വാക്കുതര്‍ക്കത്തിൽ വൈദികന്റെ ഉയിരെടുത്ത് മുൻ കപ്യാർ; കൃത്യത്തിനൊടുവിൽ മുങ്ങിയ കപ്യാർ പൊങ്ങിയത് വെള്ളം കിട്ടാതെ കാട്ടിനുള്ളില്‍ വലഞ്ഞതോടെ...കൊച്ചിയെ ഞെട്ടിച്ച മലയാറ്റൂര്‍ കുരിശുമുടിയിലെ വൈദികന്റെ കൊലപാതകത്തിലെ ചുരുളാഴയുമ്പോൾ

മലയാറ്റൂര്‍ കുരിശുമുടിയിലെ വൈദികന്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കുത്തികൊന്ന മുന്‍ കപ്യാര്‍ ജോണി പിടിയില്‍. പളളിയിലെ കപ്യാരായിരുന്ന ജോണി ഇന്നലെയാണ് വൈദികനെ കുത്തികൊന്നത്. കൊലപാതകത്തിന് ശേഷം വനത്തിനുളളിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇയാളെ തിരച്ചിലിനൊടുവിലാണ് പൊലീസ് വലയിലാക്കിയത്. മൂന്ന് മാസമായി സസ്പെന്‍ഷനിലായിരുന്ന ജോണി, ജോലിയില്‍ തിരിച്ചെടുക്കാത്തതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യത്തില്‍ വൈദികനെ കുത്തുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് മലയാറ്റൂര്‍ കുരിശുമുടിയില്‍വെച്ച് റെക്ടര്‍ സേവ്യര്‍ തേലക്കാട് കുത്തേറ്റ് മരിച്ചത്. പളളിയില്‍ കപ്യാരായിരുന്ന ജോണി, റെക്ടര്‍ സേവ്യര്‍ തേലക്കാടിന്‍റെ കാലിലും തുടയിലും കുത്തുകയായിരുന്നു. കുരിശുമുടിയിലെ ആറാം സ്ഥലത്ത് വച്ചാണ് സംഭവം. വൈദികനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. രക്തം വാര്‍ന്നാണ് വൈദികന്‍ മരിച്ചത്.
മൂന്നു മാസമായി സസ്പെന്‍ഷനിലായിരുന്ന ജോണി, തന്നെ കപ്യാരായി തിരികെയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിരിച്ചെടുക്കാനാവില്ലന്ന് വൈദികന്‍ അറിയിച്ചതിനെ തുടര്‍ന്നുണ്ടായ പൂര്‍വ്വവൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മലകയറുന്നതിനിടെ വൈദികനെ പിന്നില്‍ നിന്ന് കുത്തിയ ശേഷം ജോണി സമീപത്തെ കാടിനുളളിലേക്ക് രക്ഷപ്പെടുകയായിരുന്നു.
വെള്ളം കിട്ടാതെ കാട്ടിനുള്ളില്‍ വലഞ്ഞ ജോണി വട്ടക്കാടന്‍ വനത്തിന് പുറത്തുവരികയായിരുന്നു. കുടിവെള്ളത്തിനായുള്ള പരവേശത്തിലായിരുന്നു ജോണി. 14 സ്ഥാനങ്ങളാണ് മലയാറ്റൂര്‍ പള്ളിയിലുള്ളത്. ഇതില്‍ ആദ്യ സ്ഥാനത്ത് വെള്ളം കിട്ടാനുള്ള ടാപ്പുകളുണ്ടായിരുന്നു. ഇത് അറിയാമായിരുന്ന ജോണി വെള്ളം അന്വേഷിച്ചാണ് ഇവിടെ എത്തിയത്. പ്രതിയെ ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പള്ളിയിലെ അല്‍ത്താരയിലടക്കം ജോണി മദ്യപിച്ച് എത്തിയിരുന്നു. സ്ഥിരം മദ്യപാനിയായ ഇയാള്‍ കപ്യാര്‍ ശ്രൂശൂഷയ്ക്ക് യോഗ്യനല്ലെന്ന് കണ്ടാണ് ഇയാളെ പുറത്താക്കിയതെന്ന് സഭാ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ കപ്യാരുടെ മകള്‍ അന്യമതസ്ഥനെ വിവാഹം ചെയ്തിരുന്നു. ഇതോടെയാണ് ഇയാളെ പുറത്താക്കിയതെന്ന വാദവും സജീവമാണ്. മദ്യപാനം തുടങ്ങിയതും ജോലി പോയ ശേഷമാണെന്നും സൂചനയുണ്ട്.
കുരിശുമലയിലെ ആറാം സ്ഥലത്ത് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മലയാറ്റൂര്‍ പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക ചാനലിന് ഫാദര്‍ സേവ്യര്‍ തേലക്കാട്ട് അഭിമുഖം നല്‍കിയിരുന്നു. അവിടെ നിന്ന് മടങ്ങി വരുന്ന സമയത്തായിരുന്നു സംഭവം. മലയാറ്റൂരിലെ ആറാം കുരിശിന് സമീപത്ത് വച്ചാണ് കപ്യാര്‍ ജോണി വട്ടപറമ്ബന്‍ വികാരിയെ കുത്തിയത്. വാക്കുതര്‍ക്കത്തിനൊടുവില്‍ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാള്‍ വികാരിയെ കുത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം കപ്യാര്‍ ജോണി കാട്ടില്‍ ഒളിച്ചതു കൊണ്ട് പൊലീസ് വ്യാപക തെരച്ചില്‍ നടത്തിയിരുന്നു.
https://www.facebook.com/Malayalivartha
























