ആദ്യ കേസില്‍ മൂന്‍കൂര്‍ ജാമ്യംതേടി ഫഹദ് ഫാസില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആലപ്പുഴ സെഷന്‍സ് കോടതി ഇന്ന് വിധിപറയും; ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെ ഫഹദിന് മേൽ മറ്റൊരു കേസും

ആദ്യത്തെ കേസില്‍ മൂന്‍കൂര്‍ ജാമ്യംതേടി ഫഹദ് ഫാസില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആലപ്പുഴ സെഷന്‍സ് കോടതി ഇന്ന് വിധിപറയും. വ്യാജരേഖ ചമച്ചതിനും വഞ്ചനയ്ക്കുമാണ് കേസ്. എന്നാൽ പുതുച്ചേരി വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് നടന്‍ ഫഹദ് ഫാസിലിനെതിരെ വീണ്ടും കേസെടുത്തു. ഈ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വ്യാജരേഖ ചമച്ച് ഫഹദ് രണ്ടാമതും ആഡംബര കാര്‍ വാങ്ങിയതിനാണ് കേസ്. മോട്ടോര്‍ വാഹനവകുപ്പാണ് കേസെടുത്തിരിക്കുന്നത്. ഒന്നരകോടിയോളം രൂപയുടെ ആഡംബര കാര്‍ വ്യാജവിലാസത്തില്‍ ഫഹദ് ഫാസില്‍ രജിസ്റ്റര്‍ ചെയ്തെന്ന് കണ്ടെത്തിയിരുന്നു. ഇതിലൂടെ സംസ്ഥാന സര്‍ക്കാരിന് 30 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഫഹദ്ഫാസില്‍ വരുത്തിയത്.
മോട്ടോര്‍ വാഹനവകുപ്പ് ഫഹദില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയപ്പോള്‍ കാര്‍ കേരളത്തില്‍ ഉപയോഗിക്കുന്നില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാര്‍ എറണാകുളത്ത് ഉപയോഗിക്കുന്നതായി കണ്ടെത്തുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഫഹദിനെതിരെ ക്രൈംബ്രാഞ്ചിനോട് കേസെടുക്കാന്‍ ആലപ്പുഴ ആര്‍.ടി.ഒ. ഷിബു കെ.ഇട്ടി ആവശ്യപ്പെടുകയായിരുന്നു. കാറിന്റെ നികുതി അടക്കാനും ഫഹദിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതുച്ചേരിയില്‍ വ്യാജവിലാസത്തില്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്തതിന്റെ പേരില്‍ നേരത്തെ ഫഹദ് ഫാസില്‍ 19 ലക്ഷം രൂപ നികുതി അടച്ചിരുന്നു.
https://www.facebook.com/Malayalivartha


























