കൊച്ചി കുമ്പളയില്‍ പ്ലാസ്റ്റിക് വീപ്പയ്ക്കുള്ളിലാക്കി കായലില്‍ ഉപേക്ഷിച്ച ഉദയം പേരൂർ സ്വദേശിനിയുടെ കൊലപാതകത്തിലെ ദുരൂഹത നീക്കാൻ മകളെ ചോദ്യം ചെയ്യാമെന്ന് കോടതി

ഉദയം പേരൂർ ശകുന്തള കൊലക്കേസിൽ മകൾ അശ്വതിയെ ചോദ്യം ചെയ്യുന്നതിന് തടസമില്ലെന്ന് ഹൈക്കോടതി. അന്വേഷണ സംഘം തന്നെ അനാവശ്യമായി പീഡിപ്പിക്കുകയാണെന്ന അശ്വതിയുടെ പരാതി ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. കൊലപാതക കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് കമ്മീഷ്ണറുടെ നേതൃത്വത്തിൽ പലതവണ ചോദ്യം ചെയ്തുവെന്നും ചോദ്യം ചെയ്യൽ അസഹനീയമായിരുന്നുവെന്നും ആയിരുന്നു പരാതി.
കഴിഞ്ഞ ജനുവരി ഏഴിനാണ് കുമ്പളത്തിനടുത്ത് വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റ് ചെയ്ത നിലയില്‍ അസ്ഥികൂടം കണ്ടെത്തിയത്. കാലുകള്‍ കൂട്ടിക്കെട്ടി തലകീഴായി ഇരുത്തിയ നിലയിലായിരുന്നു മൃതദേഹം. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇതുസംബന്ധിച്ച് സ്ഥിരീകരണമായത്. പരിശോധനയില്‍ മൃതദേഹം സ്ത്രീയുടേതാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും ആരാണെന്ന് വ്യക്തമായിരുന്നില്ല. അസ്ഥികൂടത്തിന്റെ കാലില്‍നിന്ന് കിട്ടിയ പിരിയാണിയെ പിന്തുടര്‍ന്നു നടത്തിയ അന്വേഷണമാണു ശകുന്തളയിലെത്തിയത്.
ഓപ്പറേഷനിലൂടെ ഘടിപ്പിച്ച പിരിയാണി വിതരണം ചെയ്യുന്ന കമ്പനികളിലൂടെയും ഇവര്‍ ഇതു വിതരണംചെയ്ത ആശുപത്രികളും സംബന്ധിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ ശകുന്തളയിലെത്തുകയായിരുന്നു. തുടര്‍ന്ന് ശകുന്തളയുടെ മകളുടെ ഡി.എന്‍.എ എടുത്ത് പരിശോധനയ്ക്ക് അയച്ചു. ഇത് ഒത്തു ചേരുന്നതായി കണ്ടെത്തി. വീപ്പയ്ക്കുള്ളില്‍നിന്ന് 500 രൂപ നോട്ടുകളും കണ്ടെത്തിയിരുന്നു. മകള്‍ അശ്വതിയുടെ ഡി.എന്‍.എ ഫലം കിട്ടിയതോടെയാണ് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്.
മകൾ അശ്വതിക്ക് ശകുന്തളയുടെ കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്നും പോലീസ് വിശദീകരിച്ചു. ചോദ്യം ചെയ്യുമ്പോൾ തന്റെ അഭിഭാഷകന്റെ സാന്നിധ്യം ഉറപ്പുവരുത്തണമെന്ന അശ്വതിയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു. എന്നാൽ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകണമെന്നും ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രൻ, അശോക് മേനോൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് നിർദ്ദേശിച്ചു.
https://www.facebook.com/Malayalivartha

























