ട്രാൻസ്ജെൻഡേഴ്സിനെ അംഗീകരിച്ച് മാർത്തോമാ സഭ ; മാരാമൺ കൺവെൻഷനിൽ ട്രാൻസ്ജെൻഡേഴ്സിന് വേദി നൽകി സഭാനേതൃത്വം

ക്രിസ്ത്യൻ സഭാ ചരിത്രത്തിൽ ആദ്യമായി ട്രാൻസ്ജെൻഡേഴ്സിനെ പരസ്യമായി അംഗീകരിക്കാൻ തയ്യാറായി മാർത്തോമാ സഭ. എല്ലാ വർഷവും നടത്തി വരുന്ന മാരാമൺ കൺവെൻഷന്റെ ഭാഗമായാണ് ട്രാൻസ്ജെൻഡേഴ്സിനെ അംഗീകരിക്കുന്നതടക്കമുള്ള വിപ്ലവ തീരുമാനങ്ങൾക്ക് സഭ തുടക്കം കുറിക്കുന്നത്.
ട്രാൻസ്ജെൻഡേഴ്സിനെ എല്ലാകാര്യത്തിലും ഉൾകൊള്ളുന്ന കർമ്മ പദ്ധതിയ്ക്കാണ് മാർത്തോമാ സഭ തുടക്കംകുറിച്ചിരിക്കുന്നത്. വീട് നിർമ്മിച്ചു നൽകുന്നതു തുടങ്ങി ബോധവൽക്കരണം ഉൾപ്പടെയുള്ള കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത് ജോസഫ് മാർത്തോമ മെത്രാപ്പോലീത്തയാണ്. സഭയുടെ എല്ലാ രൂപതകളിലും ട്രാൻസ്ജെൻഡേഴ്സിനെ ഉൾകൊള്ളുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും സെമിനാറുകളും ബോധവൽക്കരണ പരിപാടികളും നടക്കും. അതേസമയം സ്നാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും ട്രാൻസ്ജെൻഡേഴ്സിനെ അവരായി തന്നെ കാണുക എന്നുള്ളതാണ് കാര്യമെന്നും അവരെ അംഗീകരിക്കുന്നതിനാണ് സഭ ആരംഭ ഘട്ടത്തിൽ പ്രാധാന്യം നൽകുന്നതെന്നും സഭാ വക്താവ് ഫാദർ ജോൺ പറഞ്ഞു
മാർത്തോമാ സഭാ തലവൻ ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റെ 100ാം ജന്മ ദിനാഘോഷത്തിന്റെ ആഘോഷ ചടങ്ങുകൾ കൺവെൻഷനോട് അനുബന്ധിച്ച് നടക്കും. 10 ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷനിൽ വരുന്ന 15ന് ട്രാൻസ്‌ജെൻഡർ ആയ ശ്രീക്കുട്ടി ശ്രീകുമാർ യുവജനങ്ങളുടെ വിഭാഗത്തിൽ പ്രത്യക പ്രഭാഷണം നടത്തും. ട്രാൻസ്ജെൻഡേഴ്സ് അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും പ്രതിരോധങ്ങളെക്കുറിച്ചും ശ്രീക്കുട്ടി സംസാരിക്കും.
"ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്നു ചേരുന്ന വിശിഷ്ട വ്യക്തികൾക്കൊപ്പം ട്രാൻസ്ജെൻഡേഴ്സിനും വേദി നൽകാൻ തീരുമാനിച്ചത് ഒരു വലിയ മാറ്റമായിത്തന്നെ കാണുന്നു. ലോക ചരിത്രത്തിൽ തന്നെ നടക്കുന്ന വലിയൊരു കൺവെൻഷനിൽ ട്രാൻസ്ജെൻഡേഴ്സിന് വേദി നൽകിയത് ചരിത്രമാണ്. കൂടാതെ ക്രിസോസ്റ്റത്തിന്റെ 100ാം ജന്മ ദിനാഘോഷത്തിന്റെ ഭാഗമായി ട്രാൻസ്ജെൻഡേഴ്സിന് വീട് നിർമ്മിച്ച് നൽകാനുള്ള പദ്ധതിയും സഭയ്ക്കുണ്ട്. മാത്രവുമല്ല ഏറ്റവും വലിയ കാര്യം സ്നാനപ്പെട്ട് സഭയിൽ അംഗമായി ചേരുവാനുള്ള പ്രഖ്യാപനവും ഈ കൺവെൻഷനുമായി ബന്ധപ്പെട്ട് നടക്കും" ശ്രീക്കുട്ടിപറഞ്ഞു.
https://www.facebook.com/Malayalivartha