നടിയെ ആക്രമിച്ച കേസില്‍ ദിലീപിനും കൂട്ടാളികള്‍ക്കുമെതിരെ ചുമത്തിയത് 20 വര്‍ഷം വരെയോ ജീവപര്യന്തമോ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി പോലീസ് ഇന്നലെയാണ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ ഉച്ചതിരിഞ്ഞാണു കുറ്റപത്രം സമർപ്പിച്ചത്. ആക്രമണത്തിന് പിന്നിൽ നടിയോടുള്ള വ്യക്തിവൈരാഗ്യമാണെന്നു കുറ്റപത്രത്തിൽ പറയുന്നു.
ആദ്യ വിവാഹം തകർത്തതിലുള്ള വൈരാഗ്യമാണ് നടിയോട് പകയ്ക്ക് കാരണം . വിവാഹം തകർന്നതിനു പിന്നിൽ ആക്രമിക്കപ്പെട്ട നടിയാണെന്ന് ദിലീപ് വിശ്വസിച്ചു. പകയുണ്ടായതിനു എട്ടു കാരണങ്ങളാണെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
20 വര്‍ഷം വരെയോ ജീവപര്യന്തമോ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ദിലീപിനും കൂട്ടാളികള്‍ക്കുമെതിരെ ചുമത്തിയത്. ഇതില്‍ പ്രധാനം കൂട്ടബലാത്സംഗത്തിനുള്ള ഐപിസി 376(ബി) വകുപ്പാണ്. ഈ കുറ്റത്തിന് മാത്രം 20 വര്‍ഷം വരെയോ ജീവപര്യന്തമോ തടവുശിക്ഷ ലഭിക്കാം. ക്രിമിനല്‍ ഗൂഢാലോചന, പ്രേരണ, അന്യായമായി തടങ്കലില്‍ വെക്കല്‍, ലൈംഗിക ദൃശ്യങ്ങള്‍ കൈമാറല്‍ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രത്തിന്റെ അഞ്ച് പകര്‍പ്പുകളാണ് നല്‍കിയിരിക്കുന്നത്. സൂക്ഷ്മപരിശോധനകള്‍ക്ക് ശേഷം കുറ്റപത്രം സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. അതിന് ശേഷം പ്രതികള്‍ക്ക് സമന്‍സ് അയച്ചുതുടങ്ങും.
കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയതിനാല്‍ കേസിന്റെ വിചാരണനടപടികള്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റാനും നടപടികളുണ്ടാകും.
പ്രതികൾക്കെതിരായ കുറ്റം
ഒന്നു മുതൽ ആറു വരെയുള്ളവർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തു. ചാർളി തോമസ് സംഭവത്തിന് ശേഷം സുനി, വിജിഷ് എന്നിവർക്ക് കോയമ്പത്തൂർ പീളമേട്ടിൽ ഒളിസങ്കേതം ഒരുക്കി.
♦ ദിലീപ്
ഗൂഢാലോചന. ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങളും ഉൾപ്പെടും
♦ മേസ്തിരി സനൽ
സുനിക്ക് അപ്പുണ്ണി, ദിലീപ് എന്നിവരുമായി ബന്ധപ്പെടാൻ ജയിലിൽ ഫോൺ എത്തിച്ചു. പിന്നീട് പുറത്തുകൊണ്ടുപോയി നശിപ്പിക്കുകയും ചെയ്തു
♦ വിഷ്ണു അരവിന്ദ്
ജയിലിൽ നിന്ന് എഴുതിയ കത്ത് ദിലീപിന്റെ സഹായി അപ്പുണ്ണിക്ക് എത്തിച്ചു
♦ അഡ്വ. പ്രതീഷ് ചാക്കോ, അഡ്വ. രാജു ജോസഫ്
നടിയുടെ അശ്ളീല ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ നശിപ്പിച്ചു
പ്രതികൾക്കെതിരെ ചുമത്തിയ വകുപ്പുകൾ
ഇന്ത്യൻ ശിക്ഷാ നിയമം
376 (ഡി) - കൂട്ടമാനഭംഗം (ശിക്ഷ കുറഞ്ഞത് 20 വർഷം തടവ്)
120 (ബി) - ഗൂഢാലോചന (പീഡനത്തിനുള്ള അതേ ശിക്ഷ)
366 - തട്ടിക്കൊണ്ടുപോകൽ (10 വർഷം വരെ )
201 - തെളിവു നശിപ്പിക്കൽ (മൂന്നു മുതൽ ഏഴു വർഷം വരെ)
212 - പ്രതിയെ സംരക്ഷിക്കൽ (മൂന്നു വർഷം വരെ )
411- തൊണ്ടിമുതൽ സൂക്ഷിക്കൽ (മൂന്നു വർഷം)
506 - ഭീഷണി (രണ്ടു വർഷം വരെ)
342 - അന്യായമായി തടങ്കലിൽ വയ്ക്കൽ (ഒരുവർഷം വരെ)
ഐ.ടി ആക്ട്
66 (ഇ) - സ്വകാര്യത ലംഘിച്ച് അപകീർത്തികരമായ ചിത്രമെടുക്കൽ
(മൂന്നു വർഷം വരെ തടവും രണ്ടു ലക്ഷം രൂപ പിഴയും)
67 (എ)- ലൈംഗിക ചൂഷണ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ
(അഞ്ചു വർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും)
മാപ്പുസാക്ഷികൾ
♦ സിവിൽ പൊലീസ് ഓഫീസർ അനീഷ് : പൾസർ സുനിയെ കോടതിയിലേക്ക് കൊണ്ടുപോകുമ്പോൾ സുരക്ഷാ ചുമതലക്കാരനായിരുന്നു. ഇതിനിടയിൽ അനീഷിന്റെ ഫോണിൽ നിന്ന് സുനി ദിലീപിനെ വിളിച്ചു.
♦പി.ബി. വിപിൻലാൽ: നിയമവിദ്യാർത്ഥിയാണ്. വഞ്ചനാ കേസിൽ ജയിലിലായപ്പോൾ സുനിയുടെ സഹതടവുകാരനായി. ദിലീപിന് നൽകാനുള്ള കത്ത് സുനിയുടെ നിർദ്ദേശപ്രകാരം തയ്യാറാക്കി.
https://www.facebook.com/Malayalivartha

























