ടോമിൻ തച്ചങ്കരി അടക്കം നാല് ഐ.പി.എസ് ഓഫീസർമാർക്ക് ഡി.ജി.പി പദവി നൽകാൻ തീരുമാനമെടുത്ത് മന്ത്രിസഭായോഗം

ടോമിൻ തച്ചങ്കരി അടക്കം നാല് ഐ.പി.എസ് ഓഫീസർമാർക്ക് ഡി.ജി.പി പദവി നൽകാൻ ഇന്നു ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ജയിൽ എ.ഡി.ജി.പി ആർ.ശ്രീലേഖ, സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഡയറക്ടർ അരുൺ കുമാർ സിൻഹ. ബറ്റാലിയൻ എ.ഡി.ജി.പി സുദേഷ് കുമാർ എന്നിവർക്കാണ് ഡി.ജി.പി പദവി ലഭിക്കുക.
ഇവർക്ക് ഡി.ജി.പി റാങ്ക് നൽകുന്നതിന് ചീഫ് സെക്രട്ടറി ആയിരിക്കെ നളിനി നെറ്റോ സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. 1987 ബാച്ചിലെ ഐ.പി.എസ് ഓഫീസർമാരാണ് നാലു പേരും. അതേസമയം, നിലവിൽ ഡി.ജി.പി റാങ്ക് ഒഴിവില്ലാത്തതിനാൽ നാലു പേരും എ.ഡി.ജി.പി റാങ്കിൽ തുടരും. എന്നാലിവർക്ക് ഡി.ജി.പി പദവിയുടെ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുകയും ചെയ്യും.
നിലവിൽ എട്ടു ഡി.ജി.പിമാരാണ് കേരള കേഡറിൽ ഉള്ളത്. അതിൽ നാല് പേരെ മാത്രമേ കേന്ദ്രം അംഗീകരിച്ചിട്ടുള്ളൂ. ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി ലോക്നാഥ് ബെഹ്റ, ഐ.എം.ജി ഡയറക്ടർ ജേക്കബ് തോമസ്, എക്സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ്, കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള എ.എൻ.അസ്താന എന്നിവരാണ് കേന്ദ്രം അംഗീകരിച്ച ഡി.ജി.പിമാർ.

വിജിലൻസ് ഡയറക്ടറുടെ ചുമതല ഇപ്പോൾ വഹിക്കുന്നത് ബെഹ്റയാണ്. അസ്താനയെ ഡി.ജി.പിയായി ഉയർത്തിയതോടെ അദ്ദേഹം വിജിലൻസ് മേധാവി ആകുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha
























