മാണിയുടെ ബുദ്ധി മകനും... അന്തംവിട്ട് കോൺഗ്രസ്; ഇനി സംസ്ഥാനം കാണാൻ പോകുന്നത് ജോസ് കെ മാണിയുടെ ബുദ്ധിയുടെ ചെറുപ്പം

കെ എം മാണിയുടെ ബുദ്ധി കേരളത്തിനകത്തും പുറത്തും പുകൾപെറ്റതാണ്. എന്നാൽ കെ.എം.മാണിയുടെ മകൻ ജോസ് കെ മാണിയുടെ ബുദ്ധിയെ കുറിച്ചാണ് കേരളം ഇപ്പോൾ ചർച്ച ചെയ്യുന്നത്. പാർട്ടിയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഇപ്പോൾ ജോസ് കെ മാണി രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.
മാണിയുടെ തലയെടുപ്പ് ജോസ് കെ. മാണിക്കുമുണ്ട്. എന്നാൽ മാണിയുടെ അനുഭവപരിചയം ജോസ് കെ മാണിക്കില്ല. രണ്ടായിരത്തിന്റെ തുടക്കത്തിലാണ് ജോസ് കെ മാണി രാഷ്ട്രീയത്തിലെത്തിയത്.
കേരളത്തിന് പുറത്തുള്ള ഏർക്കാട് മോണ്ട് ഫോർട്ടിലെ സ്കൂൾ വിദ്യാഭ്യാസം, മദ്രാസ് ലയോള കോളേജിൽ നിന്നുള്ള എം.ബി.എ എന്ന ഉയർന്ന വിദ്യാഭ്യാസ യോഗ്യതയായിരുന്നു ജോസ് കെ.മാണിയുടെ കൈമുതൽ. കേന്ദ്ര സർക്കാർ സ്ഥാപനമായ ജി.ഐ.സി. ഹൗസിംഗ് ഫിനാൻസിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു ജോസ് കെ.മാണി. 2001 ൽ കെ എം മാണി റവന്യുമന്ത്രിയാകുന്നതിന് തൊട്ടുമുമ്പാണ് ജോമോൻ എന്ന് അടുപ്പക്കാർ വിളിക്കുന്ന ജോസ് കെ.മാണി രാഷ്ട്രീയത്തിലെത്തിയത്.
ജോസ് കെ.മാണിയുടെ വരവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങൾക്കൊടുവിലാണ് പി സി തോമസ് തന്റെ പ്രിയപ്പെട്ട ഗുരുനാഥനായ കെ എം മാണിയിൽ നിന്നകന്ന് ഗുരുത്വ ദോഷം കാണിച്ചത്. 2003 ൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ ജോസ് കെ മാണി നടത്തിയ വികസന സന്ദേശ യാത്രയാണ് അദ്ദേഹത്തെ രാഷ്ട്രീയത്തിൽ ഉറപ്പിച്ച് നിർത്തിയത്.
മാണിയെ പോലെ പഠിക്കാനും എഴുതാനും വായിക്കാനും താത്പര്യമുള്ളയാളാണ് ജോസ് കെ.മാണി. സ്ഥിരം രാഷ്ട്രീയ ശൈലി ഉപേക്ഷിച്ച് ജോസ് കെ.മാണി വികസനത്തിൽ ഊന്നിയ ഒരു രാഷ്ട്രീയ ചിന്താപഥത്തിനാണ് തുടക്കം കുറിച്ചത്. കർഷകർക്ക് വേണ്ടിയാണ് ജോസ് മാണി ശബ്ദം ഉയർത്തിയത്. റബർ വില ഇടിഞ്ഞപ്പോൾ നിരാഹാരം കിടന്നു. പാർലെമെന്റിൽ അദ്ദേഹം കർഷകർക്ക് വേണ്ടി നിരന്തരം ശബ്ദമുയർത്തി.
ആരെയും വെറുപ്പിക്കാതെ വിജയിക്കാൻ ജോസ് കെ.മാണിക്കറിയാം. വിനയാന്വിതമായ പെരുമാറ്റം ജോസ് കെ.മാണിയെ വ്യത്യസ്തനാക്കി. മൂവാറ്റുപുഴ പാർലെമെന്റ് സീറ്റിൽ നിന്നും കന്നിയങ്കം കുറിച്ച ജോസ് കെ മാണിക്ക് പക്ഷേ അടിതെറ്റി. പിന്നീട് കോട്ടയത്തേക്ക് തട്ടകം മാറ്റി. അവിടെ നിന്നും രണ്ട് തവണ പാർലെമെന്റിലെത്തി. നിരവധി വികസന പദ്ധതികൾ കോട്ടയത്തേക്ക് കൊണ്ടുവന്നു. കേന്ദ്ര സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ കോട്ടയത്തെത്തി. രണ്ടാമത് മത്സരിച്ചപ്പോൾ ജോസ് മാണിയുടെ ഭൂരിപക്ഷം മൂന്നിരട്ടിയായി. ജാതി മത രാഷ്ട്രീയ ചിന്തകൾക്ക് അതീതമായ ബന്ധം ജോസ് മാണി കോട്ടയത്തുണ്ടാക്കി എന്ന കാര്യത്തിൽ സംശയമില്ല.
മാണിയെ മടക്കി യു ഡി എഫിലെത്തിക്കാനുള്ള ചർച്ചകൾക്ക് ചുക്കാൻ പിടിച്ചത് ജോസ് കെ.മാണിയാണ്. കുഞ്ഞാലിക്കുട്ടി ചർച്ചകൾക്ക് മുൻകൈയെടുക്കുമ്പോൾ ജോസ് കെ.മാണി ഒപ്പമുണ്ടായിരുന്നു. കേരളത്തിൽ യുഡിഎഫിനൊപ്പം മാണി നിൽക്കാത്തപ്പോഴും ഡൽഹിയിൽ ജോസ് കെ മാണി യുപിഎയിലായിരുന്നു. അതു കൊണ്ടു തന്നെ രാഹുലുമായി ഊഷ്മള ബന്ധം നിലനിർത്തിയിരുന്നു. അതും ചർച്ചകൾക്ക് സഹായകമായി.
കേരള കോൺഗ്രസിന് രാജ്യസഭാ സീറ്റ് നേടികൊടുത്തത് ജോസ് കെ.മാണിയുടെ ബുദ്ധിയാണ്. അതു കൊണ്ടു തന്നെ ഇനി സംസ്ഥാനം കാണാൻ പോകുന്നത് ജോസ് കെ മാണിയുടെ ബുദ്ധിയുടെ ചെറുപ്പമാണ്. കോൺഗ്രസ് ജോസ് മാണിയുടെ ബുദ്ധി കണ്ട് അന്തം വിടുന്നു. ചുരുക്കത്തിൽ കേരള കോൺഗ്രസ് ജോസ് കെ.മാണിയുടെ കൈയിലായി. കെ.കരുണാകരന്റെ മകൻ മുരളിയെ പോലെയായിരിക്കുന്നു ജോസ് കെ.മാണി. ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് വളർന്നു കയറിയ ചെറുപ്പത്തിന്റെ ഊർജം.
https://www.facebook.com/Malayalivartha























