സീറോമലബാര്‍ സഭയുടെ വസ്തുവകകളുടെ അവകാശവും ക്രയവിക്രയവും സംബന്ധിക്കുന്ന കാര്യങ്ങള്‍ വ്യക്തമായി കോടതിയെ ബോധ്യപ്പെടുത്താന്‍ എറണാകുളം- അങ്കമാലി അതിരൂപതയുടെ ലീഗല്‍ സെല്ലിന് കഴിഞ്ഞില്ല

സീറോമലബാര്‍ സഭയുടെ വിവാദമായ അങ്കമാലി അതിരൂപത ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ജോര്‍ജ് ആലഞ്ചേരിയെ ഹൈക്കോടതിയില്‍ വെട്ടിലാക്കിയത് സഭയുടെ ലീഗല്‍ സെല്‍. സഭയുടെ ഭൂമിയുടെ ഉടമസ്ഥ അവകാശവും അത് വില്‍ക്കുന്നതിനുള്ള രീതികളും മറ്റും അഭിഭാഷകരെ ബോധ്യപ്പെടുത്തുന്നതില്‍ സെല്‍ പരാജയപ്പെട്ടതോടെയാണ് ഹൈക്കോടതിയില്‍ ജസ്റ്റിസ് കെമാല്‍പാഷ കര്‍ദിനാളിനെതിരെ തിരിഞ്ഞത്. സഭയുടെ ഭൂമി ഉള്‍പ്പെടയുള്ള വസ്തുവകകള്‍ വില്‍ക്കുന്നതും കൈമാറുന്നതും കാനോന്‍ നിയമപ്രകാരമാണെന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ വന്ന വീഴ്ചയാണ് രൂപതയ്ക്കും കര്‍ദിനാളിനെതിരെയും ജസ്റ്റിസ്‌കെമാല്‍ പാഷ രൂക്ഷവിമര്‍ശനം നടത്താനും കേസ് എടുക്കാന്‍ നിര്‍ദ്ദേശിക്കാനും കാരണമായത്.
ഭൂമി വില്‍ക്കുന്നതിന് മുമ്പ് സഭയുടെ ഫൈനാന്‍സ് കമ്മിറ്റി ഉള്‍പ്പെടെ കൂടി തീരുമാനം എടുത്തിരുന്ന എന്ന കാര്യം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നില്ല. പകരം കനോന്‍ നിയമപ്രകാരം തനിക്കെതിരെ നടപടി എടുക്കാന്‍ പോപ്പിന് മാത്രമാണ് അധികാരമെന്നും ഇതുവരെ മാര്‍പ്പാപ്പ അത് ചെയ്തിട്ടില്ലെന്നും കര്‍ദിനാള്‍ കോടതിയില്‍ നിലപാട് സ്വീകരിച്ചു. അത് കോടതിയെ ചൊടിപ്പിച്ചു. കര്‍ദിനാള്‍ ഇന്ത്യയിലാണല്ലോ ജീവിക്കുന്നത്, ഇവിടുത്തെ നിയമം ബാധകമല്ലേ എന്ന് കോടതി ചോദിച്ചു. അല്ല എന്ന് കര്‍ദിനാള്‍ കോടതിയെ അറിയിച്ചു. ഇന്ത്യന്‍ നിയമം ബാധകമല്ലെന്ന് പറയാന്‍ കര്‍ദിനാളെന്താ രാജാവാണോ എന്നായി കോടതി, അതേ എന്നായിരുന്നു മറുപടി. ഇതോടെയാണ് ജസ്റ്റിസ് കെമാല്‍പാഷ അതിരൂക്ഷവിമര്‍ശനം നടത്തിയത്. ബിഷപ്പ് എന്നാല്‍ രൂപത അല്ലെന്നും സഭയുടെ സൂക്ഷിപ്പുകാരന്‍ മാത്രമാണെന്നും കോടതി നിരീക്ഷിച്ചു. കാനോന്‍ നിയമപ്രകാരം കര്‍ദിനാള്‍ രാജാവിന് തുല്യമാണ് ആ അര്‍ത്ഥത്തിലാണ് കോടതിയില്‍ ഇക്കാര്യങ്ങള്‍ ബോധിപ്പിച്ചത്. പക്ഷെ, അത് ശരിയായ രീതിയില്‍ ആയിരുന്നില്ല.
ഹര്‍ജി പരിഗണിച്ച ആദ്യദിവസം കാനോന്‍ നിയമം സംബന്ധിച്ച് കോടതിക്ക് ചില ആശയക്കുഴപ്പങ്ങളുണ്ടായി. തുടര്‍ന്ന് രണ്ടാംദിവസമാണ് വിശദമായ വാദം കേട്ടത്. ഭൂമി വില്‍ക്കുന്നതിന് മുമ്പ് സഭയുടെ ഫൈനാന്‍സ് കമ്മിറ്റി കൂടിയിരുന്നോ എന്ന് കോടതി ചോദിച്ചപ്പോള്‍ കര്‍ദിനാള്‍ ഇല്ല എന്നാണ് അറിയിച്ചത്. എന്നാല്‍ കാനോന്‍നിയമത്തില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ടല്ലോ എന്ന് കോടതി ചോദിച്ചപ്പോള്‍ മറുപടിയുണ്ടായില്ല. വിവാദമായ ഭൂമി ഇടപാട് നടത്തുന്നതിന് മുമ്പ് ഫൈനാന്‍സ് കമ്മിറ്റി കൂടിയിരുന്നു എന്നതാണ് വസ്തുത.
എറണാകുളം- അങ്കമാലി അതിരൂപതയുടെ തൃക്കാക്കരയിലെ നാല് പ്ലോട്ടുകളാണ് സഭ വിറ്റത്. വില്‍പ്പന 100 കോടി രൂപയ്ക്കുവേണ്ടിയായിരുന്നുവെങ്കിലും വെറും 13. 5 കോടി രൂപ മാത്രമാണ് സഭയ്ക്ക് ലഭിച്ചത്. വെറും 27 കോടി രൂപ മാത്രമാണ് ലഭിച്ചത്. ഇക്കാര്യത്തില്‍ അറിവുണ്ടായിരുന്നത് ആലഞ്ചേരിക്കും ധനകാര്യ സമിതിയിലെ ചിലര്‍ക്കും മാത്രമാണ്. ആലഞ്ചേരി നഷ്ടം സംഭവിക്കുമെന്ന് ബോധ്യംവന്നാണ് വില്‍പ്പന നടത്തിയതെന്ന് പൊലീസ് കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കോടതിയെ നേരാംവണ്ണം കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിരുന്നെങ്കില്‍ കേസും വിമര്‍ശനവും ഒഴിവാക്കാമായിരുന്നു. മാത്രമല്ല കാനോന്‍ നിയമപ്രകാരം ഉത്തരവാദപ്പെട്ടവര്‍ക്കെതരി നടപടികളും സ്വീകരിക്കാമായിരുന്നു.
കാരണം സഭയുടെ സ്വത്തുക്കള്‍ പൊതുസ്വത്തല്ലെന്നും സഭ ട്രസ്റ്റല്ലെന്നും രൂപതയുടെ സ്വത്തുക്കള്‍ വില്‍ക്കാന്‍ കാനോന്‍ നിയമപ്രകാരം തനിക്ക് അവകാശമുണ്ടെന്നും കര്‍ദിനാള്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. രൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമി വില്‍ക്കാന്‍ കര്‍ദിനാളിന് എങ്ങനെ വില്‍ക്കാന്‍ കഴിയുമെന്ന് കോടതി ചോദിച്ചിരുന്നു. കര്‍ദിനാള്‍ ഒറ്റയ്ക്കല്ല ഭൂമി വിറ്റതെന്നും ധനകാര്യസമിതിയുടെ ഉള്‍പ്പെടെ അറിവോടെയാണെന്നും കോടതിയെ അറിയിക്കാനോ അതിന്റെ രേഖകള്‍ ഹാജരാക്കാനോ സാധിച്ചില്ല.
https://www.facebook.com/Malayalivartha
























