ദേശീയനേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ശശീന്ദ്രനും തോമസ് ചാണ്ടിയും ഒരുമിച്ച് നീങ്ങുന്നു, ഗണേഷിനെതിരെ ബാലകൃഷ്ണപിള്ള

എല്‍.ഡി.എഫിനൊപ്പം സഞ്ചരിക്കുന്ന രണ്ട് പാര്‍ട്ടികളിലെ എം.എല്‍.എമാരെ വളഞ്ഞവഴിയിലൂടെ അകത്താക്കി മന്ത്രിസ്ഥാനം ഉറപ്പിക്കാനുള്ള ദേശീയനേതൃത്വത്തിന്റെ നീക്കത്തെ തുടര്‍ന്ന് എന്‍.സി.പി സംസ്ഥാന നേതൃയോഗം കൊച്ചിയല്‍ തുടങ്ങി. എം.എല്‍.എമാരായ കെ.ബി. ഗണേഷകുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍, വിജയന്‍പിള്ള എന്നിവരില്‍ ആരെയെങ്കിലും മന്ത്രിയാക്കാനാണ് ശ്രമം. എന്‍.സി.പിക്ക് മറ്റ് സംസ്ഥാനങ്ങളിലൊന്നും മന്ത്രിമാരില്ലാത്തതിനാല്‍ കേരളത്തിലെ മന്ത്രിസ്ഥാനം ഒഴിച്ചിടണ്ടെന്ന നിലപാടിലാണ് ദേശീയ നേതാക്കള്‍. എ.കെ ശശീന്ദ്രനും തോമസ് ചാണ്ടിയും ഇതിനെതിരെ ഒരുമിച്ച് നീങ്ങുകയാണ്. അതിനാല്‍ നേതൃയോഗം ആരോപണങ്ങള്‍ക്കും പ്രത്യാരോപണങ്ങള്‍ക്കും വഴിവയ്ക്കുമെന്ന് ഉറപ്പാണ്.
ഫോണ്‍കെണിയിലും കായല്‍കയ്യേറ്റത്തിലും പെട്ട എ.കെ ശശീന്ദ്രനും തോമസ് ചാണ്ടിയും നിരപരാധിത്വം തെളിയിച്ചെത്തിയാല്‍ മന്ത്രിസ്ഥാനം നല്‍കാമെന്നാണ് പാര്‍ട്ടി ഉറപ്പ് നല്‍കിയിരിക്കുന്നത്. ഇരുവര്‍ക്കും എതിരെയുള്ള കേസുകള്‍ തീര്‍പ്പായിട്ടില്ല. തുടര്‍ന്നാണ് ദേശീയ അധ്യക്ഷന്‍ ശരത്പവാര്‍ പുതിയ തീരുമാനം കൈക്കൊണ്ടത്. കേരള കോണ്‍ഗ്രസ് (ബി) എന്‍.സി.പിയില്‍ ലയിപ്പിച്ച് മന്ത്രിസ്ഥാനം ഉറപ്പിക്കാന്‍ ഗണേഷ്‌കുമാര്‍ എം.എല്‍.എ നീക്കം നടത്തുന്നുണ്ട്. ഇതിനെതിരെ പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള പരസ്യമായി രംഗത്തെത്തി. അങ്ങനെ സംഭവിച്ചാല്‍ രണ്ടാഴ്ചയ്ക്കകം ഗണേഷിന്റെ എം.എല്‍.എ സ്ഥാനം ഇല്ലാതാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ലയനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് ഗണേഷ്‌കുമാര്‍ ആവര്‍ത്തിക്കുമ്പോഴും ഔപചാരിക ചര്‍ച്ചകള്‍ നടന്നെന്നാണ് സൂചന.
മന്ത്രിസ്ഥാനം നല്‍കാന്‍ സര്‍ക്കാരിന് താല്‍പര്യമുണ്ടെങ്കില്‍ കേരളാ കോണ്‍ഗ്രസിന്റെ ലേബലില്‍ മന്ത്രിയാകുന്നതിനാണ് താല്‍പര്യമെന്നും മുഖ്യമന്ത്രിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും ഗണേഷ് വ്യക്തമാക്കി. ഗണേഷിനെ മന്ത്രിയാക്കിയാല്‍ ബാലകൃഷ്ണപിള്ളയുടെ മുന്നോക്ക കമ്മിഷന്‍ ചെയര്‍മാന്‍ പദവിയില്‍ നിന്ന് എല്‍.ഡി.എഫ് മാറ്റും. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് വാര്‍ത്തകളാകുന്നതെന്ന് ചവറ എം.എല്‍.എ വിജയന്‍പിള്ള പറഞ്ഞു. ഒന്നും പ്രതികരിക്കുന്നില്ലെന്ന് കോവൂര്‍ കുഞ്ഞുമോന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























