ലാവ്‌ലിനില്‍ കക്ഷിചേര്‍ന്ന് പാര്‍ട്ടിയില്‍ നിലയുറപ്പിക്കുകയായിരുന്നു സുധീരന്റെ ലക്ഷ്യം, അതുവഴി ജനശ്രദ്ധയും ആകര്‍ഷിക്കാന്‍ നോക്കി

ലാവ്‌ലിന്‍കേസില്‍ കക്ഷിചേരാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ നടത്തിയ നീക്കം പാളി. സുധീരന്റെ അപ്പീല്‍ സുപ്രിംകോടതി തള്ളി. കേസില്‍ പിണറായിയെ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സി.ബി.ഐ കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇതേ തുടര്‍ന്നാണ് കേസില്‍ കക്ഷിചേരാന്‍ സുധീരന്‍ തീരുമാനിച്ചത്. സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രസക്തിയില്ലാതായിരിക്കുന്ന സുധീരന്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നതിനും സി.പി.എമ്മിനെതിരെ പോരാട്ടം നടത്തി പാര്‍ട്ടിയില്‍ ശക്തമായ സ്ഥാനം ഉറപ്പിക്കുന്നതിനും വേണ്ടിയാണ് ലാവ്‌ലിന്‍ കേസില്‍ കക്ഷിചേരാന്‍ തീരുമാനിച്ചത്.
സംഘടനാ തെരഞ്ഞെടുപ്പോടെ അടിതെറ്റിയ സുധീരനെ എ, ഐ ഗ്രൂപ്പുകള്‍ ചേര്‍ന്ന് ഒതുക്കിയിട്ടിരിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷം രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയവരുടെ പട്ടികയില്‍ സുധീരന്‍ ഇല്ലായിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹം രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം യാത്രയുടെ സമാപനസമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല. പടയൊരുക്കം തുടങ്ങിയ സമയത്ത് ഗെയില്‍ സമരത്തിന്റെ ചുക്കാന്‍ പിടിക്കാനും സുധീരന്‍ ശ്രമം നടത്തിയിരുന്നു. ഗെയിലിന് യു.ഡി.എഫ് എതിരല്ലെന്നും പരസ്യമായ സമരപരിപാടികള്‍ക്ക് പാര്‍ട്ടിയില്ലെന്നും പ്രതിപക്ഷനേതാവ് ചെന്നിത്തല പറഞ്ഞതോടെ അന്നത്തെ നീക്കം പാളിയിരുന്നു.
ഓഗസ്റ്റ് 23നാണ് മുഖ്യമന്ത്രി പിണറായി വിജയനെയും ഊര്‍ജവകുപ്പ് സെക്രട്ടറിയായിരുന്ന കെ.മോഹനന്‍, ഉര്‍ജ വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്ന എ. ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. വൈദ്യുതിമന്ത്രിയായിരുന്ന സമയത്ത് പിണറായി വിജയന്‍ അറിയാതെ ലാവ്‌ലിന്‍ ഇടപാട് നടക്കില്ലെന്നാണ് സി.ബി.ഐ അപ്പീലില്‍ പറയുന്നു. മന്ത്രിതല തീരുമാനമില്ലാതെ ഉദ്യോഗസ്ഥര്‍ക്ക് ഒന്നും ചെയ്യാനാവില്ല. ഖജനാവിന് 374 കോടി രൂപയാണ് കരാറുവഴി നഷ്ടം സംഭവിച്ചതെന്നും വസ്തുതകളും തെളിവുകളും വിശകലനം ചെയ്യാതെയാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചതെന്നും സി.ബി.ഐ അപ്പീലില്‍ ആരോപിക്കുന്നു.
അപ്പീല്‍ നല്‍കാന്‍ വൈകിയതിന് ക്ഷമ ചോദിച്ചുള്ള അപേക്ഷയാണ് സി.ബി.ഐ സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്നത്. സി.ബി.ഐയെ ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നാണ് സി.പി.എം ആരോപിക്കുന്നത്. കേരളത്തില്‍ ഏറെ വര്‍ഷക്കാലം രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസില്‍ സുപ്രീംകോടതി വിധിവന്നാലെ അന്തിമമായ തീരുമാനം ഉണ്ടാകൂ. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജനവൈദ്യുതി പദധതികളുടെ നവീകരണത്തിനും ആധുനികവല്‍ക്കരണത്തിനുമായാണ് കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവ്‌ലിനുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടിരുന്നത്.
https://www.facebook.com/Malayalivartha


























