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കേണ്ടതാണ്.
ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജലീകരണം പോലുള്ള ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് രക്ഷേനേടാനായി ശുദ്ധജലം കുടിയ്ക്കുന്നത് സഹായകമാകും. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കേണ്ടതാണ്.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത വളരെയേറെ കൂടുതലാണ്.
"
https://www.facebook.com/Malayalivartha


























