അഞ്ച് സെന്റ് വരെയുള്ള ഭൂമിയും കിടപ്പാടവും ബാധ്യതയുടെ പേരില്‍ ജപ്തി ചെയ്യരുതെന്ന സര്‍ക്കാര്‍ ആവശ്യത്തില്‍ ഭേദഗതി നിര്‍ദേശിച്ച് ബാങ്കുകള്‍

വായ്പയുടെ ഈടായ അഞ്ച് സെന്റ് വരെയുള്ള ഭൂമിയും കിടപ്പാടവും ബാധ്യതയുടെ പേരില്‍ ജപ്തി ചെയ്യരുതെന്ന സര്‍ക്കാര്‍ ആവശ്യത്തില്‍ ഭേദഗതി നിര്‍ദേശിച്ച് ബാങ്കുകള്‍. സര്‍ക്കാര്‍ നിര്‍ദേശം അതേപടി നടപ്പാക്കല്‍ പ്രായോഗികമല്ലെന്നും അനര്‍ഹരെ ഒഴിവാക്കണമെന്നും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വായ്പയുടെ എഴുതിത്തള്ളല്‍ പ്രഖ്യാപിച്ചതോടെ തിരിച്ചടവ് പൂര്‍ണമായി നിലച്ചുവെന്നും കിട്ടാക്കടം ഉയരുകയാണെന്നും ബാങ്കുകള്‍ വ്യക്തമാക്കി.
വായ്പ ബാധ്യതയുടെ പേരില്‍ അഞ്ച് സെന്റ് വരെയുള്ള വീടും ഭൂമിയും ജപ്തിചെയ്യുന്ന സര്‍ഫാസി നിയമത്തിലെ വ്യവസ്ഥ ഭേദഗതി ചെയ്യണമെന്ന് കഴിഞ്ഞ ആഗസ്റ്റ് 21ന് നിയമസഭ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അഞ്ചുലക്ഷം രൂപ വരെ കാര്‍ഷിക വായ്പ എടുത്തവരുടെ ഗ്രാമപ്രദേശങ്ങളിലെ ഒരു ഏക്കര്‍ വരെയും നഗരങ്ങളില്‍ 50 സെന്റ് വരെയുള്ള ഭൂമിയെയും ജപ്തിയില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റിയാണ് പുതിയ നിര്‍ദേശങ്ങള്‍ സര്‍ക്കാറിന് മുന്നില്‍വെക്കുന്നത്.
ആദായനികുതി നല്‍കുന്നവരെ ഇതില്‍നിന്ന് ഒഴിവാക്കണം. വെള്ളയും നീലയും റേഷന്‍ കാര്‍ഡുള്ള കുടുംബങ്ങള്‍, അമ്പതോ അതിലധികമോ ശതമാനം വരുമാനം മറ്റ് മാര്‍ഗങ്ങളില്‍ നിന്നുള്ളവര്‍, സ്വന്തമായോ ഇണയുടെ പേരിലോ വന്‍തോതില്‍ ഭൂമിയുള്ളവര്‍, മുഖ്യമേഖലകളില്‍ ജോലിയുള്ളവര്‍ എന്നിവരെയും ഇളവില്‍നിന്ന് ഒഴിവാക്കണം. ജപ്തിയുമായി ബന്ധപ്പെട്ട് മുന്‍കാല പ്രാബല്യം നല്‍കാന്‍ പാടില്ല. തണ്ടപ്പേര്‍ രജിസ്റ്ററില്‍ ബാങ്ക് വായ്പയുടെ വിവരം രേഖപ്പെടുത്തുകയും അതിന് ഉചിതമായ ഫീസ് വാങ്ങുകയും വേണമെന്നും ബാങ്കുകള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
സര്‍ക്കാറിന്റെ വിദ്യാഭ്യാസ വായ്പ തിരിച്ചടവ് പദ്ധതി പ്രഖ്യാപിച്ചതോടെ വായ്പ തിരിച്ചടവ് നിലച്ചുവെന്ന് ബാങ്കേഴ്‌സ് സമിതിയില്‍ അഭിപ്രായമുയര്‍ന്നു. കഴിഞ്ഞ പാദത്തില്‍ വിദ്യാഭ്യാസ വായ്പയിലെ കിട്ടാക്കടം 12 ശതമാനത്തില്‍നിന്ന് 15 ശതമാനമായി. 45,930 പേരാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്. 19837കുട്ടികള്‍ അപേക്ഷ നല്‍കി. നാലു ലക്ഷം വരെ കിട്ടാക്കടം വരുത്തിയവരെയാണ് മുന്‍ഗണനയില്‍ ഒന്നാം വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. രണ്ടില്‍ നാലുമുതല്‍ ഏഴര ലക്ഷം വരെ കിട്ടാക്കടവും പലിശ പൂര്‍ണമായി ഒഴിവാക്കുന്നവരെയും. മൂന്നില്‍ ഏഴര മുതല്‍ ഒമ്പതു ലക്ഷം വരെ കിട്ടാക്കടവും പലിശ 50 ശതമാനം വരെ എഴുതിത്തള്ളുന്നവരെയും. ഏറ്റവും കുറഞ്ഞ മുന്‍ഗണനയുള്ള നാലാം വിഭാഗക്കാര്‍ക്ക് കിട്ടാക്കടം എഴുതിത്തള്ളുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
https://www.facebook.com/Malayalivartha























