നടിയെ ആക്രമിച്ച കേസിലെ പ്രമുഖരുടെ സാക്ഷിമൊഴികൾ ദിലീപിന് ഇരട്ടപ്പൂട്ടിടുമോ..?

നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ടു ദിലീപ് ഹൈക്കോടതിയിലേക്ക്. കുറ്റപത്രത്തില്‍ തനിക്കെതിരേ മതിയായ തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാവും ദിലീപിന്റെ ഹര്‍ജി. ഹര്‍ജി തള്ളിയാല്‍ ഉടന്‍ സുപ്രീം കോടതിയെ സമീപിക്കും. കേസിന്റെ വിചാരണ പരമാവധി വൈകിപ്പിക്കാനാണു ദിലീപിന്റെ നീക്കം.
സംഭവത്തില്‍ സിനിമാപ്രവര്‍ത്തകരുടെ മൊഴികള്‍ പുറത്തുവന്നതു വിചാരണയെ ദോഷമായി ബാധിക്കാമെന്ന ആശങ്കയിലാണു പ്രോസിക്യൂഷന്‍. പ്രതികള്‍ സ്വാധീനിക്കപ്പെടാനും സാധ്യതയുണ്ട്. സാക്ഷികള്‍ കോടതിയിലും മൊഴി ആവര്‍ത്തിക്കണം. അതുകൊണ്ടുതന്നെ എത്രയും വേഗം വിചാരണ ആരംഭിച്ചു വിസ്‌താരം പൂര്‍ത്തിയാക്കാനാണു പ്രോസിക്യൂഷന്‍ ശ്രമം.
പുതിയ സാക്ഷികളെ നിരത്താതെ പ്രോസിക്യൂഷന്‍ സാക്ഷികളെ എതിര്‍വിസ്‌താരം നടത്തി കുറ്റപത്രം പൊളിക്കാനാവും ദിലീപിന്റെ ശ്രമം. തനിക്കെതിരേ സിനിമാരംഗത്തു നടന്ന ഗൂഢാലോചനയാണു കേസിനു പിന്നിലെന്ന വാദമാകും ദിലീപിന്റെ അഭിഭാഷകര്‍ ഉയര്‍ത്തുക. ഇപ്പോള്‍ മൊഴിനല്‍കിയവരില്‍ നിന്നുതന്നെ ഇതിന് ഉത്തരം കിട്ടുമെന്ന പ്രതീക്ഷയിലാണവര്‍.
വിചാരണയ്‌ക്കു പ്രത്യേകകോടതി അനിവാര്യമാണെന്നു പ്രോസിക്യൂഷന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സ്‌ത്രീകളുടെയും കുട്ടികളുടെയും കേസുകള്‍ പരിഗണിക്കുന്ന പോക്‌സോ കോടതിയിലേക്കു മാറ്റാമെന്ന അഭിപ്രായമാണ് അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദിനുള്ളത്. എന്നാല്‍ പോക്‌സോ കോടതിയിലെ കേസുകളുടെ ബാഹുല്യത്താല്‍ വിചാരണ നീണ്ടുപോകുമോയെന്ന ആശങ്കയുണ്ട്. ഗവേഷണ വിദ്യാര്‍ഥിനിയായിരുന്ന ഇന്ദുവിനെ തീവണ്ടിയില്‍നിന്നു തള്ളിയിട്ടുകൊന്ന കേസിന്റെ വിചാരണ പോക്‌സോ കോടതിയില്‍ ഫെബ്രുവരിയില്‍ തുടങ്ങാനിരിക്കുകയാണ്. അതിനാല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടത്താമെന്ന ആലോചനയുമുണ്ട്.
ഇപ്പോഴത്തെ ജഡ്‌ജി എന്‍. അനില്‍കുമാര്‍ ഹൈക്കോടതി രജിസ്‌ട്രാറായി ഒന്നാം തീയതിമുതല്‍ ചുമതലയേറ്റേക്കും. പകരം സി.ബി.ഐ. പ്രത്യേക കോടതി ജഡ്‌ജി ഡോ. കൗസര്‍ എടപ്പകത്തിനെ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്‌ജിയായി പരിഗണിക്കുന്നുണ്ട്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസെടുത്താല്‍ ഫെബ്രുവരിയില്‍ തന്നെ വിചാരണ തുടങ്ങാനാവും.
കുറ്റപത്രം പരിശോധിച്ച് മറുപടി ബോധിപ്പിക്കല്‍ ജനുവരി ഒന്നിലേക്ക് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി മാറ്റിയിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് കുറ്റപത്രം ചോര്‍ത്തി നല്‍കി എന്ന പ്രതി ദിലീപിന്റെ പരാതിയിന്മേല്‍ ശനിയാഴ്‌ച അങ്കമാലി മജിസ്‌ട്രേറ്റ് കോടതി വിധിപറയും. ചോര്‍ത്തി നല്‍കിയതു പോലീസാണെന്നും നടപടി വേണമെന്നുമാണ് ആവശ്യം. എന്നാല്‍ കേസില്‍ മാധ്യമങ്ങളെ പ്രതിചേര്‍ത്തിട്ടില്ല. ഇതിനെ പോലീസ് കോടതിയില്‍ ചോദ്യംചെയ്‌തിരുന്നു. അതിനു മറുപടിയായി സാക്ഷിമൊഴികള്‍ പുറത്തുവന്നത് പ്രതികളുടെ ഭാഗത്തു നിന്നാണെന്ന ബദല്‍വാദം ഉയര്‍ത്തി കേസിനെ നേരിടാനാണ് പ്രോസിക്യൂഷന്‍ നീക്കം.
https://www.facebook.com/Malayalivartha


























