ഓഖി ദുരിതം വിട്ടൊഴിയുന്നില്ല... ദുരന്തം അതിജീവിച്ചവര്‍ക്ക് കാഴ്ചയും കേള്‍വിയും നഷ്ടപ്പെട്ടു!!

ഓഖി വിട്ടൊഴിഞ്ഞിട്ടും തീരത്ത് ദുരിതം തുടരുന്നു. ഓഖി ദുരന്തം അതിജീവിച്ചെത്തിയവര്‍ നിരവധി ആരോഗ്യപ്രശ്നങ്ങളാല്‍ കഷ്ടപ്പെടുകയാണ്. നിരവധി പേർക്ക് കാഴ്ചയും കേള്‍വിയും ഭാഗികമായി നഷ്ടപ്പെട്ടു, എല്ലുകള്‍ക്ക് പൊട്ടലേറ്റതിനാല്‍ മത്സ്യബന്ധനത്തിന് പോകാന്‍ കഴിയാത്ത അവസ്ഥയാണ്.
മാത്രമല്ല, രക്ഷപ്പെട്ട മിക്ക മത്സ്യതൊഴിലാളികള്‍ക്കും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ശസ്ത്രക്രിയ ചെയ്തേ മതിയാകൂ. ഓഖി ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയത് 10,000 രൂപ മാത്രമാണ്. എന്നാല്‍ ഈ തുകയ്ക്ക് ചികിത്സ തുടങ്ങാന്‍ പോലും പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.
തീരഗ്രാമങ്ങളുടെ ഉയിര് പിളര്‍ത്തിയ ഒാഖി ദുരന്തത്തിന് ഇന്ന് ഒരു മാസം ആകുമ്പോഴും കണക്കുകളില്‍ വരെ അവസാനിക്കാത്ത അനിശ്ചിതത്വവും തീരത്തെ കണ്ണീരും. മരിച്ചവരുടെയും ഇനിയും തിരിച്ചെത്താനുള്ളവരുടെയും മൊത്തം എണ്ണം മുന്നൂറിലേറെ. മടങ്ങി വരാനുള്ളവരുടെ കാര്യത്തിൽ ഓരോ ദിവസവും പ്രതീക്ഷയും കുറയുകയാണ്, സംസ്ഥാനത്തെ ഏറ്റവും വലിയ ദുരന്തമായി ഓഖി ചുഴലിക്കാറ്റ് മാറുമോ എന്ന ഭീതിയിലാണ് തീരദേശം. ലത്തീൻ രൂപതയും റവന്യു വകുപ്പും ഫിഷറീസ് വകുപ്പും വ്യത്യസ്ത കണക്കുകളാണു നിരത്തുന്നതെങ്കിലും സംഖ്യ മുന്നൂറോളമാകുമെന്നാണ് പൊതുവിലയിരുത്തൽ. ഇതിന് മുമ്പ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ മരിച്ചത് 2004 ലെ സൂനാമി ദുരന്തത്തിലാണ്; 171 പേർ.
സഭയ്ക്കു കീഴിലെ ദേവാലയങ്ങൾ വഴി നേരിട്ട് ശേഖരിച്ച ലത്തീൻ രൂപതയുടെ കണക്കാണ് യാഥാർഥ്യവുമായി ഏറ്റവും ചേർന്നു നിൽക്കുന്നത്. മരിച്ചവരും തിരിച്ചെത്താനുള്ളവരുമായി 317 പേരുടെ പട്ടിക സഭയുടെ പക്കലുണ്ട്. റവന്യു വകുപ്പ് 208 പേരുടെ കണക്കും ഫിഷറീസ് വകുപ്പ് 143 പേരുടെ പട്ടികയും തയാറാക്കി. കാണാതായ ഓരോരുത്തരുടെയും പേരിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കുമ്പോഴാണു മരണസംഖ്യ ഒൗദ്യോഗികമായി നിർണയിക്കപ്പെടുക.
ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തിന് 404കോടി രൂപയുടെ അടിയന്തരസഹായം ലഭ്യമാക്കാൻ ശുപാർശ ചെയ്യുമെന്ന് നാശനഷ്ടങ്ങൾ വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘം അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha


























