നീരവ് മോദിയും സംഘവും പൊതുമേഖലാ ബാങ്കുകളിൽ നിന്നും കോടികളുമായി കടന്നിട്ടും അനങ്ങാത്ത ബാങ്കുകൾ കേരളത്തിൽ ജാമ്യം നിന്നതിന്റെ പേരിൽ സാധുക്കളുടെ കിടപ്പാടം പോലും ജപ്തി ചെയ്യുന്നു...

ജാമ്യ വസ്തുക്കൾ വസൂലാക്കുന്നത് സംബന്ധിച്ച് 2012ൽ പാർലെമെന്റ് പാസാക്കിയ സെക്യൂരിറ്റെസേഷൻ നിയമത്തിന്റെ മറവിലാണ് ബാങ്കുകൾ കൊള്ള തുടരുന്നത്. എറണാകുളം ഇടപ്പള്ളി സ്വദേശിനി പ്രീതാ ഷാജിയാണ് ഒടുവിൽ ഇതിന് ഇരയായത്. നിർദ്ധനയായ പ്രീതക്ക് സ്വത്തായി അവശേഷിക്കുന്നത് കയറികടക്കാനുള്ള കൂര മാത്രമാണ്.
ഇത് ജപ്തി ചെയ്യാതിരിക്കാൻ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രീത സ്വന്തം വീടിനു മുമ്പിൽ ചിതയൊരുക്കി സമരം ചെയ്യുകയായിരുന്നു. എന്നാൽ ബാങ്ക് തങ്ങളുടെ നിലപാടിൽ നിന്നും പിൻമാറിയില്ല. പകരം വീട് ജപ്തിചെയ്യാനുള്ള നീക്കം കർക്കശമാക്കി. ഇതിനിടയിൽ നാട്ടുകാർ ഇടപെട്ടു. ബാങ്ക് ആ ദീനരോധനം കേട്ടില്ല. ആര് ഇടപെട്ടാലും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നായിരുന്നു ബാങ്കിന്റെ നിലപാട്. ജനങ്ങൾ പ്രക്ഷോഭം ശക്തമാക്കി. എന്നിട്ടും ഫലമുണ്ടായില്ല.
ഇതിനിടെ നിയമത്തിൽ ആവശ്യമായ ഭേദഗതിക്ക് ജനപ്രതിനിധികൾ മുൻകൈയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.
സെക്യൂരിറ്റെസേഷൻ നിയമത്തിൽ ആവശ്യമായ ഭേദഗതിക്ക് വിഷയം കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ കൊണ്ടുവരുന്നതിന് സംസ്ഥാന ചീഫ് സെക്രട്ടറി നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ഉത്തരവിട്ടു.
എച്ച് ഡി എഫ് സി ബാങ്കിന്റെ ആലുവ ശാഖയിൽ രണ്ട് ലക്ഷം രുപക്ക് ജാമ്യം നിന്നതിന്റെ പേരിലാണ് ഇടപ്പള്ളി സ്വദേശിനി പ്രീതാ ഷാജിയുടെ കിടപ്പാടം ബാങ്ക് ജപ്തി ചെയ്തത്. പ്രീത ബാങ്കിന് മുമ്പിൽ നിരാഹാര സത്യാഗ്രഹത്തിലാണ്. രണ്ട് ലക്ഷം രൂപക്ക് രണ്ട് കോടി അടയ്ക്കണമെന്നാണ് ബാങ്കിന്റെ നിലപാട്. സമ്പന്നർ കോടികൾ കടമെടുത്ത് അടച്ചില്ലെങ്കിലും അവരെ തഴുകി ഉറക്കുന്നവരാണ് പാവപ്പെട്ടവരെ ബലിയാടാക്കുന്നത്.
പ്രീതാ ഷാജിയുടെ ദുരിതം കേന്ദ്ര സർക്കാർ ഗൗരവമായെടുക്കണം. ജാമ്യം നിൽക്കുന്ന സാധുക്കളെ ബാങ്കുകൾ ദ്രോഹിക്കുന്ന സംഭവങ്ങൾ മറ്റ് സംസ്ഥാനങ്ങളിലും സാധാരണമാണ്.
വായ്പ എടുത്തയാൾ തുക അടച്ചില്ലെങ്കിൽ ജാമ്യക്കാരനിൽ നിന്നും ഈടാക്കാറുണ്ടെന്ന് ഉത്തരവിൽ പറയുന്നു. എന്നാൽ സാധുക്കളുടെ കിടപ്പാടം ജപ്തി ചെയ്യുന്ന നടപടികൾ മനുഷ്യാവകാശ ലംഘനമാണ്. ബാങ്കുകളുടെ ഇത്തരം പ്രവണതകൾ അടിയന്തിരമായി അവസാനിപ്പിക്കണം. സെക്യൂരിറ്റസേഷൻ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സിവിൽ കോടതികളെ സമീപിക്കാതെ ബാങ്കുകൾ പാവപ്പെട്ടവരുടെ ജാമ്യ വസ്തുക്കൾ കണ്ണിൽ ചോരയില്ലാതെ ജപ്തി ചെയ്യുന്നത്.
എന്നാൽ ഇതേ നിയമത്തിന്റെ മറവിൽ വലിയ മത്സ്യങ്ങൾ രക്ഷപ്പെടുകയും പാവപ്പെട്ടവർ ബലിയാടാവുകയും ചെയ്യും. ഡമോക്ലസിന്റെ വാൾ പോലെയാണ് സെക്യൂരിറ്റൈസേഷൻ നിയമത്തെ പാവപ്പെട്ടവർക്ക് എതിരെ ബാങ്കുകൾ ഉപയോഗിക്കുന്നത്.
https://www.facebook.com/Malayalivartha
























