കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവരുടെ വിചാരണ ഇന്ന് തുടങ്ങുന്നു

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ ഇന്ന് വിചാരണ നടപടികള്‍ തുടങ്ങുന്നു. കേസില്‍ എട്ടാംപ്രതി ദിലീപ് ഉള്‍പ്പെടെ എല്ലാവര്‍ക്കും സമന്‍സ് അയച്ചിരുന്നു. ദിലീപ് ഇന്ന് കോടതിയില്‍ ഹാജരാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. മലയാളസിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു നടന്‍ ബലാല്‍സംഗ കേസിന്റെ ഗൂഢാലോചനയില്‍ വിചാരണ നേരിടുന്നത്. കേസില്‍ 85 ദിവസം വിചാരണ തടവ് അനുഭവിക്കുകയും ചെയ്തു ദിലീപ്.
2017 ഫെബ്രുവരി 17 നു രാത്രിയാണ് തൃശൂരിലെ ഷൂട്ടിങ് സ്ഥലത്തു നിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഓടിക്കൊണ്ടിരുന്ന കാറില്‍ യുവനടി ആക്രമിക്കപ്പെട്ടത്. ദിലീപിനെ എട്ടാം പ്രതിയാക്കി പൊലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചതോടെയാണു വിചാരണയ്ക്ക് കളമൊരുങ്ങിയത്. കൂട്ടമാനഭംഗം, ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. എട്ടാം പ്രതിയായ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ, മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാരിയര്‍ ഉള്‍പ്പെടെ 355 സാക്ഷികളുണ്ട്. 413 രേഖകളും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. കുറ്റപത്രത്തിനൊപ്പം 33 പേരുടെ രഹസ്യമൊഴിയും സമര്‍പ്പിച്ചിട്ടുണ്ട്.
വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന ആവശ്യം നടി ഉന്നയിച്ചിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പൊലീസും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി അങ്കമാലി കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് വിചാരണാ നടപടികള്‍ക്കായി കേസ് ജില്ലാ സെഷന്‍സ് കോടതിക്ക് കൈമാറിയത്. 85 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് ദിലീപിന് കേസില്‍ ജാമ്യം ലഭിച്ചത്. ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് ജാമ്യഹര്‍ജി പരിഗണിച്ചത്. അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടെന്നു വിലയിരുത്തിയ കോടതി, ദിലീപിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വാദം പരിഗണിച്ചാണ് ജാമ്യം നല്‍കിയത്.
കേസിന്റെ നാള്‍ വഴി
2017 ഫെബ്രുവരി 17 : എറണാകുളം, അങ്കമാലി അത്താണിക്കു സമീപം യുവനടിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി അതിക്രമിച്ചു കയറിയ ഗുണ്ടാ സംഘം നടിയെ ശാരീരികമായി ഉപദ്രവിക്കുകയും അപകീര്‍ത്തികരമായ വിഡിയോയും ചിത്രങ്ങളും പകര്‍ത്തുകയും ചെയ്തു. അന്ന് രാത്രി നടന്‍ ലാലും നിര്‍മാതാവ് ആന്റോ ജോസഫും പി.ടി തോമസ് എം.എല്‍.എയും പ്രശ്‌നത്തില്‍ ഇടപെട്ടാണ് പൊലീസിനെ സംഭവം അറിയിച്ചത്.
ഫെബ്രുവരി 21: നടന്‍ ദിലീപിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
ഫെബ്രുവരി 23: മുഖ്യപ്രതി പെരുമ്പാവൂര്‍ കോടനാട് നെടുവേലിക്കുടി പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍, തലശേരി സ്വദേശി വിജീഷ് എന്നിവരെ എറണാകുളം കോടതി മുറിയില്‍ നിന്നു നാടകീയമായി പൊലീസ് അറസ്റ്റ് ചെയ്തു.
ഏപ്രില്‍ 20: വിഷ്ണു എന്നയാള്‍ ദിലീപിനെ വിളിച്ച് കേസില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടതായി കാണിച്ച് ദിലീപ് ഡിജിപിക്ക് പരാതി നല്‍കി.
ജൂണ്‍ 25: പള്‍സര്‍ സുനിയുടെ സഹതടവുകാരായ വിഷ്ണു, സനല്‍ എന്നിവരെ ദിലീപിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ പൊലീസ് അറസ്റ്റുചെയ്തു.
ജൂണ്‍ 28: ജിലില്‍ നിന്ന് പള്‍സര്‍ സുനി എഴുതിയ കത്തിനെ തുടര്‍ന്ന് ദിലീപ്, നാദിര്‍ഷ, ദിലീപിന്റെ സഹായി അപ്പുണ്ണി എന്നിവരെ അന്വേഷണ സംഘം ആലുവ പൊലീസ് ക്ലബില്‍ വിളിച്ചുവരുത്തി 13 മണിക്കൂര്‍ ചോദ്യം ചെയ്തു.
ജൂലൈ 02: ദിലീപ് നായകനായി അഭിനയിച്ച ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന്റെ തൃശൂരിലെ ലൊക്കേഷനില്‍ മുഖ്യപ്രതി പള്‍സര്‍ സുനി എത്തിയതായി പൊലീസിന് തെളിവു ലഭിച്ചു. ലൊക്കേഷനില്‍ ചെന്നവര്‍ ദിലീപും ഒത്തെടുത്ത സെല്‍ഫിയില്‍ ദൂരെ പിന്നിലായി പള്‍സറിനെ കാണ്ടു.
ജൂലൈ 10: ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു. അന്ന് തന്നെ അറസ്റ്റ് രേഖപ്പെടുത്തുന്നു.
ഒക്ടോബര്‍ 3: ദിലീപിന് ജാമ്യം.
https://www.facebook.com/Malayalivartha
























