ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തസ്രാവം അനുഭവപ്പെട്ട സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജെറ്റ് എയര്‍വെയ്‌സ് യാത്രക്കാരന്‍; 30 ലക്ഷം രൂപയാണ് നഷ്ട്ട പരിഹാരമായി ആവശ്യപ്പെട്ടത്.
ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ജെറ്റ് എയര്‍വെയ്‌സിനോട് 30 ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ച് യാത്രക്കാരന്‍. എയര്‍ലൈന്‍ ജീവനക്കാരുടെ അശ്രദ്ധയാണ് ഇതിന് കാരണമായതെന്നും ഇയാൾ ആരോപിച്ചു. നഷ്ടപരിഹാരം തന്നില്ലെങ്കില്‍ വിമാനത്തിലെ വായു മര്‍ദ്ദം നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ചെയ്യാന്‍ മറന്ന കോക്പിറ്റ് ജീവനക്കാരുടെ വീഡിയോ പ്രചരിപ്പിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.
വിമാനത്തില്‍ യാത്ര ചെയ്യുമ്പോഴുള്ള പരിക്കുകള്‍ക്കെല്ലാം ഉത്തരവാദി വിമാന കമ്പനിയാണെന്നും ഇതിന നഷ്ടപരിഹാരം നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. യാത്രക്കാരുടെ ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ജെറ്റ് എയര്‍വെയ്സ് വിമാനം മുംബൈയില്‍ തിരിച്ചിറക്കിയിരുന്നു. ഇന്നു രാവിലെ മുംബൈയില്‍ നിന്ന് ജയ്പൂരിലേക്ക് പറന്ന 9 ഡബ്ലു 697 വിമാനത്തിലാണ് സംഭവം. 166 യാത്രക്കാരില്‍ മുപ്പതിലധികം പേര്‍ക്കാണു ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം ഉണ്ടായത്.
ടേക്ക് ഓഫ് സമയത്ത് ക്യാബിനിലെ വായുസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിലെ പിഴവാണു യാത്രക്കാരെ ഇത്തരത്തിൽ കുഴപ്പത്തിലാക്കിയത്. വിമാന ജീവനക്കാര്‍ ഉടന്‍ ഓക്സിജന്‍ മാസ്‌കുകള്‍ യാത്രക്കാര്‍ക്കു നല്‍കി. രക്തസ്രാവത്തിനൊപ്പം പലര്‍ക്കും തലവേദനയും അനുഭവപ്പെട്ടത് വിമാനത്തിനുള്ളില്‍ പരിഭ്രാന്തി പരത്തി. ഇതേതുടര്‍ന്ന് വിമാനം മുംബൈയ്ക്ക് തിരിച്ചു വിടുകയായിരുന്നു. യാത്രക്കാര്‍ക്ക് ചികിത്സ നല്‍കിയതായി അധികൃതര്‍ അറിയിച്ചു.
പറന്നു പൊങ്ങുന്നതിനു മുമ്പ് ക്യാബിനിലെ വായുമര്‍ദ്ദം ക്രമീകരിക്കുന്നതില്‍ വന്ന പിഴവാണ് അപകടത്തിനു കാരണമെന്നു ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പറഞ്ഞു. സംഭവത്തെ കുറിച്ച് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha