സൈക്കോ സിനിമകളിലെ കഥാപാത്രങ്ങളെ വെല്ലുന്ന പ്രതികാരദാഹവുമായി കോട്ടയം സ്വദേശി... ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ...

സൈക്കോ സിനിമകളെ പോലും വെല്ലുന്ന പ്രതികാര നടപടികളാണ് കോട്ടയം കടുത്തുരുത്തി സ്വദേശി സജീവ് (50) നടത്തിയത്. ഭാര്യയും മക്കളും ആത്മഹത്യ ചെയ്യാന്‍ കാരണം അയല്‍ക്കാരനാണെന്ന് കരുതി ബോംബ് വെച്ച് അയാളുടെ വീടിന് ബോംബെറിഞ്ഞു. ഒരു വ്യാഴവട്ടം നീണ്ട് നില്‍ക്കുന്ന പകയുടെ കഥ പൊലീസ് പറയും....
തന്റെ കുംടുബം തകര്‍ത്തവനെ ആദ്യം വാഹനമിടിപ്പിച്ച് കൊല്ലാന്‍ നോക്കി. പിന്നെ ഇരുട്ടിന്റെ മറവില്‍ ആക്രമിക്കാന്‍ ശ്രമിച്ചു പ്രതികാരം പരാജയത്തിലേക്ക് കൂപ്പ്കുത്തിയപ്പോള്‍് ബോംബ് വച്ചു. അതും പരാജയപ്പെട്ടതോടെ ഒളിച്ചോടി. പക്ഷെ മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടി. കാപ്പുന്തല നീരാളത്തില്‍ ബേബിയുടെ വീടിന് നേരെയാണ് സജീവ് ബോംബെറിഞ്ഞത്. ബേബിയെ ആക്രമിക്കാന്‍ ശ്രമിച്ചതിന് മുന്‍പും ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഫ്‌ളാഷ് ബാക്ക്....
കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സജീവിന്റെ ഭാര്യയും മൂന്ന് മക്കളും കാട്ടാമ്പാക്കിലുള്ള കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തത്. പൊലീസും ഇത് സ്ഥിരീകരിച്ചിരുന്നു. അയല്‍ക്കാരനായ ബേബിയാണ് ഭാര്യയേയും മക്കളേയും തെറ്റിദ്ധരിപ്പിച്ചതെന്ന് സജീവന്‍ വിശ്വസിച്ചു, അല്ലെങ്കില്‍ ആരോ അയാളെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതോടെ ബേബിക്കെതിരെ പൊലീസില്‍ പരാതിയ നല്‍കി. അന്വേഷണത്തില്‍ ദുരൂഹതയൊന്നും കണ്ടെത്താനായില്ല. പക്ഷെ സജീവന്റെ മനസിലെ സംശയം നീങ്ങിയില്ല. പൊലീസും കോടതിയുമെല്ലാം തന്നെ കയ്യൊഴിഞ്ഞ സ്ഥിതിക്ക് ശത്രുവിനെ നിഗ്രഹിക്കാന്‍ അയാള്‍ തീരുമാനിച്ച് ഉറപ്പിച്ചു. അതിനായി കാത്തിരുന്നത് 12 വര്‍ഷം. ഇതിനിടെ നിരവധി തവണ കൊല്ലാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
വഴുതിപ്പോകുന്ന ശത്രു
പ്രതികാരവും സംശയവും സജീവനെ പ്രത്യേക മാനസികാവസ്ഥയില്‍ എത്തിച്ചിരുന്നു. കുടുംബം ഇല്ലാതായതിനെ തുടര്‍ന്നുണ്ടായ ഒറ്റപ്പെടല്‍ അയാളെ വല്ലാതെ വേട്ടയാടി. ബേബിയും കുടുംബവും സന്തോഷത്തോടെ ജീവിക്കരുതെന്ന് അയാള്‍ ആഗ്രഹിച്ചു. ഊണും ഉറക്കവും കളഞ്ഞ് പലതും ആസൂത്രണം ചെയ്തു. ഭാഗ്യം ബേബിക്ക് ഒപ്പമായിരുന്നു. എല്ലാ അനാപത്തുകളില്‍ നിന്നും അയാള്‍ രക്ഷപെട്ടു. അതോടെയാണ് ബേബിയുടെ കുടുംബത്തെയും ഇല്ലാതാക്കാന്‍ തീരുമാനിച്ചത്. അങ്ങനെ ബോംബ് നിര്‍മാണം പരിശീലിച്ചു. രാത്രിയില്‍ ബേബിയുടെ വീട്ടിലെത്തി കാറിന്റെ അടിഭാഗത്ത് ബോംബ് ഒളിപ്പിച്ചു. മരണം ഉറപ്പാക്കിയെന്ന ആശ്വാസത്തോടെ നാട് വിട്ടു. എന്നാല്‍ എല്ലാം പിഴച്ചു. ബേബിയുടെ സംശയമാണ് അതിന് കാരണമായത്. തലേന്ന് രാത്രി മുറ്റത്ത് കാല്‍ പെരുമാറ്റം കേട്ടിരുന്നു. ബേബി പിറ്റേന്ന് രാവിലെ വീടും പരിസരവും പരിശോധിച്ചു. അതിനിടെയാണ് കാറിനടിയിലെ ബോംബ് കണ്ടത്. പൊലീസിനെ ഉടന്‍ വിളിച്ച് വരുത്തി.
ബോംബ് നിര്‍മിക്കാന്‍ ഉഗ്രസ്‌ഫോടന ശേഷിയുള്ള കാര്‍ബൈഡ്
ഉഗ്രസ്‌ഫോടന ശേഷിയുള്ള കാര്‍ബൈഡ് പൊടിയാണ് ബോംബ് നിര്‍മിക്കാന്‍ സജീവന്‍ ഉപയോഗിച്ചത്. ഇതാണ് പൊലീസിന് പ്രതിയിലേക്ക് എളുപ്പമെത്താന്‍ സഹായകമായത്. സ്വര്‍ണ്ണ പണിക്ക് കാര്‍ബൈഡ് ചെറിയ രീതിയില്‍ ഉപയോഗിക്കുമെന്നാണ് പലരും പറയുന്നത്. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്താനുണ്ടെന്ന് പൊലീസ് പറയുന്നു. കാര്‍ബൈഡ് പൊടി പൈപ്പിനുള്ളില്‍ കുത്തിനിറച്ചാണ് ബോംബ് ഉണ്ടാക്കിയത്. എയര്‍ ടൈറ്റാകുന്നതോടെ തനിയെ സ്‌ഫോടനം ഉണ്ടാകുന്ന തരത്തിലാണ് ബോംബ് നിര്‍മിച്ചിരുന്നതെന്ന് വിദഗദ്ധര്‍ പറയുന്നു. കൊച്ചിയില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡ് കടുത്തുരുത്തി ഗവണ്‍മെന്റ് സ്‌കൂള്‍ മൈതാനത്ത് വച്ചാണ് സ്‌ഫോടക വസ്തു നിര്‍വീര്യമാക്കി.
രക്ഷപെടുന്നതിനിടെ ലോറി മറിഞ്ഞു
സ്വര്‍ണപ്പണി ഇല്ലാത്തപ്പോള്‍ സജീവന്‍ ലോറി ഓടിക്കാന്‍ പോയിരുന്നു. ബോംബ് വെച്ച രാത്രി സജീവന്‍ ലോറിയുമായി തൃശീരിലേക്ക് പോയി.നാട്ടിലുള്ള രണ്ട് സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. എന്നാല്‍ തൃശൂര്‍ കൊരട്ടി പൊങ്ങം റോഡില്‍ വച്ച് ലോറി അപകടത്തില്‍ പെട്ടു. സജീവന് പരിക്കേറ്റു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കടുത്തുരുത്തി പൊലീസ് ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha
























