ജേക്കബ് തോമസ് നടപ്പിലാക്കിയ പരിഷ്ക്കാരങ്ങൾ ഇല്ലാതാക്കാനും അദ്ദേഹം നിയമിച്ച ഉദ്യോഗസ്ഥരെ തൽസ്ഥാനത്ത് നിന്നും നീക്കാനും തീരുമാനം; വിജിലൻസ് വിഭാഗം കോടതിയുടെ ജോലി ഏറ്റെടുക്കേണ്ടതില്ലെന്ന് ബഹ്റ

ജേക്കബ് തോമസ് നടപ്പിലാക്കിയ പരിഷ്ക്കാരങ്ങൾ ഇല്ലാതാക്കാനും അദ്ദേഹം നിയമിച്ച ഉദ്യോഗസ്ഥരെ തൽസ്ഥാനത്ത് നിന്നും നീക്കാനും തീരുമാനം. വിജിലൻസ് വിഭാഗം കോടതിയുടെ ജോലി ഏറ്റെടുക്കേണ്ടതില്ലെന്നാണ് ബഹ്‌റയുടെ തീരുമാനം.
വിജിലൻസ് പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കേണ്ട സ്ഥാപനമല്ലെന്നും അന്വേഷണം സത്യസന്ധവും സുതാര്യവുമായിരിക്കണമെന്നും ബഹ്റ നിർദ്ദേശിച്ചു.. ഇപ്പോൾ വിജിലൻസിന്റെ ചില പ്രധാന സ്ഥാനങ്ങളിൽ ജേക്കബ് തോമസ് നിയമിച്ച വ്യക്തികളാണ് തുടരുന്നത്. അവർ വിവരങ്ങൾ ജേക്കബ് തോമസിനെത്തിക്കുന്നു എന്ന സംശയം സർക്കാരിനുണ്ട്. അവരെയെല്ലാം തൽസ്ഥാനത്ത് നിന്ന് നീക്കാനാണ് തീരുമാനം.
പകരം മോഡറേറ്റ് ആയ ഉദ്യോഗസ്ഥരെ ഇവിടങ്ങളിൽ കൊണ്ടുവരും. വിപ്ലവം നടപ്പിലാക്കേണ്ട സ്ഥലമല്ല വിജിലൻസ്. തെളിവില്ലെങ്കിൽ പ്രതിയുടെ പേര് എഴുതരുത്. വിജിലൻസിന്റെ ലക്ഷ്യം രാജ്യ ശുദ്ധീകരണമല്ല. അഴിമതി തടയലാണ്. ജേക്കബ് തോമസ് ഡയറക്ടർ ആയിരിക്കെ പരാതികളിൽ പ്രാഥമിക അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്യാൻ ഉദ്യോഗസ്ഥർക്ക് അനുമതി നൽകിയിരുന്നു. ആരോപണ വിധേയരെ പ്രതിയാക്കി കേസെടുക്കാനും മുൻ ഡയറക്ടർ നിർദ്ദേശിച്ചിരുന്നു. ഇതാണ് ബഹ്റ തള്ളിയത്.
ആർക്കുമെതിരെ തെളിവില്ലാതെ നടപടി വേണ്ടെന്നാണ് ബഹ്റയുടെ നിലപാട്. ഉദ്യോഗസ്ഥർക്ക് കേസ് രജിസ്റ്റർ ചെയ്യാൻ അനുമതി നൽകുമ്പോൾ അത് അവിവേകത്തിലേക്ക് നീങ്ങുന്നു എന്ന ചിന്ത ബഹ്റക്ക് നേരത്തെയുണ്ട്. രാഷ്ട്രീയ നേതാക്കളെല്ലാം അഴിമതിക്കാരാണെന്ന മുൻ വിധി ചില ഉദ്യോഗസ്ഥർക്കെങ്കിലുമുണ്ടെന്നാണ് ബഹ്റയുടെ ചിന്താഗതി. ബഹ്റ ആരെയും പ്രതിസന്ധിയിലാക്കാൻ ഉദ്ദേശിക്കുന്നില്ല. ആർക്കെതിരെയും നടപടിക്കും ഉദ്ദേശിക്കുന്നില്ല.
കോടതി ചെയ്യുന്ന കാര്യങ്ങൾ വിജിലൻസ് ചെയ്യുന്നതെന്ന നിലപാട് ബഹ്റക്കുണ്ട്. ശിക്ഷ വിധിക്കാൻ വിജിലൻസിന് അധികാരമില്ല. എന്നാൽ വിജിലൻസ് അങ്ങനെയല്ല ഏറെ നാളായി പ്രവർത്തിക്കുന്നത്. അത്തരം പ്രവർത്തനങ്ങൾ കോടതിയിൽ ചോദ്യം ചെയപ്പെടും. അപ്രകാരം ചോദ്യം ചെയ്യപ്പെട്ടാൽ അത് വിജിലൻസിന് ദോഷമായി തീരും. കളളൻമാരെ നിശ്ചയിക്കാൻ വിജിലൻസിന് അധികാരമില്ല. അത് കോടതിയുടെ ജോലിയാണ്.
കഴിഞ്ഞ കുറെ വർഷങ്ങളായി ഇതായിരുന്നു വിജിലൻസിന്റെ അവസ്ഥ. ജേക്കബ് തോമസ് സ്വയം കോടതി ചമയുകയായിരുന്നു. താൻ പറയുന്ന കാര്യങ്ങൾ മാത്രമാണ് ശരിയെന്ന് അദ്ദേഹം വിശ്വസിച്ചു. എന്നാൽ ഒന്നിനും കൊള്ളാത്തവനായി അദ്ദേഹം മാറുകയായിരുന്നു.
https://www.facebook.com/Malayalivartha


























