കാനത്തെ പൊന്തൻ പുഴയിൽ ഒഴുക്കാൻ ശ്രമിക്കുന്നത് സി പി എമ്മിന്റെ അറിവോടെ; ഇടതു മുന്നണി നിന്ന് വിയർക്കുന്നു...

സി പി ഐ സംസ്ഥാന സമ്മേളനം തുടങ്ങിയ ദിവസം പൊന്തൻപുഴയിൽ കാനത്തിനെതിരെ കേരള കോൺഗ്രസ് ഉന്നയിച്ച അഴിമതി ആരോപണം സി പി എമ്മിന്റെ അറിവോടെ. വരും ദിവസങ്ങളിൽ കാനത്തിനെതിരെ അഴിമതി ആരോപണങ്ങൾ ഒന്നൊന്നായി പുറത്തു വരുമെന്നാണ് റിപ്പോർട്ട്. അതോടെ കാനം പ്രതിസന്ധിയിലാകും എന്നാണ് കേരള കോൺഗ്രസിനൊപ്പം സി പി എമ്മും കരുതുന്നത്.
സി പി എമ്മിനും സർക്കാരിനുമെതിരെ കാനം രംഗത്ത് വരുമെന്നു കണ്ടാണ് ഗുരുതര അഴിമതി ആരോപണം ഉയർന്നത്. സർക്കാർ അധികാരത്തിലെത്തിയ ദിവസം മുതൽ സി പി എം അഴിമതിക്കാരാണെന്ന് വരുത്തി തീർക്കാൻ സി പി ഐ ശ്രമിക്കുന്നുണ്ട്. സി പി ഐ യുടെ അഴിമതി സി പി എമ്മും സിപിഎമ്മിന്റ അഴിമതി സി പി ഐവും ശേഖരിച്ച് വരികയായിരുന്നു. പൊന്തൻ പുഴയിൽ കേസ് തോറ്റു കൊടുത്തു എന്നാണ് സി പി എം കരുതുന്നത്. കേസ് നടത്തുന്നത് സി പി ഐ യുടെ അഭിഭാഷകരാണ്. വനം - റവന്യം വകുപ്പുകൾക്ക് അഴിമതി യിൽ ബന്ധമുണ്ട്. സി പി ഐയുടെ മറ്റ് പല അഴിമതി കേസുകളുടെയും രേഖകൾ സി പി എമ്മിന്റെ കൈയിലുണ്ട്.
പൊന്തൻ പുഴയിൽ കേസ് തോറ്റതോടെ നിയമമന്ത്രിയും സർക്കാരും അഭിഭാഷനിൽ നിന്നും വിശദീകരണം തേടിയിരുന്നു. എന്നാൽ വാദിക്കുന്ന കേസുകളെല്ലാം ജയിക്കാനാവില്ലെന്നായിരുന്നു മറുപടി. റവന്യു, വനം മന്ത്രിമാരോടും സർക്കാർ വിശദീകരണം തേടിയിരുന്നു. കേസിൽ സ്കോപ്പില്ലെന്നായിരുന്നു അവരുടെ മറുപടി. സർക്കാർ നിയമ സെക്രട്ടറിയെ കൊണ്ട് രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് അഴിമതി നടന്നതായി കണ്ടെത്തിയത്.
സി പി ഐ യിലെ കാനം വിരുദ്ധനായ ഒരു നേതാവ് ഇതിന്റെ വിശദാംശങ്ങൾ സർക്കാരിന് നൽകിയിരുന്നു. സി പി ഐ യിൽ രണ്ട് ഗ്രൂപ്പുണ്ട്. കെ ഇ ഇസ്മാഈൽ ഉൾപ്പെടെയുള്ള നേതാക്കൾ സി പി എമ്മിന് എല്ലാ സഹകരണവും നൽകുന്നുണ്ടെന്നാണ് വിവരം. ഇസ്മാഈലിനെതിരെ സി പി ഐ രംഗത്ത് വന്നിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിതീകരിച്ചിട്ടില്ല. സി പി എമ്മുമായി ഇസ്മാഈലിന് മികച്ച ബന്ധമുണ്ട്. അദ്ദേഹം പിണറായിയെയും മറ്റും സ്ഥിരമായി കാണുന്നുണ്ട്.
പിണറായി സി പി ഐ വിരുദ്ധരെ നന്നായി സഹായിക്കുന്നുണ്ട്. ചില വിവരങ്ങൾ അറിയുന്ന മാത്രയിൽ താൻ അറിഞ്ഞതായി പിണറായി അറിയിക്കാറുണ്ട്. അഴിമതിയുടെ കാര്യത്തിൽ കാനം മാണിയെ കുറ്റം പറയാറുണ്ടെങ്കിലും ഒട്ടും മോശമല്ലെന്നാണ് കോട്ടയത്തെയും പത്തനംതിട്ടയിലെയും നേതാക്കൾ പറയുന്നത്.
ചില തോട്ടം ഉടമകളുടെ സ്വന്തം ആളാണ് കാനം. പല തോട്ടം ഉടമകളും ഇടതുമുന്നണി അധികാരത്തിലെത്തിയ ശേഷം കേസ് ജയിക്കുന്നുണ്ട്. ഭരണം കിട്ടിയപ്പോൾ റവന്യു കേസുകൾ നടത്താൻ സർക്കാർ നിയോഗിച്ചിരുന്നവരെയെല്ലാം മാറ്റി. കാനത്തിന് വിശ്വസ്തരായ അഭിഭാഷകരെയാണ് നിയമിച്ചത്. തെളിവുകൊണ്ടുവരാൻ കാനം പറഞ്ഞെങ്കിലും അദ്ദേഹം ആരോപണം നിഷേധിക്കുന്നില്ല.
ഇത്രയധികം ആദർശവാനായ കാനം സ്വന്തം പാർട്ടിയുടെ നടത്തിപ്പിന് എവിടെ നിന്നാണ് പണം കണ്ടെത്തുന്നതെന്ന് ചോദിക്കുന്നവരുണ്ട്. സംസ്ഥാന സമ്മേളനം കെങ്കേമമായി നടത്താൻ ബക്കറ്റ് പിരിവ് മതിയോ? ഏതായാലും അഴിമതി ചെയ്യാത്ത കാനം സ്വന്തം തറവാട്ടിൽ നിന്നാണോ രാഷ്ട്രീയ പ്രവർത്തനത്തിന് ആവശ്യമായ തുക കണ്ടെത്തുന്നതെന്ന് ചോദിക്കുന്നവരുണ്ട്.
കേരള കോൺഗ്രസിന്റെ ആരോപണത്തിൽ സി പി എമ്മിന് ബന്ധമുണ്ടെന്ന കാര്യം കാനത്തിനറിയാം. അതു കൊണ്ടു തന്നെ സി പി എമ്മിനെതിരെ കാനം ഇനിയും ആഞ്ഞടിക്കും. അങ്ങനെ പതിയെ പതിയെ സി പി ഐ ഇടതു മുന്നണിയിൽ നിന്നും ഔട്ടാകും.
https://www.facebook.com/Malayalivartha
























