ദേശീയപാതകളുടെ വികസനത്തിന്റെ കാര്യത്തിൽ കേന്ദ്രസർക്കാരിന് അനുകൂല നിലപാട്; ഭൂമി ഏറ്റെടുത്ത് നല്‍കിയാല്‍ ദേശീയപാതാ വികസനം വേഗത്തില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി

സംസ്ഥാനത്തു കൂടി കടന്നുപോകുന്ന ദേശീയപാതകളുടെ വികസനത്തിന്റെ കാര്യത്തിൽ കേന്ദ്രസർക്കാരിന് അനുകൂല നിലപാടാണെന്നും ഭൂമി ഏറ്റെടുത്തു നൽകിയാൽ ദേശീയപാതാ വികസനം വേഗത്തിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്നു കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി ട്രാന്‍സ്‌പോര്‍ട്ട് ഭവനില്‍ കൂടിക്കാഴ്ച നടത്തിയശേഷം തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ദേശീയപാതാ വികസനം സംബന്ധിച്ച് സംസ്ഥാനം നേരിടുന്ന ബുദ്ധിമുട്ടുകൾ കേന്ദ്രത്തെ അറിയിച്ചു. തലപ്പാടി- ചെങ്ങള, ചെങ്ങള- നീലേശ്വരം പാതയുടെ വികസന കാര്യത്തിൽ ഭൂമിയുടെ വിലയാണ് പ്രശ്‌നമായത്. അവിടെ ഭൂമിക്കു വില കൂടുതലാണെന്ന നിലപാടാണു കേന്ദ്രസർക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
സംസ്ഥാനത്തു കൂടി കടന്നുപോകുന്ന ദേശീയപാതകളുടെ വികസനത്തിന്റെ കാര്യത്തിൽ കേന്ദ്രസർക്കാരിന് അനുകൂല നിലപാടാണ്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി ട്രാൻസ്‌പോർട്ട് ഭവനിൽ കൂടിക്കാഴ്ച നടത്തി.
ഭൂമി ഏറ്റെടുത്തു നൽകിയാൽ ദേശീയപാതാ വികസനം വേഗത്തിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്നു കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാനം നേരിടുന്ന ബുദ്ധിമുട്ടുകൾ കേന്ദ്രത്തെ അറിയിച്ചു. തലപ്പാടി- ചെങ്ങള, ചെങ്ങള- നീലേശ്വരം പാതയുടെ വികസന കാര്യത്തിൽ ഭൂമിയുടെ വിലയാണ് പ്രശ്‌നമായത്. അവിടെ ഭൂമിക്കു വില കൂടുതലാണെന്ന നിലപാടാണു കേന്ദ്രസർക്കാരിനുള്ളത്. എന്നാൽ നിലവിലുള്ള വില വച്ചാണ് ജില്ലാ കളക്ടർ ഭൂമി ഏറ്റെടുത്തത്. ഇക്കാര്യത്തിൽ സംസ്ഥാനത്ത് നിലവിലുള്ള നിരക്കാണ് കളക്ടർ പരിഗണിച്ചത്. ഇതിനോടു മന്ത്രാലയം യോജിച്ചില്ല. ഇത് വിശദമായി ചർച്ച ചെയ്തു. കേന്ദ്ര ഉപരിതല ഗതാഗത സെക്രട്ടറി ഉൾപ്പെടെയുളളവർ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇക്കാര്യത്തിൽ ഇരുകൂട്ടരും നിർദേശങ്ങൾ പങ്കുവച്ചു.
തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളുടെ കാര്യത്തിൽ മുമ്പ് 59 പദ്ധതികളാണു ചർച്ച ചെയ്തത്. എന്നാൽ മൂന്നെണ്ണം മാത്രമാണു നടപ്പാക്കിയത്. 192കിലോമീറ്റർ റോഡ് നിർമിക്കാൻ നിർദേശമുണ്ടായിരുന്നപ്പോൾ 18കിലോമീറ്റർ മാത്രമാണ് അംഗീകരിച്ചത്. ഇക്കാര്യത്തിൽ പുനർചിന്തനം വേണമെന്ന ആവശ്യത്തോടു കേന്ദ്രസർക്കാർ അനുകൂല നിലപാടാണു സ്വീകരിച്ചത്. ഭൂമി ഏറ്റെടുത്തു നൽകിയാൽ ബാക്കി കാര്യങ്ങൾ നിർവഹിക്കാമെന്നു കേന്ദ്രം ഉറപ്പു നൽകിയിട്ടുണ്ട്.
ദേശീയജലപാതാ വികസനത്തിന്റെ കാര്യത്തിൽ കൊല്ലം- കോഴിക്കോട്- ഹോസ്ദുർഗ് പാത ബേക്കൽ വരെയും കോവളം വരെയും വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി സ്‌പെഷൽ പർപ്പസ് വെഹിക്കിളിന് സിയാലുമായി ചേർന്നു രൂപം നൽകും. 5000കോടി രൂപ ചെലവു വരും. ദേശീയജലപാതാ വികസനം ഇതു കൂടി ചേർത്താലേ പൂർത്തിയാകൂ. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ പൂർണസമ്മതമാണുള്ളത്.
കൊച്ചി നഗരത്തിലെ കനാലുകളുടെ നവീകരണത്തിനും തിരുവനന്തപുരം നഗരത്തിലെ റിംഗ്‌റോഡുകളുടെ വികസനത്തിനും വിശദമായ പദ്ധതി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha

























