പുതുച്ചേരിയിൽ ആഡംബര കാർ രജിസ്ട്രേഷൻ നടത്തി നികുതി വെട്ടിച്ചെന്ന കേസിൽ നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിയെ ചോദ്യം ചെയ്യുന്നു

പുതുച്ചേരിയിൽ ആഡംബര കാർ രജിസ്ട്രേഷൻ നടത്തി നികുതി വെട്ടിച്ചെന്ന കേസിൽ നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി ഹൈക്കോടതി നിർദേശാനുസരണം ക്രൈംബ്രാഞ്ചിന് മുന്നിൽ ഇന്നുരാവിലെ ഹാജരായി. പത്തര മണിയോടെ വഴുതയ്ക്കാട് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിയാണ് ചോദ്യം ചെയ്യലിന് വിധേയനായത്. എസ്.പി സന്തോഷ് കുമാറിന് മുമ്പാകെയാണ് അദ്ദേഹം ഹാജരായത്.
കാർ വാങ്ങിയതുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുകയും ആർ.സി രേഖകൾ പരിശോധിക്കുകയും ചെയ്ത അന്വേഷണ സംഘം ഇതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ മൊഴി വിശദമായി രേഖപ്പെടുത്തി. ആഡംബര കാറിന്റെ നികുതി വെട്ടിക്കാനായി പുതുച്ചേരിയിൽ വ്യാജ രേഖകൾ ചമച്ച് കാർ രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അന്വേഷണ സംഘം അദ്ദേഹത്തിൽ നിന്ന് ചോദിച്ചറിയുന്നത്.
കാർ രജിസ്റ്റർ ചെയ്യാനായി വ്യാജ വിലാസത്തിലുള്ള രേഖകൾ ചമച്ചവരെപ്പറ്റിയുള്ള വിവരങ്ങളും സുരേഷ് ഗോപിയിൽ നിന്ന് ശേഖരിക്കുന്നുണ്ട്. കേസിൽ മുൻകൂർ ജാമ്യത്തിന് സുരേഷ് ഗോപി നൽകിയ ഹർജിയിൽ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് കോടതി നിർദേശിച്ചിട്ടുള്ളതിനാൽ അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയശേഷം സുരേഷ് ഗോപിയെ വിട്ടയയ്ക്കും. എന്നാൽ, ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. കാർ രജിസ്റ്റർ ചെയ്യാൻ സുരേഷ് ഗോപി പുതുച്ചേരിയിൽ വ്യാജരേഖയുണ്ടാക്കിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
ആഡംബര കാറുകൾക്ക് വൻതുക നികുതി നൽകേണ്ടി വരുമെന്നതിനാൽ അതൊഴിവാക്കുന്നതിനാണ് കാർ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തതെന്നാണ് ആരോപണം. നികുതി വെട്ടിച്ച് വാഹനം രജിസ്റ്റർ ചെയ്തതിന് സുരേഷ് ഗോപിക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. വ്യാജരേഖ ചമയ്ക്കൽ, നികുതി വെട്ടിപ്പ് തുടങ്ങിയ വകുപ്പുകൾ പ്രകാരം ക്രൈംബ്രാഞ്ചാണ് കേസെടുത്തത്. പുതുച്ചേരിയിലാണ് സുരേഷ് ഗോപിയുടെ ആഡംബര കാർ രജിസ്റ്റർ ചെയ്തത്. ആരോപണം ഉയർന്നതോടെ വാഹന രജിസ്ട്രേഷൻ സംബന്ധിച്ച രേഖകൾ സുരേഷ് ഗോപി മോട്ടോർ വാഹന വകുപ്പിന് നൽകിയിരുന്നു.
എന്നാൽ, രേഖകളിൽ അപാകത കണ്ടതോടെയാണ് ക്രൈംബ്രാഞ്ച് കേസെടുക്കാൻ തീരുമാനിച്ചത്. അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായ ശേഷം സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യാപേക്ഷ മജിസ്ട്രേട്ട് കോടതി പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ വരുംദിവസങ്ങളിൽ ജാമ്യാപേക്ഷയുമായി മജിസ്ട്രേട്ട് കോടതിയെ സമീപിച്ചേക്കും. വ്യാജ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയടക്കം 70 പേർക്ക് മോട്ടോർ വാഹന വകുപ്പ് നോട്ടിസ് അയച്ചിരുന്നു. തിരുവനന്തപുരം ആർടിഒയാണ് സുരേഷ് ഗോപി എം.പിക്കു നോട്ടീസ് അയച്ചത്.
അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പുതുച്ചേരി രജിസ്ട്രേഷൻ ഉള്ള ആഡംബര കാർ കേരളത്തിൽ ഓടുന്നതായും ഇത് മോട്ടോർ വാഹന നിയമത്തിന്റെ ലംഘനമാണെന്നും നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. ശാസ്തമംഗലത്തെ വിലാസത്തിൽ താമസക്കാരനായതിനാൽ ഈ വാഹനം കേരളത്തിൽ രജിസ്റ്റർ ചെയ്ത് നികുതി അടയ്ക്കേണ്ടതായിരുന്നു.
2000ത്തിലേറെ കാറുകൾ ഇത്തരത്തിൽ സംസ്ഥാനത്തിന് പുറത്തു രജിസ്റ്റർ ചെയ്ത് കേരളത്തിൽ ഓടുന്നതെന്നാണ് കണ്ടെത്തൽ. ഇതിൽ 1,178 കാറുകൾ കേരളത്തിൽനിന്ന് വാങ്ങിയ ശേഷം പോണ്ടിച്ചേരിയിൽ കൊണ്ടുപോയി വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്തതാണ്.
https://www.facebook.com/Malayalivartha


























