ജാമ്യ ഹർജി പരിഗണിക്കാൻ ഒരാഴ്ച ബാക്കി നില്‍ക്കെ ദിലീപിന് അനുകൂലമായ സഹതാപ തരംഗം സൃഷ്ടിക്കാൻ അമ്മയ്ക്ക് പിന്നാലെ മകള്‍ മീനാക്ഷിയെയും രംഗത്തിറക്കിയേക്കും?

ദിലീപിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കാന്‍ ഒരാഴ്ച ബാക്കി നില്‍ക്കെ താരത്തിനനുകൂലമായ സഹതാപ തരംഗം സൃഷ്ടിക്കാന്‍ പ്രതിഭാഗം ഊര്‍ജ്ജിത ശ്രമം തുടങ്ങി. ഇതിനായി വ്യത്യസ്ത മാര്‍ഗ്ഗങ്ങളിലൂടെ താരത്തിനനുകൂലമായ പി ആര്‍ ശക്തമാക്കാനാണ് നീക്കം. ഇന്നലെ കോടതി ദിലീപിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി വച്ചതിന് പിന്നാലെ ദിലീപിന്റെ അമ്മ സരോജത്തെ ജയിലിലെത്തിച്ചത് ഇതിന്റെ ഭാഗമായിട്ടായിരുന്നെന്നു പറയപ്പെടുന്നു. ഇക്കാര്യത്തില്‍ ദിലീപിനുള്ള നിയമോപദേശങ്ങളും ഈ വഴിയ്ക്കായിരുന്നത്രെ. ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ പുറത്ത് ജനങ്ങള്‍ക്കിടയിലും താരത്തിനനുകൂലമായ വൈകാരിക അന്തരീക്ഷം സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്നാണ് അഭിഭാഷകര്‍ നല്‍കിയ ഉപദേശവും. ജനവികാരം കോടതിയെ സ്വാധീനിക്കുന്നത് തടയാനാണിത്.
താരത്തിനനുകൂലമായ തരംഗം ഉണ്ടാക്കുകയെന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ നടക്കാത്ത കാര്യമെന്ന് പ്രതിഭാഗത്തിനും ബോധ്യമുണ്ട്. എന്നാല്‍ ആ എതിര്‍പ്പിന്റെ കാഠിന്യം കുറച്ചുകൊണ്ടുവരികയെന്നതാണ് ഇതിലൂടെ ലക്‌ഷ്യം വയ്ക്കുന്നത്. അമ്മയെ ജയിലിലെത്തിച്ച് മകനുമായുള്ള വൈകാരിക കൂടിക്കാഴ്ച വാര്‍ത്തയാക്കുന്നതില്‍ ഇന്നലെ പ്രതിഭാഗം വിജയിച്ചിരുന്നു. മാധ്യമങ്ങളെപ്പോലും മുന്‍കൂട്ടി വിവരം അറിയിച്ചായിരുന്നു അമ്മ സരോജത്തിനെ ദിലീപ് റിമാന്‍ഡില്‍ കഴിയുന്ന ആലുവ സബ് ജയിലില്‍ എത്തിച്ചത്. ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിന് കോടതി സമയം നിശ്ചയിക്കും എന്നത് സ്വാഭാവികമായും കോടതി നടപടികള്‍ അറിയുന്ന ആര്‍ക്കും മനസിലാകുന്ന കാര്യമാണ്. അതിനാല്‍ കോടതിയുടെ ഈ തീരുമാനം പുറത്തുവരുന്ന ഉടന്‍ അമ്മ വീട്ടില്‍ നിന്നും പുറപ്പെട്ട് ജയിലിലെത്തുന്ന വിധമായിരുന്നു ക്രമീകരണം.

ജാമ്യം നിഷേധിച്ച വാര്‍ത്ത അറിഞ്ഞ ഉടന്‍ മകനെ കാണണമെന്ന വാശിയില്‍ അമ്മ ജയിലിലേക്ക് പുറപ്പെടുന്നു എന്നായിരുന്നു അറിയിപ്പ്. ഇളയമകന്‍ അനൂപും മകളുടെ ഭര്‍ത്താവ് സൂരജും പരിവാരങ്ങളുമായിരുന്നു ഒപ്പം ഉണ്ടായിരുന്നത്. പിന്നീട് അമ്മ - ദിലീപ് സമാഗമത്തെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് വിവരിച്ചു നല്‍കിയതും കുടുംബ വൃത്തങ്ങളാണ്. മകനെ കണ്ട ഉടന്‍ അമ്മ എഴുന്നേറ്റ് ചെന്ന് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു, അത് കണ്ട് നിന്ന അനുജനും അളിയനും ഈറനണിഞ്ഞു, ഇതോടെ അടുത്തുനിന്ന ജയില്‍ ഉദ്യോഗസ്ഥരുടേയും കണ്ണു നിറഞ്ഞു... എന്നൊക്കെയായിരുന്നു വിവരണം... പക്ഷെ പ്രധാന മാധ്യമങ്ങളൊന്നും ഈ വാര്‍ത്ത ഏറ്റുപിടിക്കാതിരുന്നത് ദിലീപ് ക്യാമ്പിനു തിരിച്ചടിയായി.

ദിലീപിന്റെ ജയില്‍ വാസം നീണ്ടുപോകുംതോറും താരത്തിന് അനുകൂലമായ അന്തരീക്ഷം സംജാതമായി വരും എന്ന കണക്കുകൂട്ടലാണ് പ്രതിഭാഗത്തിന്. വരുന്ന വെള്ളിയാഴ്ചയാണ് ദിലീപിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി പരിഗണനയ്ക്കെടുക്കുന്നത്. ഹര്‍ജിയില്‍ ഇരു വിഭാഗത്തിന്റെയും വിശദമായ വാദം കേള്‍ക്കാനാണ് സാധ്യത. സര്‍ക്കാരിനോട് ദിലീപിന്റെ ജാമ്യ ഹര്‍ജി സംബന്ധിച്ച് കോടതി വിശദീകരണം തേടിയിട്ടുമുണ്ട്. അതിനാല്‍ തന്നെ വരുന്ന ഒരാഴ്ച ദിലീപിനെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്. ഈ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം ലഭിക്കുകയെന്നത് അത്ര എളുപ്പമായിരിക്കില്ലെന്ന് അഭിഭാഷകന്‍ നേരത്തെ പ്രതിഭാഗത്തെ ധരിപ്പിച്ചിട്ടുണ്ടെങ്കിലും അതിനുള്ള അവസാന തന്ത്രവും പയറ്റാന്‍ തന്നെയാണ് അഭിഭാഷകന്‍റെ തീരുമാനവും.

ഹൈക്കോടതിയിലെ ഒന്നാം നമ്പര്‍ ക്രിമിനല്‍ അഭിഭാഷകനാണ് അഡ്വ. ബി രാമന്‍പിള്ള. അദ്ദേഹത്തിലാണ് ദിലീപിന്റെ വിശ്വാസം. വെള്ളിയാഴ്ച ജാമ്യ ഹര്‍ജി പരിഗണനയ്ക്ക് വരും മുമ്പ് മറ്റ് പല നാടകങ്ങള്‍ക്ക് കൂടി ജനം സാക്ഷ്യം വഹിക്കേണ്ടി വരുമെന്നാണ് സൂചന. അതിനായി അവസാന തുറുപ്പുചീട്ടായ മകള്‍ മീനാക്ഷിയെ രംഗത്തിറക്കാനാണ് അടുത്ത തന്ത്രമെന്നാണ് റിപ്പോര്‍ട്ട്. ഇന്നലത്തേത് പോലെ അച്ഛന്‍ - മകള്‍ കൂടിക്കാഴ്ചയാണോ, അതോ മകളുടെ ചില തുറന്നുപറച്ചിലുകള്‍ ആണോ വരാന്‍ പോകുന്നതെന്ന കാര്യത്തിലെ സംശയമുള്ളൂ. അതിനിടെ നിര്‍മ്മാതാവ് സുരേഷ് കുമാര്‍ തുറന്നടിച്ചതുപോലെ ചലച്ചിത്ര രംഗത്തെ ചില പ്രഗല്ഭരെ രംഗത്തിറക്കി അനുകൂല നിലപാട് സ്വീകരിപ്പിക്കുന്നതിനും അണിയറയില്‍ നീക്കങ്ങള്‍ സജീവമാണ്. പരമാവധി മാധ്യമങ്ങളെ ഒപ്പം നിര്‍ത്താനുള്ള നീക്കവും തകൃതിയാണ്.
https://www.facebook.com/Malayalivartha























