ചാണ്ടിയുമായി ചേരില്ല: എന്‍ സി പി എം എല്‍ എ യും മുന്‍ മന്ത്രിയുമായ എ കെ ശശീന്ദ്രനും ഒരു സംഘം പ്രവര്‍ത്തകരും കോണ്‍ഗ്രസ് എസിലേക്ക്

തോമസ് ചാണ്ടിയുമായുള്ള അഭിപ്രായ ഭിന്നതയാണ് എം എല്‍ എയെയും പ്രവര്‍ത്തകരെയും പാര്‍ട്ടി വിടാന്‍ പ്രേരിപ്പിക്കുന്ന ഘടകം. ശശീന്ദ്രനും തോമസ് ചാണ്ടിയും മാത്രമാണ് എന്‍ സി പി യിലെ എംഎല്‍എമാര്‍. അതു കൊണ്ട് തന്നെ വിപ്പ് പ്രശ്‌നമാകില്ല.
തോമസ് ചാണ്ടിയും ശശീന്ദ്രനും സ്വരചേര്‍ച്ചയില്ലാതായിട്ട് കാലങ്ങളായി. ശശീന്ദ്രന്റെ മന്ത്രി സ്ഥാനം തെറിപ്പിച്ചത് തോമസ് ചാണ്ടിയാണെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം.
ഉഴവൂര്‍ വിജയന്റെ മരണത്തോടെയാണ് പാര്‍ട്ടിയിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നത്. ഉഴവൂര്‍ വിജയന്റെ മരണം മാനസിക പീഡനത്തെ തുടര്‍ന്നാണെന്ന വിവരം പുറത്ത് വന്നതിനു പിന്നാലെ തോമസ് ചാണ്ടിക്കെതിരെ ഒളിഞ്ഞ് യുദ്ധം ചെയ്തിരുന്നവരൊക്കെ സധൈര്യം പുറത്തുവന്നു. തോമസ് ചാണ്ടി ഇപ്പോള്‍ അനുഭവിക്കുന്നതൊക്കെ ഉഴവൂര്‍ വിജയന്റെ ആത്മാവിന്റെ ശാപമാണെന്നാണ് മറുപക്ഷം ആരോപിക്കുന്നത്. വിജയന്‍ ആരെയും ഉപദ്രവിക്കാത്ത ഒരു ക്ഷുദ്രജീവിയായിരുന്നു. മക്കള്‍ ഒരു കര പറ്റുന്നതിനു മുമ്പ് അദ്ദേഹത്തിന് മരിക്കേണ്ടി വന്നത് തോമസ് ചാണ്ടി കാരണമാണെന്ന് പാര്‍ട്ടിയിലെ ഒരു പ്രബല വിഭാഗം വിശ്വസിക്കുന്നു.
തോമസ് ചാണ്ടിക്കൊപ്പം കോടിയേരി നില്‍ക്കുന്നതാണ് അദ്ദേഹത്തിന് സി പി എമ്മില്‍ നിന്നും ലഭിക്കുന്ന ഉറച്ച പിന്തുണ. കോടിയേരിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന നേതാവാണ് തോമസ് ചാണ്ടി. സി പി എമ്മിന് കൈയയച്ച് സംഭാവന നല്‍കാന്‍ ശേഷിയുള്ള ആളുമാണ് അദ്ദേഹം. ഗതാഗത മന്ത്രി സ്ഥാനത്തിരുന്ന് പണം വെട്ടിക്കേണ്ട കാര്യമൊന്നും തോമസ് ചാണ്ടിക്കില്ല. അപ്പോള്‍ അതെല്ലാം സി പി എമ്മിന്റെ പോക്കറ്റിലെത്തും.
ശശീന്ദ്രനും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും തമ്മില്‍ ചര്‍ച്ച നടന്നതായാണ് വിവരം. കടന്നപ്പള്ളിയും ശശീന്ദ്രനും അടുത്ത സുഹുത്തുക്കളാണ്. ഉഴവൂര്‍ വിജയനുമായും കടന്നപ്പള്ളിക്ക് അടുത്ത ബന്ധമുണ്ട്. കടന്നപ്പള്ളിയും പിണറായിയും അടുത്ത സുഹൃത്തുക്കളാണ്. അതു കൊണ്ട് തന്നെ എന്‍ സി പി യുടെ പിളര്‍പ്പിനു പിന്നില്‍ സി പി എം ഉണ്ടോ എന്ന് സംശയമുണ്ട്.
ആദ്യം എന്‍സിപി പിളര്‍ത്താനാണ് ശശീന്ദ്രന്‍ ആലോചിച്ചത്. പിന്നീടാണ് തീരുമാനത്തില്‍ മാറ്റം വരുത്തിയത്. അതു കൊണ്ട് തന്നെ സി പി എമ്മിന്റെ പങ്ക് തള്ളിക്കളയാനാവില്ല. തോമസ് ചാണ്ടിയെ താഴെയിറക്കാനുള്ള നീക്കങ്ങളും സജീവമാണ്. തെരഞ്ഞടുപ്പ് അഴിമതി ആരോപണം അതിന്റെ ഭാഗമാണ്. ആരോപണങ്ങളുടെ പേമാരിയാണ് തോമസ് ചാണ്ടിക്കെതിരെ പെയ്യുന്നത്.
https://www.facebook.com/Malayalivartha
























